ബ്രിട്ടീഷ് ആര്‍മിയില്‍ പട്ടാളക്കാരനായി ജീവിതം ആരംഭിച്ച എന്‍ കുഞ്ചു പിന്നീട് പത്രക്കാരനായി, എഴുത്തുകാരനായി. മലയാളത്തിലെ പട്ടാള സാഹിത്യകാരന്മാരുടെ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ലോകത്തിന് പരിചയപ്പെടുത്തി. നമ്പ്രത്തില്‍ കുഞ്ചുവെന്ന ഡല്‍ഹി പത്രക്കാരുടെ കുഞ്ചുവേട്ടന്‍ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു.
അഖില്‍-ഡല്‍ഹി
1929-ലാണ് എൻ്റെ ജനനം, ഇപ്പോള്‍ 91 വയസ്സായി. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോള്‍ എനിക്ക് 10 വയസാണ്. യുദ്ധ രംഗത്തേക്ക് പണവും റേഷനും ഒഴുകിയപ്പോള്‍ പട്ടിണി കിടന്ന് മരണപ്പെട്ടത് സാധുക്കളായ ഇന്ത്യക്കാര്‍. ബംഗാള്‍ ക്ഷാമം ഓര്‍മ്മിക്കുക. എനിക്ക് 16 വയസുള്ളപ്പോഴാണ് രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളും അന്ന് കടുത്ത ദാരിദ്ര്യത്തിലകപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ വിയ്യൂരില്‍ എന്റെ ജനനം. അന്ന് കൊച്ചി രാജ്യത്തിന് കീഴിലാണ് തൃശൂര്‍. എന്റെ ഗ്രാമത്തിലെ ജനങ്ങളെല്ലാം കൃഷിക്കാരായിരുന്നു. സര്‍ക്കാരിന്റെ ശമ്പളം പറ്റിയിരുന്ന ഒരു കുടുംബം എന്റേതായിരുന്നു. 10-രൂപ ശമ്പളം അന്ന് വലിയ തുകയാണ്. സമ്പന്ന കര്‍ഷകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമാണ് പട്ടിണി കൂടാതെ ജീവിച്ചവര്‍. യുദ്ധ രംഗത്തൊന്നും പോയില്ലെങ്കിലും, തോക്കെടുത്തില്ലെങ്കിലും എക്കാലത്തെയും പോലെ യുദ്ധങ്ങളും, ക്ഷാമവും ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചത് സ്ത്രീകളെയാണ്. കുടുംബം പോറ്റുന്നത് അവരാണല്ലോ. റേഷന്‍ കടയിലൊന്നും മണ്ണെണ്ണ ലഭിക്കാതായി. അമ്മയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ ഞാനും പോകുമായിരുന്നു. റേഷന്‍ കടയില്‍ ബാര്‍ലി പൊടിയും, നുറുക്ക് ഗോതമ്പും ലഭിക്കും. അരിയാഹാരം ശീലിച്ച് നമുക്ക് അവയൊന്നും പാകം ചെയ്യാന്‍ പോലും അറിയുമായിരുന്നില്ല. പലരും ഭയാശങ്കയോടെയാണ് അവ കഴിച്ചത്. മോട്ടോര്‍ വാഹന സൗകര്യം ഉണ്ടായിരുന്നില്ല. ടൗണില്‍ ഓടിയ ബസ് ഓര്‍മ്മയുണ്ട്. കരികത്തിച്ച് വെള്ളം ചൂടാക്കി ബോയിലറിലെ നീരാവി കൊണ്ട് പ്രവര്‍ത്തിക്കുന്നതായിരുന്നു ബസ്. ഡ്രൈവറും കണ്ടക്ടറും മണിക്കൂറുകളോളം ജോലി ചെയ്താണ് ആ വാഹനം ഓടിച്ചിരുന്നത്.

കര്‍ഷകരായ നാട്ടുകാരാരും തങ്ങളുടെ മക്കളെ വിദ്യാഭ്യാസത്തിന് അയച്ചിരുന്നില്ല. പഠനത്തെക്കാള്‍ പ്രാധാന്യം പാടത്തും പറമ്പിലും ജോലി ചെയ്യുന്നതായിരുന്നു, കാരണം വയറ് പുലരുകയാണ് പ്രധാനം. നിരക്ഷരരായ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കത്തെഴുതാനും വായിക്കാനും പരിശീലിപ്പിക്കാന്‍ എന്നെ നിയോഗിച്ചിരുന്നു. ഒരണയാണ് അന്നത്തെ പ്രതിഫലം. ഒരണ എന്നാല്‍ ഒരു രൂപയുടെ ആറിലൊന്ന് വരുന്ന സംഖ്യ. കേരളത്തിന് വെളിയില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് രഹസ്യമായി കത്തുകളയക്കാന്‍ എന്നെയാണ് സമീപിച്ചിരുന്നത്. കത്തിലെ കാര്യങ്ങള്‍ അമ്മായി അമ്മമാരോട് വെളിപ്പെടുത്തില്ല എന്ന ഉറപ്പില്‍ അവര്‍ 2 അണ തന്നിരുന്നു. സ്‌കൂള്‍ പഠനകാലത്ത് നല്ല ഊണ് കഴിക്കാന്‍ ഈ പണം ഉപകാരപ്പെട്ടു. നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും കഥകള്‍ സ്ഥിരം വായിച്ചിരുന്നു. എസ്.കെ പൊറ്റക്കാട്ട്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, തകഴി എന്നിവരുടെ കൃഥകള്‍. സ്‌കൂള്‍ വിദ്യാഭ്യാസക്കാലത്ത് ‘നമ്മുടെ പാവങ്ങള്‍’ എന്ന പേരില്‍ 5 കഥകളുടെ സമാഹാരം എഴുതി നാട്ടിലെ പ്രസാധകര്‍ക്ക് അയച്ചു. അത്ഭുതമെന്നു പറയട്ടെ അവര്‍ അത് പ്രസിദ്ധീകരിച്ചു. 20 രൂപ പ്രതിഫലവും തന്നു ഞാന്‍ ആ തുക അഛനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന് അന്ന് 20 രൂപ ശമ്പളം ഉണ്ടായിരുന്നില്ല. തൃശൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ പഠിക്കുന്ന കാലം. ദേശീയ തലത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ശക്തമായ സമരമുന്നേറ്റങ്ങള്‍ നടക്കുന്നു. ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കന്മാരും ജയിലാണ്. ഞങ്ങളുടെ സ്‌കൂളിലും ചില വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ തടവുകാരെ വിട്ടയാക്കാനാവശ്യപ്പെട്ട് വിയ്യൂര്‍ ജയിലിലേക്ക് ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധ മാര്‍ച്ച് നടത്തി. സമരത്തില്‍ പങ്കെടുത്തവരില്‍ എനിക്ക് പരിചയമുള്ള മുതിര്‍ന്ന വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. കൈയ്യില്‍ പുസ്തകവും പിടിച്ച് സമരത്തിന് പിന്നില്‍ ഞാനും ചേര്‍ന്നു, എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ബാലനാണെന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. സമരത്തെ പോലീസ് ശക്തിയായി നേരിട്ടു. പലര്‍ക്കും ലാത്തിയടിയേറ്റു, റോഡില്‍ കുത്തിയിരുന്നവരെ പോലീസ് വലിച്ചിഴച്ച് വാനിലിട്ട് കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനില്‍ പേരും വിലാസവും എഴുതിയെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചു. പോലീസ് തയ്യാറാക്കിയ ലിസറ്റിലുള്ളവര്‍ക്കെല്ലാം പിന്നീട് സ്വാതന്ത്ര്യം നേടിയപ്പോള്‍ താമ്രപത്രവും സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷനും ലഭിച്ചു. എനിക്ക് ഇന്ത്യന്‍ കരസേനയില്‍ നിന്നും സ്വാതന്ത്ര്യ മെഡല്‍ ലഭിച്ചു 1947-ന് ശേഷമാണെന്നു മാത്രം.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷമാണ് ഞാന്‍ മെട്രിക്കുലേഷന്‍ പാസായത്. എന്നാല്‍ ജോലി ഒന്നും ലഭിച്ചില്ല. രണ്ടാമതും ഒരു പുസ്തകം കൂടി രചിച്ചു, അത് പ്രസാധകര്‍ തിരിച്ചയച്ചു, കാരണം പറഞ്ഞത് കമ്മ്യൂണിസ്റ്റ് വിപ്‌ളവ ആശയങ്ങള്‍ കൂടുതലാണെന്നാണ്. എനിക്ക് വല്ലാത്ത നിരാശ തോന്നി പ്രസില്‍ നിന്നും മടങ്ങുന്ന വഴിക്ക് കണ്ട നദിയിലേക്ക് കൈയ്യെഴുത്തു പ്രതി വലിച്ചെറിഞ്ഞു. അതായിരുന്നു അവസാനത്തെ എന്റെ മലയാളം കൃതി.

ജോലിയില്ലാത്ത വേദനയും കുറ്റബോധവും എന്നെ വല്ലാത്ത മനോനിലയിലാക്കി. തൊഴില്‍ തേടി മദ്രാസിലേക്ക് ട്രെയിന്‍ കയറി. ഒരു ബന്ധുവിന്റെ വീട്ടില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി താമസമാക്കി. നിത്യവും ജോലി തേടിപ്പോകും. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലം നഗരപാതകളെല്ലാം ഞാന്‍ നടന്നു തീര്‍ത്തു. മുണ്ടും ഷര്‍ട്ടും വേഷം, കാലില്‍ ചെരുപ്പില്ല. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാം പക്ഷെ എന്റെ വേഷം കണ്ടാല്‍ ആരും ഓഫീസില്‍ കയറ്റില്ല.
ജോലി തേടിയുള്ള അലച്ചില്‍ തുടര്‍ന്നു, ഒരിക്കല്‍ റോഡ് സൈഡില്‍ കരസേന റിക്രൂട്ടിന്റെ ബോര്‍ഡ് കണ്ണില്‍പ്പെട്ടു. നല്ല ആരോഗ്യവും മസിലുമുള്ള യുവാക്കളാണ് ഏറെ. അവിടെ ഒരു ഹവില്‍ദാറിനെ പരിചയപ്പെട്ടു. അയാള്‍ക്ക് എന്നോട് സഹതാപം തോന്നി. എന്റെ കൈയ്യിലെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹായകമായി. അക്കാലത്ത് മെട്രിക് പാസ്സായവര്‍ വിരളം. അയാള്‍ എന്നെ റിക്രൂട്ടിംഗ് ഓഫീസറുടെ മുന്നിലെത്തിച്ചു. മെഡിക്കലും ശാരീരിക പരിശോധനകളും എല്ലാം പെട്ടെന്ന് കഴിഞ്ഞു. എനിക്ക് ശരീര ഭാരം കുറവായിരുന്നു. ശരീരം നന്നാക്കിയാല്‍ മതി, നല്ലവനായ ഓഫീസര്‍ ഉപദേശിച്ചു. ബ്രീട്ടീഷ് ആര്‍മിയുടെ പഞ്ചാബിലെ ആയുധ ഫാക്ടറിയിലേക്കാണ് എനിക്ക് നിയമനം. പഞ്ചാബിലെ ഫിറോസ്പൂരിലേക്ക് ആര്‍മിക്കാര്‍ക്കുള്ള പ്രത്യേക ട്രെയിന്‍ ഉണ്ട് അതില്‍ പോകാന്‍ അനുമതി ലഭിച്ചു. ഫിറോസ്പൂരിലെത്തി ഞാന്‍ ബ്രിട്ടീഷ് ആര്‍മിയിലെ ആയുധ ഫാക്ടറിയിലെ സ്‌റ്റോര്‍മാനായി 1945-ജൂണില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രയായി. ‘തന്നെപ്പോലുള്ള പടയാളികളെക്കൊണ്ട് ഇന്ത്യ സംരക്ഷിക്കാനാവില്ലെന്ന് ബോധ്യപ്പെട്ട സായിപ്പ് നാടുവിട്ടതാണ്’ എന്ന് എന്റെ സുഹൃത്തുക്കള്‍ തമാശ പറയുമായിരുന്നു.

എനിക്കിന്ന് 91-കഴിയുന്നു, ഓര്‍മ്മക്കുറിപ്പുകളൊന്നും എഴുതിയിട്ടില്ല, അതിനുള്ള ആരോഗ്യം എനിക്കില്ല എന്ന തോന്നല്‍. രാജ്യത്തിന്റെ ചരിത്ര സംഭവങ്ങളെല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍മ്മയുണ്ട്. നാളിതുവരെ എഴുതിയവയെല്ലാം ചേര്‍ത്തുവായിച്ചാല്‍ എന്റെ ആത്മകഥയാണ്. സ്വന്തം ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും ഉള്‍ച്ചേര്‍ന്നവയാണ്. എന്നാലും കാലത്തിന്റെ കുത്തൊഴുക്കില്‍ മായാത്ത ചില ഓര്‍മ്മകളും ചിഹ്നങ്ങളും ഉണ്ട് അവയെല്ലാം എഴുതിയാല്‍ അത് വായിക്കാൻ രസമുണ്ടാകും കാരണം ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരു കാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് അവയെല്ലാം. ശിപായി ക്ലാര്‍ക്ക് അതായിരുന്നു എനിക്ക് നല്‍കപ്പെട്ട ജോലി. അതായത് തോക്കും, പേനയും ഒന്നിച്ച് കൈകാര്യം ചെയ്യണം. ജോലി ആയുധ ഫാക്ടറിയിലെ സ്റ്റോറില്‍, എന്നാല്‍ പട്ടാളക്കാരന് സഹജമായ ആയുധ പരീശിലനം എല്ലാം അറിഞ്ഞിരിക്കണം. രാജ്യത്തെമ്പാടും സൈനീകര്‍ പലയിടത്തേയ്ക്കും നീക്കം നടക്കുന്ന കാലമാണ്. യുദ്ധാനന്തരമുള്ള പട്ടാള മുവ്‌മെന്റ് നടക്കുന്നു. രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും പ്രത്യേക ട്രെയിനുകളില്‍ ആര്‍മി കോളങ്ങള്‍ യാത്രചെയ്യുന്നു. ട്രെയിനിംഗിന് ഞാന്‍ പഞ്ചാബിലെത്തി. പഞ്ചാബിലെ വേനല്‍ അതിരൂക്ഷമാണ്. ശൈത്യവും അതുപോലെ തന്നെ, ഇതുരണ്ടുമല്ലാതെ മറ്റൊരു കാലാവസ്ഥ അവിടെ ഇല്ല. എന്റെ ഭാഷ അവര്‍ക്കറിയില്ല അവരുടേത് എനിക്കും വശമില്ല. ആംഗ്യഭാഷയിലാണ് അന്ന് കാര്യങ്ങള്‍ ഗ്രഹിച്ചത്. സൈനത്തില്‍ച്ചേരുന്നവനെ സംബന്ധിച്ച് ട്രെയിനിംഗ് കേന്ദ്രം നഴ്‌സറിയാണ്. നിങ്ങള്‍ ഇവിടെ ഒരു ശിശുവിനെപ്പോലെയാണ്. എല്ലാം പട്ടാളച്ചിട്ടയിലാണ്. ഇവിടെ ചോദ്യങ്ങളില്ല, എല്ലാം അനുസരിച്ചാല്‍ മതി. മരണത്തോളം അനുസരിക്കുക അതാണ് നിയമം. ക്യാമ്പിലെത്തി എനിക്കും സ്വന്തമായി കിറ്റ് ലഭിച്ചു. കിറ്റെന്നാല്‍ ലോഹ ട്രങ്ക് പെട്ടി, ഉള്ളില്‍ യുണിഫോം, ബനിയന്‍ അടിവസ്ത്രങ്ങള്‍, ഒപ്പം കഴുത്തിലിണിയാന്‍ തുണിയില്‍ വിരലടയാളം പതിച്ച കര്‍ണാഭരണം പോലെ ഒരു സാധനവും. അത് തിരിച്ചറിയാനാണ്, കൊല്ലപ്പെട്ടാല്‍ ശരീരം ആരുടെയെന്ന് തിരിച്ചറിയണം. യൂണിഫോം പലപ്പോഴും പാകം തെറ്റിയതായിരുന്നു, അണിയുമ്പോള്‍ സര്‍ക്കസ് കോമാളിയെപ്പോലെ തോന്നിക്കും, പിന്നെ തുന്നല്‍ക്കാരന്റെ കടയിലേക്കാണ് മാര്‍ച്ച്.

ട്രെയിനിംഗ് ആരംഭിച്ച കാലത്താണ് പഞ്ചാബില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയ കലാപം ആരംഭിച്ചത്. റൈഫിള്‍ ഉപോയോഗിക്കാന്‍ പരിശീലിച്ചിട്ടില്ല, ആര്‍ക്കും വെടിക്കോപ്പുകളും നല്‍കിയില്ല, എന്നാലും സമാധാന ദൗത്യസേനയെപ്പോലെ ഞങ്ങള്‍ കലാപബാധിത പ്രദേശങ്ങളില്‍ തോളില്‍ തോക്കേന്തി മാര്‍ച്ചു ചെയ്തു. റൈഫിള്‍ ലോഡ് ചെയ്യാന്‍ പോലും അറിയാത്ത പയ്യന്മാരാണെന്ന് ഞങ്ങളെന്ന് അന്നാരും അറിഞ്ഞില്ല. പക്ഷെ ആ തന്ത്രം ഫലിച്ചു, കലാപം അടങ്ങി. മനുഷ്യന്റെ ചോര തളം കെട്ടിയ പഞ്ചാബിന്റെ തെരുവുകളിലായിരുന്നു എന്റെ ട്രെയിനിംഗ് കാലം എന്നു പറഞ്ഞാല്‍ അത് അക്ഷരാത്ഥത്തില്‍ ശരിയാണ്. ഇന്ത്യ-പാക് വിഭജനത്തിന്റെ തീപ്പെള്ളലേറ്റത് പഞ്ചാബിനാണ്. ഒരിക്കലും മാറാത്ത ചോരപ്പാടുകളായി അവയിന്നും ഒരു ജനതയുടെ മനസിലുണ്ട്. അതിന് സാക്ഷ്യം വഹിച്ച പട്ടാളക്കാരന്റെ മനസിലും മായാത്ത ചിത്രങ്ങളാണത്.
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെങ്കില്‍ ഇന്ത്യന്‍ ആര്‍മി ഐക്യത്തിന്റെ ഇന്ത്യയാണ്. പല ദേശ -ഭാഷ-സംസ്‌കാരങ്ങളില്‍ നിന്നെത്തിയവര്‍ എല്ലാം മറന്ന് ഓരേ ഭാഷയില്‍ ഒരേ ഭക്ഷണത്തില്‍ ഒരേ യൂണിഫോമില്‍ അണിനിരക്കുന്നത് സൈന്യത്തിലാണ്. മരണപ്പെടുമ്പോള്‍ മാത്രമാണ് പട്ടാളക്കാരന്റെ മതം പലപ്പോഴും മറ്റുള്ളവര്‍ അറിയുന്നത്.
ഇന്ത്യ-പാക് വിഭജനകാലത്ത് സൈന്യത്തിലെ മുസ്ലീം സഹോദരങ്ങളോട് നിങ്ങള്‍ ഏതു രാജ്യമാണ് തിരഞ്ഞെടുക്കുന്നതെന്ന് ചോദ്യമുണ്ടായി. കിഴക്കന്‍ പഞ്ചാബാണല്ലോ ഇന്നത്തെ പാക്കിസ്ഥാന്‍ സ്വാഭാവീകമായും കൂറെയേറെപ്പേര്‍ പാക്കിസ്ഥാന്‍ തിരഞ്ഞെടുത്തു കാരണം അവരുടെ ജന്മനാടാണ് പുതിയതായി രൂപം കൊണ്ട പാക്കിസ്ഥാന്‍.

ഞങ്ങളുടെ കൂടെ കോഴിക്കോട്ടു നിന്നുള്ള അബ്ദുള്‍ ഖാദര്‍ എന്ന പട്ടാളക്കാരനോട് ഞാന്‍ കളിയായി ചോദിച്ചു താന്‍ പാക്കിസ്ഥാനിലേക്ക് പോകുമോ. ‘ഞാന്‍ മുസ്ലീമുകള്‍ ജന്മനാടായിട്ടുള്ള രാജ്യത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു…’അദ്ദേഹത്തിന്
സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാണ് ഇന്ത്യക്കാര്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലേക്കും സഞ്ചരിക്കാന്‍ ആരംഭിച്ചത്. ആദ്യകാലത്തൊക്കെ തെക്കേയിന്ത്യക്കാര്‍ ധരിച്ചത് ഉത്തരേന്ത്യ മുഴുവന്‍ പഞ്ചാബികളാണെന്നാണ്. അതുപോലെ തിരിച്ചും ഉത്തരേന്ത്യക്കാരില്‍ പലര്‍ക്കും സൗത്ത് ഇന്ത്യയെന്നാല്‍ തൊലി കറുത്തവര്‍ മാത്രം താമസിക്കുന്ന പ്രദേശം അഥവാ മദ്രാസാണ്, അവിടെ ഒരേഒരു ഭാഷ മദ്രാസി.
ഇവിടെ തെക്കുനിന്നും വന്ന രാമകൃഷ്ണനും വടക്കേയിന്ത്യക്കാരനായ രാം സിംഗിനും പരസ്പരം താന്താങ്ങളുടെ സംസ്‌കാരങ്ങളെ ആദരിക്കുന്നു, തനിക്കാവശ്യമുള്ളതിനെ ഉള്‍ക്കൊള്ളുന്നു. തെക്കന്റെ ബുദ്ധിശക്തിയും വടക്കന്റെ കായീക ബലവും ഒരേ ലക്ഷ്യത്തിലേക്ക് കൈകോര്‍ത്ത് ഒരുമിക്കും, ഈ അത്ഭുതമാണ് ബാരക്കിലെ പട്ടാള ജീവിതം എന്നെ പഠിപ്പിച്ചത്.

അക്കാലത്ത് സത്‌ലജ് നദിയിലെ അതിഭീതിതമായ വെള്ളപ്പൊക്കം ഇപ്പോഴും മനസിലുണ്ട്. പ്രകൃതി ദുരന്തങ്ങളിലും, മനുഷ്യന്‍ തീര്‍ത്ത വംശീയ കലാപങ്ങളിലുമാണല്ലോ പട്ടാളം രംഗത്ത് വരുന്നത്. ഫിറോസ്പൂരിലുള്ള കാലത്ത് സത്‌ലജിലെ വെള്ളപ്പൊക്കം ഞങ്ങളെയും ബാധിച്ചു. ബാരക്കുകളെല്ലാം വെള്ളത്തില്‍ മുങ്ങി കൈയ്യില്‍ കിട്ടിയ ആയുധങ്ങളും വെടിക്കോപ്പുകളുമായി ഓടി രക്ഷപ്പെടുകയായിരുന്നു, അത്രവേഗത്തിലാണ് പ്രളയം ക്യാമ്പിനെ വിഴുങ്ങിയത്.
പട്ടാളക്കാരായ എഴുത്തുകാരുമായുള്ള സഹൃദമാണ് ജീവിതത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചത്. വെറും സാധാരണ പട്ടാളക്കാരയ പാറപ്പുറത്ത് മത്തായി, സന്ദനാര്‍, കോവിലന്‍ എന്നിവരുടെ കൃതികളിലെ പച്ചയായ ജീവിതം, വെറും സാധാരമക്കാരന്റെ ശൈലി എന്നിവയെല്ലാം എന്നെ വല്ലാതെ സ്വാധീനിച്ചു. ഈ നാലു പോര്‍ക്കുമൊപ്പം മലയാളത്തിന്റെ നിത്യവസന്തമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കൃതിയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ സാധിച്ചു. പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, നല്ല വായന അനുഭവം തരുന്ന നോവലാണ്. അത് മലയാളികളല്ലാത്തവരും വായിക്കണമെന്ന് ഞാനാഗ്രഹിച്ചു അങ്ങനെ അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു, ഞാന്‍ സൈനിക് സമാചാറിലെ എഡിറ്ററായിരിക്കുമ്പോള്‍ തന്നെ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ആ നോവല്‍ വന്‍ വിജയമായിരുന്നു. പിന്നീട് സിനിമയായി സിനിമയും നല്ല വിജയം നേടി. കോവിലന്റെ ‘എ മൈനസ് ബി,’ നന്ദനാരുടെ ‘ആത്മാവിന്റെ നോവുകള്‍’, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മാന്ത്രികപ്പൂച്ച’ എന്നിവയാണ് കുഞ്ചു ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ഇവയെല്ലാം തന്നെ അദ്ദേഹം എഡിറ്ററായ സൈനിക് സമാചാര്‍ എന്ന പട്ടാള മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബഷീറിന്റെയും പട്ടാളക്കാരായ കോവിന്റെയും ശൈലി മലയാളത്തിന് മുതല്‍ക്കൂട്ടാണ്. പലര്‍ക്കും അന്ന് മുന്‍ നിര പരിഭാഷകരെ കിട്ടുമായിരുന്നു, കോളജ് പ്രഫസര്‍മാരും ഡോക്ടറേറ്റ് നേടിയ അക്കാദമിക് ഗവേഷകരും എന്നാല്‍ അവരുടെ ശൈലിയുും ഭാഷയും ഈ കൃതികളുടെ സത്ത ചോര്‍ത്തിക്കളയും എന്ന വിശ്വാസത്തിലാണ് അവരെല്ലാം കുഞ്ചുവേട്ടനെ തന്നെ സമീപിച്ചത്. അദ്ദേഹം അവയെല്ലാം അസാധാരണമായ ചാരുതയോടെ തന്ന നിര്‍വ്വഹിക്കുകയും ചെയ്തു.

പാക്കിസ്ഥാന്‍ സ്ഥാപക നേതാവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയുമായ മുഹമ്മദ് അലി ജിന്നയെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചു. കുഞ്ചുവേട്ടന്റെ അഭിപ്രായത്തില്‍ ജിന്ന ഒരു നല്ല മുസല്‍മാന്‍ ആയിരുന്നില്ല. ഒരിക്കലും ജിന്നയെ ഇസ്ലാം മതം അനുശാസിക്കുന്ന വ്യക്തിയായി കാണാന്‍ കഴിയില്ല. മാത്രമല്ല ഒരു മുസ്ലിമിന് ഹറാമായതെല്ലാം ചെയ്യുന്ന വ്യക്തിയായിരുന്നു. പന്നി മാംസം ഭക്ഷിക്കുക, മദ്യം സേവിക്കുക തുടങ്ങിയവ. ഇതെല്ലാം ഏവര്‍ക്കും അറിയുന്ന കാര്യവുമാണ്. ഒരിക്കലും അദ്ദേഹം ഏതെങ്കിലും മോസ്‌കില്‍ പോയി നിസ്‌കരിക്കുന്നത് ആരും കണ്ടിട്ടില്ല. ജിന്നയുടെ പ്രസംഗങ്ങളെ അധികരിച്ചാണ് കുഞ്ചുവേട്ടന്‍ പുസ്തകം രചിച്ചത്. ജിന്ന നല്ല തന്ത്രജ്ഞനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു.
സാധാരണ പട്ടാളക്കാരന് 15 വര്‍ഷമാണ് സര്‍വിസ്, ആയുധ ഫാക്ടറിയുടെ സ്റ്റോര്‍ കീപ്പറായതിനാല്‍ എനിക്ക് 25 വര്‍ഷം സര്‍വീസ് ചെയ്യാന്‍ സാധിച്ചു. സൈനിക് സമാചാറിലെ എഡിറ്റര്‍ ജോലിയാണ് എന്നെ പത്രപ്രവര്‍ത്തകനാക്കിയത്, പിന്നെ വളരെ വിശാലമായ വായനയും. വിദ്യാര്‍ത്ഥി കാലം മുതല്‍ക്കെ കുഞ്ചുവേട്ടന്‍ നല്ല വായനക്കാരനാണ്. പുസ്തകങ്ങളുടെ പരിഭാഷകളുടെയെല്ലാം ടൈപ്പിംഗ് ജോലികള്‍ ചെയ്തത് ഭാര്യ ജാനുവാണ്. പ്രശസ്ത പത്രാധിപര്‍ ഇടത്തട്ട നാരായണന്റെ പേട്രിയറ്റ് എന്ന പത്രത്തില്‍ ജോലിക്കാരിയായിരുന്നു ജാനുവേടത്തി. സൈനിക് സമാചാറില്‍ നിന്നും വിരമിച്ചശേഷം ഡല്‍ഹി പ്രസ്സ് എന്ന വലിയ ഗ്രൂപ്പിന്റെ ‘കാരവന്‍ ‘ എന്ന മാസികയില്‍ ജോലി ചെയ്തു.
1972-മുതല്‍ കാരവന്‍ മാസികയുടെ എഡിറ്റോറിയല്‍ തയ്യാറാക്കുന്നത് കുഞ്ചുവേട്ടനാണ് 40 വര്‍ഷം കാരവന്‍ മാസികയുടെ എഡിറ്റോറിയല്‍ സര്‍വ്വീസില്‍ ജോലി ചെയ്തു, ഇത്രയും വര്‍ഷം തുടര്‍ച്ചയായി എഡിറ്റോറിയലെഴുതിയ വേറെ ഒരു പത്രക്കാരന്‍ ഉണ്ടാകാന്‍ ഇടയില്ല.
മുന്നു കവിത സഹാമാരങ്ങള്‍ ഉല്‍പ്പെടെ 25 ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം.
വിഭജന കാലത്തെ ഹിന്ദു-മുസ്ലീം കലാപങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അനുഭവക്കുറിപ്പുകള്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസും സിറ്റിസണ്‍ ഫോര്‍ പീസും സംയുക്തമായി നല്‍കിയ അവാര്‍ഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തു . ജീവിത സായന്തനത്തില്‍ കൈത്താങ്ങായി എന്നും കൂടെയുണ്ടായിരുന്ന ഭാര്യ ജാനുവേടത്തിയുമുണ്ട്. രണ്ടും പേര്‍ക്കും പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ട്. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഒന്നിലാണ് കുഞ്ചുവേട്ടനും ജാനുവേടത്തിയും താമസം.
ജീവിതം ഏറെ കണ്ട ഒരു മനുഷ്യന്‍, മതത്തിന്റെ പേരില്‍ വേട്ടപ്പട്ടികളെപ്പോലെ പരസ്പരം കൊന്നൊടുക്കിയവര്‍ക്ക് നേരെ തോക്കുചൂണ്ടിയ ഒരു സൈനീകന്‍, പിന്നെ തിരിച്ചറിഞ്ഞു തോക്കിന്റെ തീയുണ്ടകളെക്കാളും ശക്തി എഴുതാനുള്ള നാരായത്തിനാണെന്ന്. അത് കുഞ്ചുവെന്ന എഴുത്തുകാരനെ രൂപപ്പെടുത്തി. സ്വാതന്ത്ര്യത്തിന്റെ പുലരിക്കൊപ്പം കൂട്ടക്കൊലകളും, കൂട്ടപാലായനങ്ങളും, കലാപങ്ങളും, വഴിയോരങ്ങളില്‍ കൂട്ടിയിട്ട ശവക്കൂനകള്‍ക്ക് നടുവിലൂടെ തോക്കേന്തി നടന്നുപോയ നമ്പ്രത്തില്‍ കുഞ്ചു ഇന്ന് ഇന്ന് 91-ന്റെ അന്ത്യപാദത്തിലാണ്. പോക്കുവെയില്‍ പരന്ന ഗോതമ്പുപാടം പോലെയാണ്

നരബാധിക്കാത്ത ഓര്‍മ്മകള്‍, പഞ്ചാബിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ, ജമ്മുകാഷ്മീരിലെ താഴ്‌വാരങ്ങളിലൂടെ, സെക്കന്തരബാദിലെ ആയുധ ഫാക്ടറികളുടെ വിശാലമായ ഗോഡൗണുകളിലൂടെ ജരാനരകള്‍ ബാധിക്കാത്ത ഓര്‍മ്മകളുടെ പായ്‌വഞ്ചിയില്‍ സുഖദ സഞ്ചാരം നടത്തുകയാണ് കുഞ്ചുവേട്ടന്‍.