ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്ര സന്ദർശനത്തിന് രാജകീയ വരവേൽപ് നൽകാൻ ഒരുങ്ങി ഖത്തർ. ഗസ്സയിൽ രക്തപ്പുഴയൊഴുകുന്ന ഇസ്രായേൽ ആക്രമണങ്ങൾക്കും, സിറയയിലെയും ലബനാനിലെയും പ്രശ്നങ്ങളും, മേഖലയിൽ ശാശ്വത സമാധനവും ഉൾപ്പെടെ സങ്കീർണതക്കിടയിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഖത്തറിലേക്കുള്ള വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
പ്രസിഡന്റായി ചുമതലയേറ്റശേഷം ഡോണൾഡ് ട്രംപിന്റെ ആദ്യ സന്ദർശനത്തിന് മധ്യപൂർവേഷ്യൻ പര്യടനത്തിലൂടെ ചൊവ്വാഴ്ച തുടക്കം കുറിച്ചിരുന്നു. രാവിലെ പ്രാദേശിക സമയം ഒമ്പതോടെ റിയാദിലെത്തിയ ഡോണൾഡ് ട്രംപ് ബുധനാഴ്ച ഉച്ചകഴിഞ്ഞാവും ദോഹയിലെത്തുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കായി റോമിലെത്തിയത് ഒഴിച്ചാൽ, ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനത്തിനാണ് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. ബുധനാഴ്ച ഗൾഫ് രാഷ്ട്രനേതാക്കൾ സംബന്ധിക്കുന്ന ഗൾഫ്-അമേരിക്ക ഉച്ചകോടിക്കുശേഷമായിരിക്കും പ്രസിഡന്റ് ദോഹയിലേക്ക് പറക്കുന്നത്.
ഇതിനു മുമ്പായി സൗദി നിക്ഷേപക സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. അതേസമയം, പ്രസിഡന്റ് ദോഹയിലെത്തുന്ന സമയം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമല്ല. ഖത്തറിലെത്തിയ ശേഷം, യു.എ.ഇ കൂടി സന്ദർശിച്ച് പര്യടനം പൂർത്തിയാകും.











