കോവിഡിനൊപ്പം നാം സഞ്ചരിക്കാൻ തുടങ്ങിയ ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാക്കി. 273 തസ്തികകൾ സൃഷ്ടിച്ചു. 980 ഡോക്ടർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. ഇതിനുപുറമെ 6700 താൽക്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം നടത്തി. ഏറ്റവും താഴെത്തട്ടിൽവരെ നമ്മുടെ ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ജനുവരി 30നാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതെങ്കിലും നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ ചൈനയിൽ ഒരു പ്രത്യേകതരം സാർസ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചു തുടങ്ങിരുന്നു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവർത്തന രൂപരേഖയും നിർദേശങ്ങളും തയ്യാറാക്കി.

അൺലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കോവിഡിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന അതിർത്തി വഴിയും എയർപോർട്ട്, സീപോർട്ട് വഴിയും ആളുകൾ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ ഘട്ടമാണിത്. ഇതുവരെ പുറത്തുനിന്ന് 6,82,699 പേർ വന്നിട്ടുണ്ട്. അതിൽ 4,19,943 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും 2,62,756 പേർ വിദേശ രാജ്യങ്ങളിൽനിന്നുമാണ്.
മൂന്നാംഘട്ടത്തിൽ ജൂലൈ 29 വരെ 21,298 പേർക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 9099 പേർ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 12,199 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായി. മൂന്നാംഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാൽ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ ഉണ്ടാക്കുന്ന അതിഗുരുതരമായ സാമ്പത്തിക സാഹചര്യമുണ്ട്. ആസാഹചര്യത്തെ മറികടക്കാനാണ് 20,000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം നടപ്പാക്കിയത്. 60 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനുകൾ കുടിശ്ശികയില്ലാതെ വിതരണം ചെയ്തു.
ക്ഷേമപെൻഷൻ കിട്ടാത്ത പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങൾക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തു. വിവിധ ക്ഷേമനിധികളിലെ അംഗങ്ങൾക്ക് ധനസഹായം വേറെയും നൽകി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയത്. അതിൽ 1,84,474, പേർക്കായി 1742.32 കോടി രൂപ ഇതിനകം വിതരണം ചെയ്തു.

ജനങ്ങൾക്ക് അധികഭാരമില്ലാതെ ഈ കാലഘട്ടത്തെ മറികടക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും സർക്കാർ ഒരുക്കിയിരുന്നു. ഐടി, വ്യവസായം, ചെറികിട വ്യവസായം, സർക്കാർ കെട്ടിടങ്ങളിൽ വാടകയ്ക്കുള്ള വ്യാപാരികൾ ഇങ്ങനെയുള്ളവർക്കെല്ലാം ആവശ്യമായ ഇളവകുൾ ഈ ഘട്ടങ്ങളിൽ നൽകി. ഇത്തരം ഇടപെടലുകൾ അൺലോക്ക് ഘട്ടത്തിലും തുടരുകയാണ്. കാർഷിക മേഖലയിൽ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴിൽ മേഖലയിലും ഉൽപാദനമേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കാർഷിക മേഖലയിൽ വലിയ ഉണർവ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കിയിട്ടുണ്ട്.
