കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.
രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി.
ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഭേദഗതി പ്രാബല്യത്തിൽ വരും.
അതിനിടെ, വിവിധ കാരണങ്ങളാൽ 66,584 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് പ്രധാനമായും ഭേദഗതി വരുത്തിയിരിക്കുന്നത്. റസിഡൻസി നിലയെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് ലൈസൻസ് കാലാവധിയിൽ വരുത്തിയിരിക്കുന്നത്.
പ്രധാന ഭേദഗതികൾ:
- കുവൈത്ത് പൗരന്മാർക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 15 വർഷം.
- പ്രവാസികൾക്ക് പ്രൈവറ്റ് ലൈസൻസിന്റെ കാലാവധി 5 വർഷം.
- അനധികൃത താമസക്കാർക്ക് (ബദൂയിനുകൾ) കാർഡ് മൂല്യനിർണയത്തെ അടിസ്ഥാനമാക്കിയായിരിക്കും ലൈസൻസ് അനുവദിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ അവരുടെ നിയമപരമായ നില പരിശോധിച്ചശേഷമാകും ലൈസൻസ് നൽകുക.
ലൈസൻസ് ഉപയോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ:
- പ്രൈവറ്റ് ലൈസൻസുള്ളവർക്ക് ടാക്സി, ആംബുലൻസ് എന്നിവ ഓടിക്കാം.
- എന്നാൽ അവരുടെ വാഹനങ്ങളിൽ ഏഴിലധികം യാത്രക്കാരെ കൊണ്ടുപോകാൻ പാടില്ല.
- 2 ടണ്ണിലധികം ഭാരം വരുന്ന വാഹനങ്ങൾ ഓടിക്കാൻ അനുമതിയില്ല.
അര നൂറ്റാണ്ട് പഴക്കമുള്ള ഗതാഗതനിയമം ഈ വർഷം ജനുവരിയിൽ സർക്കാർ പുതുക്കിയിരുന്നു. ഗതാഗത ലംഘനങ്ങൾക്ക് പിഴത്തുക കൂട്ടിയതോടൊപ്പം ജയിൽശിക്ഷയും ഉൾപ്പെടുത്തിയിരുന്നു. പുതിയ ഗതാഗതനിയമം പ്രാബല്യത്തിൽ വന്ന് ഏഴ് മാസം പിന്നിടുമ്പോഴാണ് ഈ ഭേദഗതികൾ വീണ്ടും നടപ്പിലാക്കുന്നത്.