കുവൈത്ത് സിറ്റി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഗതാഗതത്തിരക്ക് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. ‘ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം’ എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. റോഡുകളിലെ തിരക്ക് കുറക്കാൻ സ്കൂൾ ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളോട് അധികൃതർ അഭ്യർഥിച്ചു.
പൊതുഗതാഗത ബസുകൾ ഉപയോഗിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറക്കാൻ കഴിയും. സ്കൂൾ പ്രവേശന കവാടത്തിന് മുന്നിൽ കുട്ടികളെ നേരിട്ട് ഇറക്കിവിടരുത്. ഇത് റോഡ് തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ ചൂണ്ടിക്കാട്ടി.ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും സ്കൂളുകൾക്ക് സമീപവും ആവശ്യത്തിന് പെട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്ക് കൂടുന്ന സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് കൺട്രോൾ ഡിപാർട്മെന്റ് സ്വമേധയാ സിഗ്നൽ തുറക്കുമെന്നും അധികൃതർ അറിയിച്ചു..