കുവൈത്ത് സിറ്റി • കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ആറ് പേർ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ ഹനീഷ് ഹരിദാസ് (26) കപ്പലിലെ ജീവനക്കാരനാണ്. കപ്പലിന്റെ മുബൈയിൽ ഓഫീസിൽ നിന്ന് ഹനീഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കപ്പൽ അപകടത്തിൽപ്പെട്ട വിവരം ധരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഹനീഷിനെ കൂടാതെ മറ്റൊരു മലയാളിയും കപ്പലിൽ ഉണ്ടായിരുന്നതായി സൂചന.
ഞായറാഴ്ചയാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ ഉടമസ്ഥതയിലുള്ള അറബക്തർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇറാൻ-കുവൈറ്റ് നാവിക സേനകൾ നടത്തിയ തിരച്ചിലിൽ ആദ്യ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കപ്പൽ മറിഞ്ഞതിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരുന്നു.അതേസമയം കപ്പലിലെ ജീവനക്കാരിൽ എത്ര പേരുണ്ടെന്നും ഇന്ത്യക്കാരെത്രയെന്നുമുള്ള വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇറാന്റെ തുറമുഖ, മാരിടൈം നാവിഗേഷൻ അതോറിറ്റി മേധാവി നാസർ പസാന്ദേയാണ് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തിൽ മരിച്ച കാര്യം സ്ഥിരീകരിച്ചതായി അദ്ദേഹം അറിയിച്ചു.