അബുദാബി : ഇന്ത്യയും പാകിസ്ഥാനും പ്രതിസന്ധികൾക്കിടയിൽ സംയമനം പാലിക്കുകയും സംഘർഷം കുറയ്ക്കുകയും ചെയ്യണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ദക്ഷിണേഷ്യയിലും രാജ്യാന്തര തലത്തിലും സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷം ഒഴിവാക്കണമെന്നാണ് അഭ്യർഥന.
കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയെയും പാക്കിസ്ഥാൻ പ്രഖ്യാപിച്ച പ്രതികാരത്തിനെയും തുടർന്നാണ് യുഎഇയുടെ നിലപാട്. ഈ സാഹചര്യത്തിൽ, സൈനികതലത്തിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും ദക്ഷിണേഷ്യയിലെ സ്ഥിരത ഉറപ്പാക്കാനുമാണ് ഷെയ്ഖ് അബ്ദുല്ലയുടെ ആഹ്വാനം.
സംവാദവും പരസ്പര ആശയവിനിമയവും വഴി പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ദീർഘകാല സമാധാനത്തിനും സമൃദ്ധിക്കും ഏറ്റവും ഫലപ്രദമായ മാർഗമെന്ന് വ്യക്തമാക്കി. യുഎഇ പ്രാദേശികവും ആഗോളവുമായ തർക്കങ്ങൾക്കുള്ള സമാധാനപരിഹാരങ്ങൾ ലക്ഷ്യമിട്ട എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അതിന് തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഓർമിപ്പിച്ചു.
