റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട് പുതിയ വിവിഐപി ടെർമിനലും പ്രൈവറ്റ് ജെറ്റ് ഹാങ്ങറും നിർമിക്കാൻ വിമാനത്താവളം തീരുമാനിച്ചിട്ടുണ്ട്.
3.9 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന ഗെയിമിങ് റിസോർട്ട് ഉൾപ്പെടെയുള്ള പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്ക് ലോകോത്തര യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ദുബായ് എയർഷോയിലായിരുന്നു അലക്സ് ഗ്രൂപ്പ് ഇൻവെസ്റ്റ്‌മെന്റിന്റെ ഭാഗമായ ഫാൽക്കൺ എക്സിക്യൂട്ടീവ് ഏവിയേഷനുമായി ചേർന്നുള്ള ഈ പ്രഖ്യാപനം.
1,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനൽ, 8,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മൾട്ടി-പർപ്പസ് ഹാങ്ങർ, 9,000 ചതുരശ്ര മീറ്റർ ഏപ്രൺ ഉൾപ്പെടുന്ന ഫിക്സഡ് ബേസ് ഓപ്പറേഷൻ (FBO) സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബീച്ച് റിസോർട്ടുകളിൽ നിന്ന് വെറും 15 മിനിറ്റ് ദൂരത്തിലാണ് ഈ സൗകര്യങ്ങൾ.
ടെർമിനലിൽ റോയൽ ലോഞ്ച്, നാല് വിവിഐപി ലോഞ്ചുകൾ, അത്യാധുനിക ഹോസ്പിറ്റാലിറ്റി ഏരിയകൾ എന്നിവ ഉണ്ടായിരിക്കും. എയർസൈഡ് സൗകര്യങ്ങളിൽ ഹെലിപാഡും വലുതായ പ്രൈവറ്റ് ജെറ്റുകൾക്കുള്ള പാർക്കിങ് സൗകര്യവും ഉൾപ്പെടുന്നു. അൾട്രാ ലോംഗ് റേഞ്ച് വിമാനങ്ങൾക്കുപോലും അറ്റകുറ്റപ്പണി നടത്തുവാൻ കഴിയുന്ന സൗകര്യങ്ങളാണ് ഹാങ്ങറിൽ ഒരുക്കുന്നത്.
എമിറേറ്റിന്റെ വ്യോമയാന അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് റാസൽഖൈമ സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് സലീം ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ നിർമ്മാണമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ടെർമിനലിന്റെ ഊർജാവശ്യമുള്ള 35 ശതമാനം സൗരോർജ്ജത്തിൽ നിന്നായിരിക്കും കണ്ടെത്തുക. പൂർണമായും ഇലക്ട്രിക് ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങളാകും ഉപയോഗിക്കുക. പതിനഞ്ച് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി 2027 ആദ്യ പാദത്തിൽ ടെർമിനൽ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.












