India

സാമ്പത്തികമേഖലയിലെ തിരിച്ചു വരവ് വൈകും

കെ.പി. സേതുനാഥ്

ഐക്യരാഷ്ട്ര സഭയുടെ വാണിജ്യ വികസന കോണ്‍ഫറന്‍സ് (UNCTAD) പുറത്തിറക്കിയ ലോക വാണിജ്യ-വികസന റിപോര്‍ട്ടിന്റെ വിലയിരുത്തല്‍ പ്രകാരം കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ആഗോള സമ്പദ്ഘടന അടുത്തകൊല്ലവും മുക്തി നേടുന്നതിനുള്ള സാധ്യതകള്‍ വിരളമായിരിക്കും. 2021-ല്‍ സാമ്പത്തിക മേഖലയില്‍ മടങ്ങിവരുവിനുള്ള സാഹചര്യമുണ്ടെങ്കിലും അതിന്റെ ക്രമം എല്ലാ രാജ്യങ്ങളിലും ഒരുപോലെ സംഭവിക്കണമെന്നില്ലെന്ന് സെപ്തംബര്‍ 22-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുക. സാമ്പത്തിക മേഖല നിശ്ചലമായതിന്റെ ഫലമായി നികുതി വരുമാനത്തിലുണ്ടായ വലിയ ശോഷണവും ആരോഗ്യമേഖലയില്‍ നടത്തേണ്ടി വരുന്ന അധികച്ചെലവും കൂടിച്ചേരുന്നതിന്റെ ഭാഗമായി വികസ്വര രാജ്യങ്ങള്‍ നേരിടുന്ന 2-3 ലക്ഷം കോടി ഡോളറിന്റ വരവും-ചെലവും തമ്മിലുള്ള അന്തരം സാര്‍വദേശീയ സമൂഹം വേണ്ടനിലയില്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. വരവും ചെലവും തമ്മിലുള്ള അനുപാതത്തിലെ അന്തരം വികസ്വര രാജ്യങ്ങളെ നഷ്ടപ്പെടുന്ന മറ്റൊരു ദശകത്തിലേക്ക് പിടിച്ചു താഴ്ത്തുമെന്നും 2030-ല്‍ കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് വിഘാതമാകുമെന്നും വിലയിരുത്തപ്പെടുന്നു.

കോവിഡിന്റെ വ്യാപനത്തിന് മുമ്പുതന്നെ പ്രതിസന്ധിയിലായ ആഗോള സമ്പദ്ഘടന മഹാമാരിയുടെ വ്യാപനത്തോടെ നിലയില്ലാക്കയങ്ങളിലേക്ക് പതിക്കുകയായിരുന്നു. 2020-അവസാനിക്കുമ്പോള്‍ 6-ലക്ഷം കോടി ഡോളറിന്റെ കുറവാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ലോകമാകെ അനുഭവപ്പെടുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സാമ്പത്തികമേഖല മൊത്തം തുടച്ചു നീക്കപ്പെടുന്നതിനു തുല്യമായ സ്ഥിതിയാണ് ഉല്‍പ്പാദന-സേവന മേഖലകളില്‍ ലോകം അഭിമുഖീകരിക്കുന്നത്. വാണിജ്യം അഞ്ചിലൊന്നായി കുറയുമെന്നും, നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 40 ശതമാനം, റെമിറ്റന്‍സ് വരുമാനത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ കുറവും സംഭവിക്കുമെന്നാണ് UNCTAD റിപ്പോര്‍ട്ടിന്റെ അനുമാനം.

ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരും, പണ്ഡിതരും കരുതുന്നതുപോലെ 2020 കഴിയുന്നതോടെ സാമ്പത്തിക മേഖല ‘V’ ആകൃതിയിലുള്ള തിരിച്ചുവരവിന് പ്രാപ്തി നേടുമെന്ന പ്രതീക്ഷ ഈ റിപ്പോര്‍ട്ട് പുലര്‍ത്തുന്നില്ല. ആഗോള സാമ്പത്തിക മേഖല അഞ്ചു ശതമാനം വളര്‍ച്ച നിരക്കോടെ 2021-ല്‍ ഒരു തിരിച്ചുവരവ് നടത്തിയാലും 2019-വുമായി താരതമ്യം ചെയ്യുമ്പോള്‍ 12-ലക്ഷം കോടി ഡോളറിന്റെ വരുമാനകമ്മി അപ്പോഴും ബാക്കിയാവും.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണന്‍ സി. രംഗരാജനും, മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്സിന്റെ മുന്‍ ഡയറക്ടര്‍ ഡി.കെ. ശ്രീവാസ്തവയും ചേര്‍ന്ന് സെപ്തംബര്‍ 28-ലെ ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന ധനക്കമ്മിയെക്കുറിച്ചുളള കണക്കുകള്‍ UNCTAD റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ബോധ്യമാവുക. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം 32.6 ശതമാനം ഇടിഞ്ഞപ്പോള്‍ 19 സംസ്ഥാനങ്ങളുടെ സ്വന്തം വരുമാനം 45-ശതമാനം ഇടിവാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ബഡ്ജറ്റില്‍ വാഗ്ദാനം ചെയ്ത ചെലവുകളും, മഹാമാരിയുടെ പേരിലുണ്ടായ അധികച്ചെലവും കണക്കിലെടുക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ധനക്കമ്മി ഇപ്പോഴത്തെ നിലയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 8.8 ശതമാനമാവും. സംസ്ഥാനങ്ങളുടെ ധനക്കമ്മി കൂടി ഇതോടൊപ്പം കൂട്ടുന്ന പക്ഷം ധനക്കമ്മി ആഭ്യന്തരോല്‍പാദനത്തിന്റെ 13.8 ശതമാനം വരെയാവും.

സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന ഇത്തരം അടിസ്ഥനപരമായ വിഷങ്ങള്‍ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ ഒന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയും ഉണ്ടായിട്ടില്ല. മൊത്തം ആഭ്യന്തരോല്‍പാദനം ഒന്നാംപാദത്തില്‍ 24-ശതമാനം ഇടിവു രേഖപ്പെടുത്തിയതോടെ വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഉത്തേജക പാക്കേജുകള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് വ്യക്തമാണ്. സാമ്പത്തിക മേഖലയില്‍ അത്യാവശമായ ചടുലത പുനസ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിക്ഷേപങ്ങളും, ചെലവഴിക്കലും അനിവാര്യമാണ്. നികുതിയടക്കം വരുമാനത്തിന്റെ എല്ലാ മേഖലകളിലും ശോഷണം നേരിടുന്ന സര്‍ക്കാര്‍ ചെലവഴിക്കലിന് വേണ്ടിയുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലാതെ ഉഴലുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ അനിശ്ചിതത്വം സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ആഴത്തിലാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.