അടുത്ത ഒരു ദശാബ്ദക്കാലത്തേക്കുള്ള കേരളത്തിന്റെ സമഗ്ര വികസന രൂപരേഖ തയ്യറാക്കാന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് സൗദി അറേബ്യയിലെ ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുമായി ചേർന്ന് ‘പ്രതീക്ഷ 2030’ എന്ന പേരില്‍ വികസന സമ്മിറ്റ് സംഘടിപ്പിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന സമ്മിറ്റിന്റെ ആദ്യഘട്ടം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളുമായുള്ള ആശയവിനിമയത്തിലൂടെ തുടക്കം കുറിച്ചു.
വെള്ളിയാഴ്ച നടന്ന ഓൺലൈൻ സമ്മിറ്റിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നുള്ള വ്യത്യസ്തമേഖലകളിൽ കഴിവുതെളിയിച്ച പ്രഗൽഭ വ്യക്തിത്വങ്ങൾ പങ്കെടുക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകളും വിലയേറിയ നിർദ്ദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തു.
സാമൂഹിക സാംസ്കാരിക പൈതൃകങ്ങളിൽ ഉറച്ചുനിന്ന് സമഗ്ര വികസന കാഴ്ചപ്പാടുകൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് ഇതിനകം തന്നെ കേരളത്തിൻ്റെ വികസന മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചിട്ടുണ്ട് . 2005ൽ എഐസിസി പ്രസിഡണ്ടായിരുന്ന ശ്രീമതി സോണിയാഗാന്ധി ഉദ്‌ഘാടനം ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവന്തപുരത്തെ നെയ്യാർ ഡാമിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.
പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ഉദ്‌ഘാടനം ചെയ്ത സെമിനാർ കേരളത്തിൻ്റെ പ്രതിപക്ഷനേതാവും RGIDS ചെയർമാനുമായ ശ്രീ രമേശ് ചെന്നിത്തല “പ്രതീക്ഷ 2030” ൻ്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കി. RGIDS ഡയറക്ടർ ബി എസ് ഷിജു, മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് എന്നിവർ വെബിനാർ നിയന്ത്രിച്ചു. വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക സാങ്കേതിക മണ്ഡലങ്ങളിൽ കഴിവുതെളിയിച്ചമുപ്പതോളം പേർ സമ്മിറ്റിൽ അവരുടെ നിദേശങ്ങൾ രേഖപ്പെടുത്തി. സമ്മിറ്റിന് കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴക്കൻ നന്ദിയും രേഖപ്പെടുത്തി.
