ദുബൈ: ഇന്ത്യ-പാക് സംഘര്‍ഷം യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകളെ ബാധിച്ചില്ലെന്ന് യു.എ.ഇയിലെ വിമാന കമ്പനികള്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഷെഡ്യൂള്‍ പ്രകാരമുള്ള വിമാന സര്‍വിസുകളെല്ലാം സാധാരണ നിലയില്‍ നടക്കുന്നതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് മേഖലകളിലെ 32 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നതായുള്ള അറിയിപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എ.എ.ഐ) നിന്ന് ലഭിച്ചിരുന്നു.
അധംപുര്, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിൻഡ, ഭുജ്, ബിക്കാനീര്‍, ചണ്ഡിഗഢ്, ഹല്‍വാര, ഹിന്ദോണ്‍, ജയ്സാല്‍മീര്‍, ജമ്മു, ജാംനഗര്‍, ജോധ്പുര്‍, കാണ്ട്ല, കാംഗ്ര (ഗഗ്ഗല്‍), കേശോദ്, കിഷന്‍ഗഡ്, കുളു മണാലി (ഭുണ്ടര്‍), ലേ, ലുധിയാന, മുണ്ട്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്ദര്‍, രാജ്കോട്ട് (ഹിരാസര്‍), സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്ലെ തുടങ്ങിയ വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. എന്നാല്‍, ഈ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ്-ഇത്തിഹാദ് വിമാനങ്ങള്‍ നേരത്തെയും സര്‍വിസുകള്‍ നടത്തുന്നില്ല. എന്നാല്‍, പാകിസ്താനിലേക്കുള്ള യു.എ.ഇ വിമാന കമ്പനികളുടെ സര്‍വിസുകള്‍ മേയ് 13 വരെ നിര്‍ത്തിവെച്ചതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
