റാസല്‍ഖൈമ: 2030ഓടെ പ്രതിവര്‍ഷം 35 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ). നിലവില്‍ വിവിധ ഹോട്ടലുകളിലായി 8000ത്തോളം മുറികളാണ് റാസല്ഖൈമയിലുള്ളത്. ഇത് 2030ഓടെ ഇരട്ടിയിലേറെ ആക്കാനാണ് പദ്ധതിയെന്ന് റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്പ്സ് പറഞ്ഞു.
അല്‍ മര്‍ജാന്‍ ദ്വീപില്‍ നിര്‍മാണം നടക്കുന്ന യു.എ.ഇയിലെ ആദ്യ സംയോജിത ഗെയിമിങ് റിസോർട്ടും വിപുലീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടും. 2027 തുടക്കത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് കാസിനോ ഓപറേറ്റര്‍ വിന് റിസോര്‍ട്ട്സിന് അടുത്തിടെ യു.എ.ഇയുടെ ആദ്യ വാണിജ്യ ഗെയിമിങ് ഓപറേറ്റര്‍ ലൈസന്‍സ് ലഭിച്ചിരുന്നു.
1500 ഹോട്ടല്‍ മുറികള്‍, 22 ഔട്ട്ലെറ്റുകള്, വിനോദസൗകര്യങ്ങള്‍, കോണ്‍ഫറന്‍സ് വേദികള്‍ തുടങ്ങിയവ വിന് റിസോര്‍ട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തനം തുടങ്ങും. വിനോദ സൗകര്യവും മികച്ച ജീവിതസാഹചര്യങ്ങളും ഒരുക്കുന്നതില്‍ പ്രതിജ്ഞബദ്ധമാണ് റാസല്‍ഖൈമയിലെ ഭരണനേതൃത്വമെന്ന് റാക്കി ഫിലിപ്സ് അഭിപ്രായപ്പെട്ടു.
റാസല്‍ഖൈമയിലെ സന്ദര്‍ശകരില്‍ 50 ശതമാനവും ആഭ്യന്തര വിനോദ സഞ്ചാരികളാണ്. വിപണികളുടെ വൈവിധ്യവത്കരണത്തിലൂടെ ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുവെന്നത് റാക് ടി.ഡി.എ ഉറപ്പുവരുത്തുന്നു. ചൈന പോലുള്ള പ്രധാന വിപണികളില്‍ ഹ്യുവായ്, ട്രിപ് ഡോട്ട് കോം തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ റാസല്‍ഖൈമയെ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി അവതരിപ്പിക്കുന്നത് റാക് ടി.ഡിയുടെ തന്ത്രപരമായ സംരംഭമാണ്. യൂറോപ്പ്, ഇന്ത്യ, കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങള്‍ തുടങ്ങിയ വിപണികളിലെല്ലാം റാസല്‍ഖൈമയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയെന്നും റാക്കി ഫിലിപ്പ്സ് തുടര്‍ന്നു
