കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
രണ്ട് വർഷം മുമ്പ് ഒരു അഫ്ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്. സംസ്ഥാന പൊലീസാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ ശുപാർശ ചെയ്തത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധമെന്ന് സംശയിച്ചാണ് ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.
