കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പരിശോധനയുടെയും എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സർക്കാർ മേഖലയിൽ 59ഉം സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്.
സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചർച്ച നടത്തി കോവിഡ് ചികിത്സാ ഫീസും മറ്റും നിശ്ചയിച്ചു. നിരവധി സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളേജുകൾ കണ്ണൂരും വയനാട്ടിലും കോവിഡ് ചികിത്സക്ക് മാത്രമായി വിട്ടു നൽകിയിട്ടുണ്ട്.
ജൂലൈ 19 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 187 സിഎഫ്എൽടിസി കളിലായി 20404 ബെഡുകൾ തയ്യാറായിക്കഴിഞ്ഞു. 305 ഡോക്ടർമാരേയും 572 നഴ്‌സുമാരേയും 62 ഫാർമസിസ്റ്റുകളേയും 27 ലാബ് ടെക്‌നീഷ്യൻമാരേയും ജൂലൈ 19നുള്ളിൽ സിഎഫ്എൽടിസികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 742 സിഎഫ്എൽടിസികളാണ് ജൂലൈ 23നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡുകളുടെ എണ്ണം 69215 ആയി ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.











