തൊഴിൽ തട്ടിപ്പ് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ തന്നെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സിന്റെ മുന്നറിയിപ്പ്
കുവൈറ്റ് : തൊഴിൽ തട്ടിപ്പ് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ തന്നെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സിന്റെ മുന്നറിയിപ്പ്. ഈ മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിലിനായി പോകാവൂ എന്ന് നോർക്ക റൂട്ട്സ് നിർദ്ദേശത്തിൽ പറയുന്നു. തൊഴിലിനായി വിദേശത്തേക്ക് പോകും മുൻപ് തൊഴിൽ ദാതാവിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉദ്യോഗാർത്ഥികൾ മനസ്സിലാക്കിയിരിക്കണം.
വിശദാംശങ്ങൾ www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.
അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ നൽകുന്ന സന്ദർശക വിസ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. തൊഴിൽദാതാവിൽ നിന്നുള്ള ഓഫർ ലെറ്റർ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതയ്ക്കും കഴിവിനും യോജിക്കുന്നതാണോ എന്നും ഉറപ്പുവരുത്തണം. ശമ്പളം അടക്കമുള്ള സേവനവേതന വ്യവസ്ഥകൾ അടങ്ങുന്ന തൊഴിൽ കരാർ വായിച്ച്മനസ്സിലാക്കിയിരിക്കണം. വാഗ്ദാനം ചെയ്ത ജോലിയാണോ വിസയിൽ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കണം .
വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുൻപേ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ഉദ്യോഗ ഉദ്യോഗാർത്ഥികൾ നോർക്കയുടെ പരിശീലന പരിപാടി ഉപയോഗപ്പെടുത്തണം .എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന ECR പാസ്പോർട്ട് ഉടമകൾക്ക് കേന്ദ്രസർക്കാരിൻറെ ഈ മൈഗ്രേറ്റ് പോർട്ടൽ വഴി തൊഴിൽ കരാർ നിർബന്ധമാണ്.
സന്ദർശകർ വിസ നൽകിയാണ് അനധികൃത റിക്രൂട്ട്മെൻറ് ഏജൻറ്മാർ ഇവരെ കബളിപ്പിക്കുന്നത്. വിദേശ തൊഴിലുടമ ഇവരുടെ സന്ദർശക വിസ , തൊഴിൽ വിസയായി നൽകുമെങ്കിലും തൊഴിൽ കരാർ ഈ മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല. ഈ കാരണത്താൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും തൊഴിൽ വേതനവും, താമസവും, ആനുകൂല്യവും നിഷേധിക്കുന്ന സാഹചര്യവും ഉണ്ട്. തൊഴിലിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഇവർക്ക് ജോലി ചെയ്യേണ്ടി വന്നേക്കാം. കർശന ജാഗ്രത പാലിച്ചെങ്കിൽ മാത്രമേ വിസ തട്ടിപ്പുകൾക്കും തൊഴിൽ പീഡനങ്ങൾക്കും അറുതി വരുത്തുവാൻ സാധിക്കൂ എന്ന് നോർക്ക സി . ഇ.ഒ മുന്നറിയിപ്പ് നൽകി