മസ്‌കത്ത് : മസ്‌കത്തിലെ രണ്ട് നഗര പ്രദേശങ്ങളായ ബൗഷറിനും ആമിറാത്തിനും ഇടയിൽ തുരങ്കപാത ഉടൻ വരുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് ബിൻ സഈദ് അൽ മഅ് വലി പറഞ്ഞു. 2025ലെ പദ്ധതികൾ വിശദീകരിക്കുന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബൗഷർ-ആമിറാത്ത് തുരങ്കപാതയെ കുറിച്ച് നേരത്തെ പഠനങ്ങൾ ആരംഭിച്ചിരുന്നു. മസ്‌കത്ത് സ്ട്രക്ചർ പ്ലാൻ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലാണ് തുരങ്കം നിർമിക്കുക. മസ്‌കത്ത് നഗരസഭ, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നീ വിഭാഗങ്ങളും പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കും.2.6 കിലോമീറ്ററായിരിക്കും തുരങ്കപാതയുടെ നീളം. തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും അതിവേഗ യാത്ര സാധ്യമാക്കുന്നതിനും തുരങ്കപാത ഗുണം ചെയ്യും.
നിലവിൽ ബൗഷറിനെയും ആമിറാത്തിനെയും ബന്ധിപ്പിക്കുന്നത് ചുരം വഴിയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ ഉൾപ്പെടെ ഇതുവഴി യാത്ര ദുർഘടമാണ്. പലപ്പോഴും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. മഴയുള്ള സമയങ്ങളിൽ ബൗഷർ-ആമിറാത്ത് ചുരം റോഡ് അടച്ചിടുന്നതും പതിവാണ്. ഇത്തരം ഘട്ടങ്ങളിൽ യാത്രക്കാർ നേരിടുന്ന പ്രയാസം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുരങ്കപാത സാധ്യതയെ കുറിച്ച് മന്ത്രാലയം പഠനം നടത്തുന്നതും നിർമാണ പ്രവൃത്തികളിലേക്ക് കടക്കുന്നതും.
