തിരുവനന്തപുരം : നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കൺന്റോൺമെന്റാണ് ജയസൂര്യക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിൽ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ലൈംഗികാതിക്രമം, സ്ത്രീത്വത്തെ
അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും
ചുമത്തുകയായിരുന്നു.
നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മൊഴിയെടുക്കുകയായിരുന്നു. ഇരുവർക്ക് പുറമെ ഇടവേള ബാബു, മണിയൻ പിള്ള രാജു, ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. പത്ത് മണിക്കൂർ നീണ്ട മൊഴിയെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.
ഏത് സ്ഥലത്ത് വെച്ച്, എന്ന്, എപ്പോൾ തുടങ്ങിയ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചതായി നടി പറഞ്ഞു. 2008 മുതൽ 2012 വരെയുള്ള കാലയളവിലാണ് സംഭവങ്ങളുണ്ടായതെന്നും നടി വ്യക്തമാക്കി. അതേസമയം നടിയുടെ മൊഴി
രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികൾ ഇന്ന് തന്നെ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറുമെന്നും എഐജി ജി പൂങ്കുഴലി വ്യക്തമാക്കി. കൃത്യം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും കേസെടുക്കുക. രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എഐജി കൂട്ടിച്ചേർത്തു.