
പബ്ലിസിറ്റി ഡിസൈനർ, ചിത്രകാരൻ, സാഹിത്യകാരൻ ജെ. മാര്‍ട്ടിന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ജോസഫ് മാര്‍ട്ടിന്‍ അന്തരിച്ചു. 1948 മാര്‍ച്ച് 23 ന് ജോസഫ് ഫെര്‍ണാണ്ടസിന്റെയും ആഗ്നസ് ഫെര്‍ണാണ്ടസിന്റെയും മകനായി കൊല്ലത്തു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ദില്ലിയിലെത്തി. അവിടെനിന്ന് ആര്‍ട്ട് ആൻഡ് ഡിസൈന്‍, ഫിലോസഫി ഓഫ് ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നിവ നേടി. തുടര്‍ന്ന് 1972 ല്‍ വിവിധ പരസ്യസ്ഥാപനങ്ങളില്‍ ഇലസ്ട്രേറ്റർ, വിഷ്വലൈസര്‍, ആര്‍ട്ട് ഡയറക്ടര്‍ എന്നീനിലകളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് പ്രമുഖ പുസ്തക ശാലകളില്‍ ബുക്ക് ഡിസൈനിംഗ് ആരംഭിച്ചു. പിന്നീട് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ബുക്ക് പബ്ലിഷേഴ്സില്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഡിസൈനര്‍ ആയി. രാമായണം, മഹാഭാരതം, വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവയെ ആധാരമാക്കി വിദേശികളും സ്വദേശികളുമായ പ്രമുഖര്‍ രചിച്ച ഒട്ടനവധി കൃതികള്‍ക്ക് മുഖച്ചിത്രങ്ങളും ഇലസ്ട്രേഷനും ചെയ്തിട്ടുണ്ട്. അമര്‍ത്യാസെന്‍, ടാഗോര്‍, പ്രേംചന്ദ്, ശരത്ച്ചന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍, A P J അബ്ദുള്‍കലാം തുടങ്ങിയ ലോകപ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഡിസൈന്‍ ചെയ്തു. തോപ്പില്‍ഭാസി, തിലകന്‍, ഒ. മാധവന്‍ തുടങ്ങിയവർക്കൊപ്പം നാടകരംഗത്തു പ്രവര്‍ത്തിച്ച പരിചയം മലയാള സിനിമാരംഗത്ത് പബ്ലിസിറ്റി ഡിസൈനറും ആര്‍ട്ട് ഡയറക്ടറുമായി പ്രവര്‍ത്തിക്കാന്‍ വഴിതെളിച്ചു.
പത്മരാജന്റെ ഇതാ ഒരു മനുഷ്യൻ എന്ന സിനിമയുടെ പബ്ളിസിറ്റി ഡിസൈനറായി ആണ് തുടക്കം. തുടർന്ന് അരയന്നം, തകര എന്നിവയുൾപ്പെടെ ഏഴ് സിനിമകൾക്ക് പബ്ലിസിറ്റി ഡിസൈനറായി വർക്ക് ചെയ്തു. ചാപ്പ ഉൾപ്പെടെ ചില സിനിമകൾക്ക് കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്.
ഒരു ചിത്രകാരന്‍ എന്നതിനപ്പുറം പ്രമുഖ സാഹിത്യകാരന്‍ കൂടിയാണ് ഇദ്ദേഹം. ജനയുഗത്തിലാണ് എഴുതിത്തുടങ്ങിയത്. ”ആദിയിൽ വചനമുണ്ടായി” ആണ് ആദ്യ നോവൽ. മംഗളം പ്രസിദ്ധീകരണ ഗ്രൂപ്പിനു വേണ്ടി ചിത്രകഥകൾ എഴുതുകയും വരയ്ക്കുകയും ചെയ്തു. അര നൂറ്റാണ്ടിനുമുമ്പ് പല മാഗസിനുകളിലും കഥകളെഴുതി. ”ഗദ്‌സമെനിലെ രക്തപുഷ്പം” സമ്മാനിതമായി. ”തോറ്റകുട്ടി”, ”ബുദ്ധന്റെ ചിരി” എന്നീ കഥകൾ ഏറെ ശ്രദ്ധേയമായി. ബഷീർ, തകഴി, മാധവിക്കുട്ടി എന്നിവരെക്കുറിച്ചു പ്രത്യേകം പ്രത്യേകമെഴുതിയ സാഹിത്യാത്മക പഠന പരമ്പരകൾ വായനക്കാരിൽ ഏറെ താല്പര്യമുളവാക്കി. ആദിയിൽ വചനമുണ്ടായി, അഗ്നിശിലകൾ, ഏഴാംജന്മം, രക്തസാഗരം, അയോദ്ധ്യ എന്നിവയാണ് മാർട്ടിന്റേതായി പുറത്തു വന്നിട്ടുള്ള നോവലുകൾ. രക്തസാഗരത്തിന് കൃഷ്ണസ്വാമി – കുങ്കുമം നോവൽ അവാർഡ് ലഭിച്ചു. ബാബറിനെയും രാമായണത്തെയും ആസ്പദമാക്കി എഴുതിയ അയോദ്ധ്യ എന്ന ചരിത്രനോവൽ രണ്ടുവർഷം തുടർച്ചയായി കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിക്കുകയും അത് ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയങ്കരമായിത്തീരുകയും ചെയ്തു.
ഹിന്ദിയിൽ എഴുതിയ ”ധർത്തി കി ദൂസരാ പുരുഷ്” എന്ന നോവലും ഹിന്ദി വായനക്കാർക്കിടയിൽ ചലനമുണ്ടാക്കി. പ്രൂഫ് റീഡിങ്ങിലും എഡിറ്റിങ്ങിലും ആവശ്യത്തിനുള്ള അനുഭവപരിചയമുണ്ട്. ശ്രീനാരായണഗുരുവിനെ കുറിച്ചു തയ്യാറാക്കിയ പെയിന്റിംഗുകളിൽ എഴുതിയ നീണ്ട കുറിപ്പുകൾ ഗുരുവിന്റെ നാനാമുഖമായ സന്ദേശങ്ങളെയും തത്വശാസ്ത്രത്തെയും ഭാവനപരമായ ഭംഗിയോടെയാണ് ഉൾക്കൊണ്ടിരിക്കുന്നതെന്ന് ശിവഗിരിയുടെ സമുന്നത യോഗികൾ വിലയിരുത്തിയിട്ടുണ്ട്. ചിത്രരചനയും സാഹിത്യവും ചേർന്ന സങ്കലനമെന്ന നിലയിൽ സാഹിത്യത്തിന്റെ ഒരു പുത്തൻ വിഭാഗമാണ് ജവഹർലാൽ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ പുനരാവിഷ്കാരമായി എഡിറ്റ് ചെയ്തെഴുതിയത്.