പോലീസ് പൈലറ്റോടെ ഗ്രീന്‍ ചാനല്‍ ഒരുക്കി അതിവേഗം ആംബുലന്‍സ് പാഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിച്ചു
തിരുവനന്തപുരം : സമാനതകളില്ലാത്ത മുന്നൊരുക്കങ്ങള്‍ നടത്തുകയും അത്പാളിച്ചകളില്ലാതെ വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടും ഫലപ്രാപ്തി ഇല്ലാതെ പോയതില്‍ സങ്കടപ്പെടുകയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.
സംസ്ഥാന ട്രാഫിക് പോലീസും ഇതിനൊപ്പം അപകടരഹിതമായി അസാമാന്യ വൈദഗ്ദ്ധ്യത്തോടെ ആംബുലന്‍സ് ഓടിക്കുകയും ചെയ്ത ഡ്രൈവറും എല്ലാം ചേര്‍ന്നിട്ടും ലാസ്റ്റ് ലാപ് ഓടേണ്ടവര്‍ ഉദാസീനത കാട്ടിയതില്‍ അമര്‍ഷവും ഉണ്ട് ഇവര്‍ക്ക്.
കൊച്ചിയില്‍ നിന്ന് പുറപ്പെട്ടാല്‍ നാലും അഞ്ചും മണിക്കൂറെടുത്ത് ചെന്നെത്തുന്ന തിരുവനന്തപുരം നഗരഹൃദയത്തിലേക്ക് രണ്ടേമുക്കാല്‍ മണിക്കൂറിനുള്ളില്‍ പറന്നെത്തിയതിന് പിന്നില്‍ ഒരു പിടി മുന്നൊരുക്കങ്ങളും ത്യാഗങ്ങളും ഉണ്ട്. റിസ്‌ക് എടുത്താണ് ആംബുലന്‍സ് ഓടിച്ചത്.
മുന്നില്‍ പോകുന്ന പോലീസിന്റെ പൈലറ്റ് വാഹനം വഴി ഒരുക്കിത്തന്നു. തിരക്കേറിയ ജംഗ്ഷനുകളില്‍ പത്തു മിനിട്ട് മുമ്പ് തന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലീസും ട്രാഫിക് പോലീസും സജ്ജമായിരുന്നു.
ട്രാഫിക് സിഗ്നലുകള്‍ ഓഫാക്കി പോലീസിനെ നിര്‍ത്തി ട്രാഫിക് നിയന്ത്രിച്ചു. മനുഷ്യനും മെഷിനൂം ഒരു പോലെ പ്രവര്‍ത്തിച്ചു.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വൃക്ക എത്തിക്കാന്‍ എത്രത്തോളം സഹനം വേണ്ടിവന്നു എന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.
എന്നാല്‍, ഇതെല്ലാം തിരുവനന്തപുരത്ത് എത്തിയ ശേഷം ഉണ്ടായ ആശയക്കുഴപ്പവും അവിടത്തെ ഏകോപനത്തില്‍ വന്ന പാളിച്ചയും അതിനുമുമ്പ് എടുത്ത എല്ലാ മുന്നൊരുക്കങ്ങളും അര്‍ത്ഥരഹിതമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തിരുവനന്തപുരത്ത് നിന്ന് രണ്ട് ഡോക്ടര്‍മാരും ഒരു ജീവനക്കാരനും ആംബുലന്‍സില്‍ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് തിരിച്ചത്.
വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക എടുത്ത് തിരികെ തിരുവനന്തപുരത്ത് ഏറ്റവും കുറഞ്ഞ സമയത്ത് എത്തുക എന്ന ഒരൊറ്റ ലക്ഷ്യമാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 2.40 ന് വൃക്കയുമായി തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ തിരിക്കുമ്പോള്‍ മൂന്നു മണിക്കൂറില്‍ താഴെ എടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന വെല്ലുവിളിയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.
അറുപതു കിലോമീറ്റര്‍ ഏറ്റവും കുറഞ്ഞ വേഗവും ശരാശരി 90-100 കിലോ മീറ്റര്‍ വേഗത്തിലും തിരക്കേറിയ ദേശീയ പാതയിലൂടെ ആംബുലന്‍സ് കുതിച്ചു പാഞ്ഞു.
വൈകീട്ട് 5.25 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ എത്തിയപ്പോഴേക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പോലീസിനും കൂടെയുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കും തങ്ങളുടെ ദൗത്യം പൂര്‍ത്തിയായതിന്റെ സന്തോഷം ഉണ്ടാിരുന്നു.
എന്നാല്‍, വൃക്ക സൂക്ഷിച്ച ശീതികരിച്ച പെട്ടി ഏറ്റുവാങ്ങാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. കാഷ്വാലിറ്റിയിലും മറ്റും ചെന്ന് തിരക്കിയപ്പോഴും വൃക്കയുള്ള പെട്ടി സ്വീകരിക്കുന്നതിന് ആരും ചുമതലപ്പെട്ടവര്‍ ഉണ്ടായിരുന്നില്ല.
ദൗത്യം അവസാനിച്ചെന്ന് വിചാരിച്ചവര്‍ പെട്ടിയുമായി ഓപറേഷന്‍ തീയ്യറ്ററിലേക്ക് നേരിട്ടു ചെന്നപ്പോഴും അവിടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു.
അഞ്ചു മിനിറ്റ് കാത്തു നിന്നപ്പോള്‍ നേരത്തെ, ഒരോ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് ജീവന്‍ പണയം വെച്ചു വന്ന നിമിഷങ്ങള്‍ പാഴായതിന്റെ വിഷമത്തിലായിരുന്നു ആംബുലന്‍സില്‍ വന്നവര്‍ക്ക്.
വൃക്കയുമായുള്ള പെട്ടി അഞ്ചു മിനിട്ട് കഴിഞ്ഞ് ്‌സ്വീകരിക്കാന്‍ ആളെത്തിയപ്പോള്‍ അവര്‍ വീണ്ടും ഉന്‍മേഷഭരിതരായി. പെട്ടി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് കൈമാറി.
എന്നാല്‍, വൃക്ക സ്വീകരിക്കുന്ന രോഗി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്നു എന്ന സന്ദേശമാണ് ലഭിച്ചത്.
വൃക്ക മാറ്റിവെയ്ക്കല്‍ സര്‍ജറിക്ക് തൊട്ടുമുമ്പായി രോഗിയെ ഡയാലിസിസിന് വിധേയനാക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, വൃക്കയുമായി ഉച്ചയ്ക്ക 2.40 ന് കൊച്ചിയില്‍ നിന്നും തിരിച്ചു എന്നറിയുമ്പോള്‍ തന്നെ ഡയാലിസിസ് നടത്താമായിരുന്നില്ലേ എന്നുള്ള ചോദ്യത്തിന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉത്തരം തന്നില്ല.
മൂന്നു മണിക്കൂര്‍ വൈകി ഡയാലിസിസ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വൃക്ക മാറ്റിവെയ്ക്കല്‍ ആരംഭിച്ചത്. ഓപറേഷന്‍ ഒമ്പതിന് തുടങ്ങി അര്‍ദ്ധ രാത്രിയോടെ അവസാനിച്ചു. പക്ഷേ, തിങ്കളാഴ്ച രാവിലെ രോഗി മരിച്ചതായുള്ള വിവരവും എത്തി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.
ആംബുലന്‍സ് ഡ്രൈവറായ അനസ് തന്റെ രോഷവും അമര്‍ഷവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടിപ്പിച്ചു. ഇതേതുടര്‍ന്ന് മാധ്യമങ്ങള്‍ സംഭവമറിയുകയും ആരോഗ്യ മന്ത്രി ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചു വരുത്തുകയും ചെയ്തു.
രോഗി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ജസ്റ്റീസ് ആന്റണി ഡൊമിനിക്കാണ് മെഡിക്കല്‍ കോളേജ് ഡോക്ടറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍്ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.