ട്രംപിസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎസിലെ വലതുപക്ഷ തീവ്രവാദം അതിന്റെ പരകോടിയിലെത്തുന്ന കാഴ്‌ചയാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പാര്‍ലമെന്റില്‍ അരങ്ങേറുന്നത് കണ്ടത്. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയത്തെ ഒരു തിയേറ്ററായി പരിഗണിക്കുകയാണെങ്കില്‍ ട്രംപിസത്തിന്റെ തേര്‍വാഴ്‌ചക്ക് ഇതിനേക്കാള്‍ നാടകീയവും വിധ്വംസകവുമായ മറ്റൊരു ക്ലൈമാക്‌സും ആന്റിക്ലൈമാക്‌സും സങ്കല്‍പ്പിക്കാനില്ല. ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയുടെ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് തന്റെ അധമചിന്തയും ജനാധിപത്യവിരുദ്ധതയും പ്രാകൃതസമീപനവും എത്രത്തോളം തീവ്രമാണെന്ന് ട്രംപ് യുഎസിലെ ജനങ്ങള്‍ക്കും ലോകത്തിനും കാട്ടിത്തന്നു. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കഴിഞ്ഞ ദിവസം ട്രംപിസം അതിന്റെ വിശ്വരൂപമെടുക്കുകയാണ് ചെയ്‌തത്.
കാളകൊമ്പുകളുള്ള കിരീടമണിഞ്ഞ് കുന്തത്തില്‍ കുത്തിയ ദേശീയപതാകയുമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ നുഴഞ്ഞുകയറി അട്ടഹസിച്ച തീവ്രവംശീയവാദിയായ പ്രാകൃതനും അമേരിക്കന്‍ പ്രസിഡന്റായ ട്രംപും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. വലതുപക്ഷ തീവ്രവാദം മൂല്യങ്ങളിലും സമീപനത്തിലും നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കുള്ള അധോഗമനത്തിനെയാണ് സ്വപ്‌നം കാണുന്നത്. ആ സ്വപ്‌നം പങ്കിടുന്ന ഒരു വിഭാഗം ജനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷമായി ട്രംപിനെ പിന്തുണച്ചുവരുന്നത്. അവര്‍ കൊണ്ടുനടക്കുന്ന പ്രാകൃത വംശീയതയുടെയും അക്രമോത്സുകതയുടെയും ശബ്‌ദായമാനമായ പ്രകടനം ജനാധിപത്യവിശ്വാസികളില്‍ സൃഷ്‌ടിക്കുന്ന ഞെട്ടല്‍ ചെറുതല്ല.
കഴിഞ്ഞ പതിറ്റാണ്ട് കണ്ട ഏറ്റവും രാഷ്‌ട്രീയ ഉള്‍ക്കനമുള്ള പ്രക്ഷോഭങ്ങളിലൊന്നായ `ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ സമരം അരങ്ങേറിയ യുഎസില്‍ തന്നെയാണ് പാര്‍ലമെന്റ് അക്രമിക്കാന്‍ വലതുപക്ഷ തീവ്രവാദികള്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്നത് വിരോധാഭാസമായി തോന്നാം. ജനവിധിയെ ഏത് വിധേയനയും അട്ടിമറിക്കാന്‍ ഒരു ഭരണാധികാരി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ യുഎസ് തന്നെ സാക്ഷ്യം വഹിച്ചപ്പോള്‍ ചരിത്രം ഞൊടിയിടെ കാട്ടുനീതിയുടെ പ്രാകൃതലോകത്തേക്ക് തിരിച്ചുപോകുന്ന പ്രതീതിയാണ് ഉണ്ടായത്.
ഒടുവില്‍ കാപ്പിറ്റോളിലെ കലാപകാരികളെ പോലെ മുട്ടുമടക്കാനും ജനവിധിയെ അംഗീകരിക്കുന്നില്ലെങ്കിലും അധികാര കൈമാറ്റത്തിന് തയാറാണെന്ന് സമ്മതിക്കാനും ട്രംപ് തയാറായത് മറ്റ് നിര്‍വാഹമില്ലാത്തതു കൊണ്ടു മാത്രമാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടിയ ജോ ബൈഡന്‍ അടുത്ത പ്രസിഡന്റ് ആകാതിരിക്കാന്‍ സാങ്കേതികമായ പഴുതുകള്‍ ഉപയോഗിച്ച് നടത്തിയ ഒടുക്കത്തെ പരീക്ഷണങ്ങള്‍ പരാജയപ്പെടുകയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തന്നെ പ്രസിഡന്റിന്റെ അജണ്ടകള്‍ക്കെതിരെ തിരിയുകയും ചെയ്‌തതോടെ പിന്‍മാറാതെ മാര്‍ഗമില്ലെന്ന് ട്രംപ് തിരിച്ചറിഞ്ഞു. അതേ സമയം ട്രംപ് അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോയാലും അയാള്‍ ഒരു സ്വാധീനശക്തിയായി നിലകൊള്ളാനും ട്രംപിസം കരുത്ത് ചോരാതെ നിലനില്‍ക്കാനുമുള്ള സാധ്യതകള്‍ അവശേഷിക്കുന്നു.
താന്‍ ഒന്ന് കൈ ഞൊടിച്ചാല്‍, ഒരു വാചകം സോഷ്യല്‍ മീഡിയയില്‍ കുറിച്ചാല്‍ എന്തും ചെയ്യുന്നതിന് ഇറങ്ങിപ്പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന വംശീയവാദികളുടെ ഒരു വലിയ സംഘം യുഎസ്സില്‍ ഇനിയും സജീവമായി തുടരാനുള്ള ആശയപരമായ അടിത്തറ ട്രംപ് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് യുഎസില്‍ പാകിയിട്ടുണ്ട്. ആ അടിത്തറ അയാള്‍ അധികാരത്തില്‍ നിന്ന് മാറിയാലും ശക്തമായി തുടരും. അത് ഉപയോഗിച്ച് 2024ല്‍ നടക്കുന്ന അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള ജനപിന്തുണ അയാള്‍ ആര്‍ജിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അത് സംഭവിക്കാതിരിക്കണമെങ്കില്‍ പിന്തിരിപ്പന്‍ ആശയങ്ങളെ ചെറുക്കാനും ജനാധിപത്യ വിരുദ്ധരെ രാഷ്‌ട്രീയത്തില്‍ നിന്ന് അകറ്റാനുമുള്ള ശ്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടാകണം. കഴിഞ്ഞ ദിവസം പെന്‍സ് ചെയ്‌തതു പോലെ ജനാധിപത്യ മൂല്യങ്ങളെ കൈവിടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കാനും ട്രംപിസം ആര്‍ജിക്കുന്ന ജനപ്രീതി തടയാനും സാധിക്കണം. അധികാരത്തിലേറിയാലും ജോ ബൈഡന്‍ നേരിടേണ്ടി വരുന്നത് ട്രംപിസത്തിന്റെ കടുത്ത വെല്ലുവിളികളെ തന്നെയായിരിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.