ദുബായ് : കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം ക്രൂഡ് ഓയിലാണ്. എണ്ണ സാന്നിധ്യം സൗദി അറേബ്യയുടേയും ഖത്തറിന്റേയും കുവൈത്തിന്റേയുമൊക്കെ തലവിധി മാറ്റി. മരുഭൂമിയില്‍ വികസന നാമ്പുകള്‍ മുളച്ചതോടെ കേരളം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ തൊഴില്‍തേടി അറബ് നാടുകളിലേക്ക് എത്തി.
ഇന്നും ക്രൂഡ് ഓയില്‍ ഈ രാജ്യങ്ങള്‍ക്ക് വലിയ തോതില്‍ വരുമാനം നല്‍കുന്നുണ്ടെങ്കിലും വിദൂരഭാവിയില്‍ ഇതിന് കുറവ് വരാനുള്ള സാധ്യത ദീർഘവീക്ഷണങ്ങമുള്ള അറബ് ഭരണാധികാരികള്‍ മുന്നില്‍ കാണുന്നു. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് ഗള്‍ഫ് ലോകം നല്‍കുന്നത്. ഇതില്‍ അവർ, പ്രത്യേകിച്ച് യു എ ഇ വലിയ തോതില്‍ മുന്നേറ്റം കൈവരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ബിസിനസ് സർവേ പ്രകാരം യു എ ഇയിലെ എണ്ണ ഇതര സ്വകാര്യ മേഖല ഡിസംബറില്‍ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കി. എസ് ആന്‍ പി ഗ്ലോബൽ യു എ ഇ പർച്ചേസിംഗ് മാനേജേഴ്സിന്റെ സൂചിക (പി എം ഐ) ഡിസംബറിൽ 55.4 ൽ എത്തി. നവംബറിൽ ഇത് 54.2 ആയിരുന്നു. ബിസിനസ് പ്രവർത്തനങ്ങളിലെ ശക്തമായ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.
മികച്ച വിപണി സാഹചര്യങ്ങളാണ് വളർച്ചയ്ക്ക് കാരണമെന്നും സർവേയിൽ പങ്കെടുത്തവർ പറയുന്നു. ഉയർന്ന തോതിലുള്ള ഡിമാൻഡ്, പുതിയ പ്രോജക്ടുകൾ, ഓഫറുകള്‍, അനുകൂലമായ കാലാവസ്ഥ എന്നിവയെല്ലാം ബിസിനസ് രംഗത്തെ മികച്ച പ്രകടനത്തിന് കാരണമായി. ബിസിനസ് പ്രവർത്തന സൂചിക വർദ്ധിച്ചുവെങ്കിലും, കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ നിരക്കിലേക്ക് തൊഴില്‍ സാധ്യതകള്‍ നീങ്ങി.
യു എ ഇയില്‍ ദുബായിയാണ് എണ്ണ ഇതര സ്വകാര്യ മേഖല ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. നവംബറിലെ 53.9 ൽ നിന്ന് പി എം ഐ സൂചിക ഡിസംബറിൽ 55.5 ആയി ഉയർന്നു. അതേസമയം,2024 ൻ്റെ ആദ്യ പകുതിയിൽ എണ്ണ ഇതര മേഖലകൾ യുഎഇയുടെ ജിഡിപിയിൽ 75 ശതമാനം സംഭാവന നൽകിയതായി യു എ ഇ സാമ്പത്തിക മന്ത്രികൂടിയായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു എ ഇയുടെ ജി ഡി പി വർഷത്തിൻ്റെ ആദ്യ ആറ് മാസങ്ങളിൽ 3.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
എണ്ണ ഇതര വ്യാപാരത്തില്‍ വ്യാപാര പ്രവർത്തനം – 16.5 ശതമാനം, ഉൽപ്പാദനം – 15 ശതമാനം, സാമ്പത്തിക സേവനങ്ങളും ഇൻഷുറൻസും – 12.5 ശതമാനം, നിർമ്മാണം – 11.6 ശതമാനം, റിയൽ എസ്റ്റേറ്റ് – 7.6 ശതമാനം എന്നിങ്ങനെയാണ്. ഹോട്ടല്‍ രംഗത്തും ഇക്കാലയളവില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. 7 ശതമാനം വർധനവോടെ 24.6 ബില്യൺ ദിർഹമാണ് യു എ ഇയുടെ ഹോട്ടലുകളിലെ വരുമാനം.ഏഴ് എമിറേറ്റുകളിലുമായി അതിഥികളുടെ എണ്ണം 10.5 ശതമാനം വർധിച്ച് 15.3 ദശലക്ഷത്തിലുമെത്തി. ഗതാഗത, സംഭരണ മേഖലകളും 2024 ൻ്റെ ആദ്യ പകുതിയിൽ ഏറ്റവും വേഗത്തിൽ വളർന്ന മേഖലകളായി. 8.4 ശതമാനമാണ് വളർച്ച.