അബുദാബി : ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും സൂക്ഷിച്ച് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി.നിയമലംഘകർക്ക് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. കെട്ടിടങ്ങളുടെ ദൃശ്യഭംഗിക്ക് കോട്ടം തട്ടുകയോ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ മേൽക്കൂരകളിലും ബാൽക്കണികളിലും സാധനങ്ങൾ സംഭരിക്കാൻ പാടില്ലെന്ന് നഗരസഭ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 500 ദിർഹവും രണ്ടാം തവണ 1000 ദിർഹവുമാണ് പിഴ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ ചുമത്തും.ബാൽക്കണിയിലും മേൽകൂരയിലും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിച്ചാൽ കെട്ടിടത്തിനകത്തേക്കു കാറ്റും വെളിച്ചവും പ്രവേശിക്കില്ല. പൊടിപിടിച്ച വസ്തുക്കൾ ആരോഗ്യത്തിനും ഹാനികരമാകും. അടിയന്തര ഘട്ടങ്ങളിൽ ബാൽക്കണി വഴിയുള്ള രക്ഷാപ്രവർത്തനവും തടസ്സപ്പെടുത്തും. തലസ്ഥാന നഗരിയുടെ സൽപേരും ജീവിത നിലവാരവും കാത്തുസൂക്ഷിക്കാൻ താമസക്കാരും പ്രതിജ്ഞാബദ്ധരാണെന്ന് നഗരസഭ അറിയിച്ചു.
