Kerala

ക്ഷേമ പെന്‍ഷന്‍: ഉമ്മന്‍ ചാണ്ടിയുടെ വാദം പൊള്ളയെന്ന് കണക്കുകള്‍

 

ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കിയതും കൂടുതല്‍ പേര്‍ക്ക് നല്‍കിയതും യുഡിഎഫ് സര്‍ക്കാരാണെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശ വാദം തെറ്റാണെന്ന് കണക്കുകള്‍  തെളിയിക്കുന്നു. കുടിശ്ശികയെല്ലാം കൊടുത്തുതീര്‍ത്ത് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പെന്‍ഷന്‍ ഉറപ്പാക്കി, അത് മാസംതോറും കൃത്യമായി വിതരണം ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ സ്വീകാര്യത വന്നുവെന്ന് മനസ്സിലാക്കിയാണ് വ്യാജപ്രചാരണം നടത്താന്‍ മുന്‍ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ കാവല്‍ക്കാരായി എന്നും നിലയുറപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണ്. പെന്‍ഷന്‍ ആനുകൂല്യമല്ല, അവശ വിഭാഗത്തിന്റെ അവകാശമാണെന്ന് ഉറപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം ശ്രദ്ധിച്ചു. 1980 ലെ ഇ കെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ തുടങ്ങിയത്. വാര്‍ഷികവരുമാനം 1500 രൂപയില്‍ കവിയാത്ത 60നുമേല്‍ പ്രായമുള്ള കര്‍ഷകത്തൊഴിലാളികള്‍ക്ക് 45 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കിയായിരുന്നു തുടക്കം. അന്ന് 2.94 ലക്ഷം പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചു. 1987ലെ രണ്ടാം നായനാര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ 60 രൂപയാക്കി.

1995 ആഗസ്തില്‍ ദേശീയ സാമൂഹ്യ സഹായപദ്ധതി (എന്‍എസ്എപി)യുടെ ഭാഗമായാണ് വാര്‍ധക്യകാല പെന്‍ഷന്‍ വരുന്നത്. എന്നാല്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. 1996 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് ഇത് നടപ്പാക്കിയത്. 75 രൂപയായിരുന്നു ആദ്യ പെന്‍ഷന്‍. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 85 ശതമാനം പേര്‍ക്കും കിട്ടിയത് 525 രൂപ. 2011 മെയ് 18ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക മാസം 300 രൂപ. പിന്നീട് വാര്‍ധക്യ, വികലാംഗ പെന്‍ഷനില്‍മാത്രം ദേശീയനയത്തിന്റെ ഭാഗമായി തുക കൂട്ടി. ഇതുപക്ഷേ, മൊത്തം പെന്‍ഷന്‍ വാങ്ങുന്നവരുടെ 15 ശതമാനത്തിലും താഴെയായിരുന്നു. 85 ശതമാനം പേര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കിട്ടിയത് വെറും 525 രൂപമാത്രം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യവര്‍ഷം ക്ഷേമപെന്‍ഷന്‍ 300ല്‍നിന്ന് 400 ആക്കി. അടുത്തവര്‍ഷം 525 ആക്കി. പിന്നീട് ദേശീയനയത്തിന്റെ ഭാഗമായി 80 വയസ്സിനുമുകളിലുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ 400ല്‍നിന്ന് 900 രൂപയാക്കി.

വികലാംഗ പെന്‍ഷന്‍ 400ല്‍നിന്ന് 700 ആക്കി. ഭരണത്തിന്റെ അവസാന നാളുകളില്‍ 75 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാര്‍ധക്യ പെന്‍ഷന്‍ 900 രൂപയില്‍നിന്ന് 1500 രൂപയായും ഉയര്‍ത്തി. ആ സമയം (2016 മാര്‍ച്ച്) ആകെ പെന്‍ഷന്‍കാരുടെ എണ്ണം 33.99 ലക്ഷമാണ്. ഇതില്‍ 1500 രൂപയും 900 രൂപയും 700 രൂപയും പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം മൊത്തം പെന്‍ഷന്‍ വാങ്ങുന്നവരുടെ 15 ശതമാനത്തിലും താഴെയായിരുന്നു.

അതായത്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം 85 ശതമാനത്തിന്റെയും പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് വെറും 225 രൂപ. ഈ തുകതന്നെ 19 മാസത്തെ കുടിശ്ശികയാക്കിയാണ് ഉമ്മന്‍ചാണ്ടി അധികാരമൊഴിഞ്ഞത്. പാവപ്പെട്ട പെന്‍ഷന്‍കാരുടെ 806 കോടി രൂപ കുടിശ്ശിക നല്‍കിയത് ഈ സര്‍ക്കാരും.

2013 വരെ പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള വരുമാനപരിധി 22,250 രൂപയായിരുന്നു. ഗുണഭോക്താക്കളുടെ എണ്ണം 18 ലക്ഷവും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുമാനപരിധി ഒറ്റയടിക്ക് മൂന്ന് ലക്ഷമാക്കി. ഗുണഭോക്താക്കളുടെ എണ്ണം 27 ലക്ഷമായി. കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ആളെ കുത്തിനിറച്ചു. അബദ്ധം മനസ്സിലാക്കാന്‍ ഒരുവര്‍ഷമെടുത്തു. 2014ല്‍ വരുമാനപരിധി ഒരുലക്ഷമാക്കി കുറച്ചുവെങ്കിലും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ ആനുപാതിക കുറവുണ്ടായില്ല.

ഇപ്പോള്‍ അര്‍ഹര്‍ക്കെല്ലാം പെന്‍ഷന്‍ പ്രകടനപത്രികയില്‍ പറഞ്ഞ പെന്‍ഷന്‍ വര്‍ധന നടപ്പാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. എല്ലാ പെന്‍ഷനും 1000 രൂപയാക്കി. 2017 ഏപ്രില്‍ ഒന്നുമുതല്‍ 1100 രൂപയായി. 2019 ഏപ്രില്‍ ഒന്നുമുതല്‍ 1200 രൂപയും 2020 ഏപ്രില്‍ മുതല്‍ 1400 രൂപയായുമായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷം. ഇന്ന് 60.31 ലക്ഷമായി (49.44 ലക്ഷം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; മസ്റ്ററിങ് നടത്തിയത് 44.59 ലക്ഷം),10.87 ലക്ഷം ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ (മസ്റ്ററിങ് നടത്തിയത് 9.4 ലക്ഷം).

2016ല്‍ 272 കോടി രൂപയായിരുന്ന പ്രതിമാസ പെന്‍ഷന്‍ ചെലവ് ഇന്ന് 710 കോടിയായി ഉയര്‍ന്നു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പെന്‍ഷന്‍ നല്‍കിയത് 9311 കോടി രൂപ. എന്നാല്‍, ഈ സര്‍ക്കാര്‍ 2020 നവംബര്‍വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷനായിമാത്രം 27,417 കോടി രൂപ നല്‍കി. ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 3910 കോടിയും നല്‍കി. ആകെ 31,327 കോടി. ജനുവരി മുതല്‍ തുക 1500 ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 75 വയസ്സിന് മുകളിലുള്ളവരുടെ പെന്‍ഷന്‍ 1500 രൂപ. എല്ലാ വിഭാഗങ്ങളുടെയും പെന്‍ഷന്‍ തുക ഏകീകരിച്ചപ്പോഴും ഈ 1500 രൂപ തുടര്‍ന്നു. 6.11 ലക്ഷം പേര്‍ക്ക് നിലവില്‍ ഈ നിരക്കില്‍ പെന്‍ഷനുണ്ട്. 2015ലെ സിഎജി റിപ്പോര്‍ട്ടില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരില്‍ 10- മുതല്‍ 15 ശതമാനംപേര്‍ അനര്‍ഹരാണെന്ന നിരീക്ഷണം വന്നു. ഇതിനെത്തുടര്‍ന്ന് പെന്‍ഷന്‍ അര്‍ഹരുടെ പട്ടിക പരിശോധിച്ചു. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍, ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ തുടങ്ങിയ അനര്‍ഹരെ ഒഴിവാക്കി. എന്നാല്‍ അര്‍ഹരായവര്‍ക്കെല്ലാം പെന്‍ഷന്‍ ഉറപ്പാക്കി.

2000 രൂപയ്ക്കുമുകളില്‍ ഇപിഎഫ്/ എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 2017 ആഗസ്ത് മുതല്‍ 600 രൂപ നിരക്കില്‍ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങാമെന്ന് തീരുമാനിച്ചു. നിലവില്‍ 2000 രൂപയ്ക്കുതാഴെ ഇപിഎഫ്/ എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സാധാരണ നിരക്കില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനും ലഭിക്കുന്നുണ്ട്. ഇപിഎഫ്/ എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍ പരിധി 2000 രൂപയില്‍നിന്ന് 4000 ആക്കുന്നതും പരിഗണനയിലാണ്.

കേന്ദ്ര സര്‍ക്കാര്‍ തരുന്ന ഫണ്ടിലാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതെന്നാണ് സംഘപരിവാറുകാര്‍ പ്രചരിപ്പിക്കുന്നത്. എന്‍എസ്എപിയില്‍ കേന്ദ്രം 14.9 ലക്ഷം പേര്‍ക്ക് 300 രൂപ മുതല്‍ 500 രൂപവരെ പെന്‍ഷനായി അനുവദിക്കുന്നു. ബാക്കി 900 മുതല്‍ 1100 രൂപവരെ സംസ്ഥാന ഖജനാവില്‍നിന്നാണ് ചെലവഴിക്കുന്നത്. ഒരു രൂപപോലും കേന്ദ്ര സഹായമില്ലാതെ 37.5 ലക്ഷം പേര്‍ക്ക് 1400 രൂപവീതം സംസ്ഥാനം നല്‍കുന്നു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.