കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിർണായക നീക്കത്തിനൊരുങ്ങി കുവൈത്ത് . സർക്കാർ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി കുവൈത്ത് പൗരന്മാരെ വിവിധ ജോലികൾക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനം നൽകാൻ ലക്ഷ്യമിടുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ട്. സ്പെഷൽ ട്രെയിനിങ് സെന്‍ററുകളിലൂടെ തൊഴിലിന് ആവശ്യമായ നൈപുണ്യം പൗരന്മാരായ യുവാക്കൾക്കും തൊഴിലന്വേഷകർക്കും വളർത്തിയെടുക്കാനാണ് കുവൈത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ വൻകിട പദ്ധതികളുമായി സഹകരിച്ചായിരിക്കും പരിശീലനം നൽകുക. സ്വകാര്യ മേഖലയിൽ കുവൈത്ത് പൗരന്മാരുടെ സാന്നിധ്യം ശക്തമാക്കാനും സർക്കാർ നേരിട്ട് പദ്ധതികൾ കൊണ്ടുവരും. അഭ്യസ്തവിദ്യരായ കുവൈത്ത് സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും വ്യത്യസ്തമായ വരുമാന സ്രോതസ്സുകൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി. നിലവിലുള്ള പ്രവാസി തൊഴിലാളികൾക്കും പ്രവാസി തൊഴിലന്വേഷകർക്കും കുവൈത്തിലെ ഈ സ്വദേശിവൽകരണം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
