സുധീർ നാഥ്
കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉമ്മൻചാണ്ടി മാറിയിരിക്കുകയാണ്. 50 വർഷത്തോളം തുടർച്ചയായി കേരള നിയമസഭയിൽ അംഗമായി അദ്ദേഹം മാറിയിരിക്കുന്നു. ഒരു വ്യക്തി എന്നുള്ള നിലയിൽ നിന്ന് ഒരു പ്രസ്ഥാനമായി അദ്ദേഹം മാറി എന്നുള്ളതാണ് 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഒടുവിൽ നാം കാണുന്നത്. .
കെ.എം മാണി മാത്രമാണ് ഇതിനേക്കാൾ കൂടുതൽ കാലം നിയമസഭാ അംഗമായുള്ളത്. പി ജെ ജോസഫ് അൻപത് വർഷത്തോട് അടുക്കുന്നു. ജനങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്ന ഒരു നേതാവാണ് അദ്ദേഹം എന്നതിൽ ഒരു സംശയവുമില്ല. ജനങ്ങൾക്കിടയിൽ അല്ലാതെ കഴിഞ്ഞ കുറേ നാളുകളായി ഉമ്മൻചാണ്ടി എന്ന നേതാവിനെ കാണുവാൻ സാധിക്കില്ല. ജനങ്ങളുടെ ഏത് ആവശ്യത്തിനും സമീപിക്കാവുന്ന ഒരു നേതാവാണ് ഉമ്മൻചാണ്ടി എന്ന ഒരു സംസാരം സമൂഹത്തിലുണ്ട് എന്നത് അംഗീകരിക്കപ്പെട്ടു.
കേരളത്തിലെ കോൺഗ്രസ് ഒരു കാലത്ത് വിഭാഗീയതയുടെ പടുകുഴിയിൽ ആയിരുന്നു. അന്ന് എ കെ ആൻറണി വിഭാഗത്തിന് വേണ്ടി വാളും പരിചയുമായി ഇറങ്ങി വിഭാഗിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ഉമ്മൻചാണ്ടിയാണ് എന്നുള്ളത് യാഥാർത്ഥ്യമാണ്. ഈ അവസരത്തിൽ അത് ഒളിച്ചു വെക്കേണ്ട കാര്യവുമില്ല. രാഷ്ട്രീയ ചാണക്യൻ ആയ കെ കരുണാകരനെ പോലും കരയിപ്പിച്ച സംഭവം കേരള രാഷ്ട്രീയത്തിൽ മറച്ചുവെയ്ക്കാൻ സാധിക്കുന്ന ഒന്നല്ല. രാഷ്ട്രീയപരമായി വ്യത്യസ്ത നിലപാടുകൾ ഉണ്ടെങ്കിലും കെ കരുണാകരൻ എന്ന വ്യക്തി പ്രഭാവത്തെ പ്രതിപക്ഷം പോലും ഇപ്പോൾ അംഗീകരിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യവുമാണ്.
ഉമ്മൻചാണ്ടിയെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥകളും വ്യാപകമായി കേൾക്കാം. അദ്ദേഹവുമായി വ്യക്തിപരമായി ഉണ്ടായ രണ്ട് അനുഭവങ്ങൾ ഇവിടെ പങ്കു വയ്ക്കുകയാണ്. ഒരിക്കൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് വിമാനമാർഗം യാത്ര ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടായി. അന്തരീക്ഷത്തിലെ പ്രത്യേക സാഹചര്യം കാരണം വിമാനത്തിന് കൊച്ചിയിൽ ഇറങ്ങുവാൻ സാധിക്കാതെ അത് ചെന്നൈ വിമാനത്താവളത്തിലാണ് ഇറക്കിയത്. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആയിരുന്നു അത്.
വിമാനത്തിലെ ഡൽഹി യാത്രക്കാരെ മുഴുവനും ചെന്നൈയിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ അവർ കയറ്റിവിട്ടു. ചെന്നൈയിൽ നിന്ന് വിമാനം കൊച്ചിയിലേക്ക് പോകുന്നു എന്ന അറിയിപ്പ് വന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി, പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി, കേരള ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന മാത്യൂസ് പിന്നെ ഞാനടക്കമുള്ള മൂന്നോ നാലോ പേരാണ് കൊച്ചിയിൽ ഇറങ്ങാനുള്ള യാത്രക്കാരായി വിമാനത്തിൽ ശേഷിച്ചിരുന്നത്. ഈ സമയത്താണ് വിമാനത്തിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാർ പരിഭ്രാന്തരായി വിമാനത്തിലെ ഉദ്യോഗസ്ഥരെ കണ്ടു സംസാരിക്കുന്നതും മറ്റും ശ്രദ്ധയിൽപ്പെട്ടത്.
കൊച്ചിയിൽ നിന്ന് ബോംബെയിൽ ഒരു ഇന്റർവ്യൂവിന് പോകുവാൻ വിമാനത്തിൽ കയറിയതായിരുന്നു നാഗർകോവിൽ സ്വദേശികളായ രണ്ട് ചെറുപ്പക്കാർ. കണക്ഷൻ വിമാനം വിട്ടുപോകും എന്നുള്ളതായിരുന്നു അവരുടെ പരിഭ്രമത്തിനു കാരണം. ഉമ്മൻചാണ്ടി അവരെ അടുത്തു വിളിച്ച് കാര്യങ്ങൾ തിരക്കി. തന്റെ പോക്കറ്റിലെ കൊച്ചു ഡയറിയിൽ നിന്ന് കുറച്ചു നമ്പറുകൾ പരതി വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി എം എ ബേബിയുടെ മൊബൈലിൽ നിന്ന് വിളിച്ചു. ബോംബെയ്ക്കുള്ള വിമാനം കൊച്ചിയിലെ വിമാന താവളത്തിൽ അതിലെ യാത്രക്കാരായ രണ്ട് യുവാക്കൾക്കായി കാത്തു നിർത്തിച്ചു. ചെന്നൈയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ നിന്ന് ഈ രണ്ടു ചെറുപ്പക്കാരെ കണക്ഷൻ വിമാനത്തിൽ കയറിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഉമ്മൻചാണ്ടി കൊച്ചി വിമാന താവളത്തിന്റെ പുറത്തേക്കിറങ്ങിയത്. ഈ രണ്ടു ചെറുപ്പക്കാർ ഉമ്മൻചാണ്ടിയോട് സഹായം അഭ്യർത്ഥിക്കുക ഉണ്ടായില്ല എന്നതും, ഇവർ കേരളത്തിലെ വോട്ടർമാർ അല്ല എന്നുള്ളതും ശ്രദ്ധേയമാണ്. സഹായം ആർക്കുവേണം എന്ന് സ്വയം നിരീക്ഷിച്ച് കണ്ടെത്തി സഹായിക്കുന്ന ഒരു മനസ്ഥിതി അദ്ദേഹത്തിനുണ്ട് എന്നുള്ളതിന് നേർസാക്ഷ്യമാണ് ഈ അനുഭവം.
കേരള കാർട്ടൂൺ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കാർട്ടൂണിസ്റ്റ് കുട്ടി അനുസ്മരണ ചടങ്ങിൽ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജി പങ്കെടുക്കാമെന്ന് ഏറ്റിരുന്നു. കേരള സന്ദർശനത്തിനിടയിൽ ഒരു പരിപാടിയായാണ് അദ്ദേഹം ഏറ്റത്. കേരള സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതിയുടെ പരിപാടികളുടെ ലിസ്റ്റിൽ കേരള കാർട്ടൂൺ അക്കാദമിയുടെ പരിപാടി ഉൾപ്പെടുത്തുന്നതിന് ഒട്ടേറെ തടസ്സങ്ങൾ ഉണ്ടായി. ഇത് പരിഹരിക്കാൻ ഒരു ദിവസം രാവിലെ ക്ലിഫ് ഹൗസിലേക്ക് ഫോൺ ചെയ്യുന്നു. ഒരു മുഖ്യമന്ത്രിയെ ഫോൺ ചെയ്യുമ്പോൾ സെക്രട്ടറിയോ മറ്റാരെങ്കിലും ആയിരിക്കും എടുക്കുക എന്നാണ് വിചാരിച്ചത്. ഫോൺ എടുത്ത് തന്നെ മുഖ്യമന്ത്രി. പരിപാടിക്ക് നേരിടുന്ന തടസ്സത്തെ കുറിച്ച് രാവിലെ തന്നെ അദ്ദേഹത്തോട് വിശദമായി സംസാരിച്ചു. അരമണിക്കൂർ കൊണ്ട് പരിപാടിയിൽ ഉണ്ടാക്കിയ തടസ്സങ്ങളെല്ലാം അദ്ദേഹം നീക്കിയതായി അദ്ദേഹം തന്നെ അറിയിക്കുകയും ചെയ്തു. പക്ഷേ പരിപാടി കേരളത്തിലല്ല നടന്നത്. പ്രണാബ് മുഖർജി കാർട്ടൂണിസ്റ്റ് കുട്ടി അനുസ്മരണം രാഷ്ട്രപതി ഭവനിൽ നടത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം മന്ത്രിമാരും ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി.
ഒരു ട്രബിൾ ഷൂട്ടർ ആയി ആരും അദ്ദേഹത്തെ വിലയിരുത്തുന്നതിൽ തെറ്റില്ല. പല പ്രതിസന്ധിഘട്ടങ്ങളിലും അദ്ദേഹം പ്രശ്നപരിഹാരമായി എത്തിയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇന്ന് കോൺഗ്രസിന്റെ പല പ്രതിസന്ധി ഘട്ടത്തിലും ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ പലപ്പോഴും പരിഹാരമാക്കുന്നു എന്ന് കാണാം