മസ്‌കത്ത് : കാലാവധി കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് വീസ പുതുക്കാത്ത പ്രവാസികൾക്ക് പിഴയില്ലാതെ പുതുക്കാനുള്ള അവസരം നൽകുന്ന സമയപരിധി ജൂലൈ 31-ന് അവസാനിക്കും എന്ന് ഒമാനിലെ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇനിയും വീസ പുതുക്കാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
ഏഴ് വർഷത്തിലധികമായി പിഴ ഈടാക്കിയിരുന്ന പ്രവാസികൾക്ക് ആ പിഴകളും ഒഴിവാക്കി നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കോവിഡ് കാലഘട്ടത്തിൽ നിശ്ചയിച്ചിരുന്ന അധിക ഫീസുകളും റദ്ദാക്കിയിട്ടുണ്ട്.
വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് കരാർ റദ്ദാക്കി രാജ്യം വിടാനും അനുവാദമുണ്ട്. ഇവർക്കെതിരെയുള്ള പിഴ പൂർണമായും ഒഴിവാക്കും. അതേസമയം, തങ്ങളുടെ പദവി സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒമാനിൽ തന്നെ തുടരാനും ശരിയായ നിയമപരമായ സാഹചര്യത്തിൽ ജോലി ചെയ്യാനും ഇപ്പോഴുള്ള വിധേയമായ സാഹചര്യം സഹായകരമാണ്. അടുത്ത രണ്ട് വർഷത്തേക്ക് അവർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ കഴിയും.
എങ്കിലും, തൊഴിലുടമ തൊഴിലാളിയുടെ പെർമിറ്റ് പുതുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ, അവരുടെ സേവനം നിയമപരമായി അവസാനിപ്പിക്കാനും കഴിയും. ഈ നടപടികളുടെ ഭാഗമായി, നിലവിൽ നിലവിലുണ്ടായിരുന്ന എല്ലാ പിഴകളും, ഫീസുകളും, മറ്റു ബാധ്യതകളും പൂര്‍ണമായും ഒഴിവാക്കപ്പെടും.
ഏഴ് വർഷം മുമ്പ് ലേബർ കാർഡുകൾ കാലഹരണപ്പെട്ട വ്യക്തികളുടെ പിഴകളും കുടിശ്ശികകളും തൊഴിൽ മന്ത്രാലയം റദ്ദിച്ചിട്ടുണ്ടെന്നും, 2017-ൽക്കും അതിനുമുമ്പും രജിസ്റ്റർ ചെയ്ത കുടിശ്ശികകളിൽ നിന്നുമാണ് വ്യക്തികളും സ്ഥാപന ഉടമകളും ഒഴിവാക്കപ്പെട്ടിരിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.
പത്ത് വർഷമായി പ്രവർത്തനരഹിതമായിരുന്ന ലേബർ കാർഡുകളും റദ്ദാക്കിയതായി മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ കാർഡുടമകൾ അനുബന്ധ സേവനങ്ങൾക്ക് അപേക്ഷ നൽകിയിട്ടില്ലാത്തതിനാൽ ആ കാർഡുകൾ റദ്ദാക്കിയതാണെന്ന് വിശദീകരിച്ചു.
തൊഴിലാളിയുടെ തിരിച്ചുപോക്ക്, സേവന കൈമാറ്റം, ഒളിച്ചോടിയ തൊഴിലാളിയായി രജിസ്റ്റർ ചെയ്യൽ തുടങ്ങിയ കാരണങ്ങളാലാണ് ചില വർക്ക് പെർമിറ്റുകൾ പുതുക്കാൻ സാധിക്കാതിരുന്നത്. ഇത്തരം സാഹചര്യങ്ങളിലെ ഉപഭോക്താക്കൾക്കായി കാർഡുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ അവസരമുണ്ട്.
ലിക്വിഡേറ്റ് ചെയ്ത കമ്പനികളിലെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങൾ മറ്റ് തൊഴിലുടമകൾക്ക് കൈമാറുകയോ ചെയ്താൽ, അവർക്കെതിരായ സാമ്പത്തിക ബാധ്യതകളും എഴുതിത്തള്ളും എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.