Features

പത്രപ്രവര്‍ത്തകന്‍ വ്യാജ വിവരങ്ങളുടെ ദല്ലാള്‍ ആവുമ്പോള്‍

കെ.പി സേതുനാഥ്

സയന്റിഫിക് അമേരിക്കന്‍ എന്ന വിഖ്യാത പ്രസിദ്ധീകരണത്തിന്റെ സീനിയര്‍ ഫീച്ചര്‍ എഡിറ്റര്‍ ജെന്‍ ഷുവാര്‍ട്‌സ്  (ഒക്ടോബര്‍ 12, 2020) എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് അടിച്ചുമാറ്റുന്നതിനുള്ള അടിയന്തര പ്രേരണ ഇന്നു പുറത്തുവന്ന രണ്ടു കോടതിവിധികളാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ കെട്ടിടനിര്‍മാണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തല്‍ക്കാലം മരവിപ്പിച്ചതും, എന്‍ഫോഷ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിന് മറ്റൊരു കോടതി ജാമ്യം അനുവദിച്ചതുമാണ് സയന്റിഫിക് അമേരിക്കനിലെ ലേഖനത്തിന്റെ തലക്കെട്ടിനെ പ്രസക്തമാക്കുന്ന സന്ദര്‍ഭം. സ്വര്‍ണ്ണക്കടത്തു കേസ്സ് പുറത്തുവന്നതു മുതല്‍ മലയാളത്തിലെ പ്രമുഖ അച്ചടി-ദൃശ്യ മാദ്ധ്യമങ്ങള്‍ നടത്തിയ, നടത്തുന്ന മാധ്യമ പ്രവര്‍ത്തനം ഈ തലക്കെട്ടിനെ ഓര്‍മപ്പെടുത്തുന്നു. സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല മാധ്യമങ്ങളുടെ ഈ അപചയം കാണാനാവുന്നത്. അതിനു മുമ്പുള്ള സോളാറിലും മറ്റു പല വിഷയങ്ങളിലും ഗൗരവമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക മാനദണ്ഠങ്ങള്‍ക്ക് നിരക്കാത്ത വിവരങ്ങള്‍ വാര്‍ത്തകളുടെ രൂപത്തില്‍ നിരന്തരം ഉല്‍പ്പാദിപ്പിക്കപ്പെട്ടിരുന്നു. വ്യാജവിവരങ്ങള്‍ ചിരന്തന സത്യങ്ങള്‍ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന്റെ വ്യാകരണമാണ് ഷുവാര്‍ട്‌സിന്റെ ലേഖനത്തിന്റെ വിഷയം. മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വിവരനിര്‍മിതകളെ പറ്റിയുള്ള ഷുവാര്‍ട്‌സിന്റെ വിലയിരുത്തല്‍ മാധ്യമ പ്രവര്‍ത്തകരുടെ മാത്രമല്ല മാധ്യമ ഉപഭോക്താക്കളുടെയും, അതായത് വായനക്കാരുടെയും, കാണികളുടെയും സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റഫോമികളുടെ തള്ളിക്കയറ്റത്തിന്റെ കാലഘട്ടത്തില്‍ അത്തരമൊരു പരിശോധന അതിജീവനത്തിന്റെ ആവശ്യകതയായി മാറുന്നു.

ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ഒരു പ്രതീകാത്മക ഗെയിം പരിപാടിയുടെ വിവരണത്തിലൂടെയാണ് ഷുവാര്‍ട്‌സ് തന്റെ വാദങ്ങള്‍ അവതരിപ്പിക്കുന്നത്. 70 മാധ്യമ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും, ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉത്സാഹ കമ്മിറ്റിക്കാരുമാണ് ഗെയിമില്‍ പങ്കെടുത്തവര്‍. വ്യാജവിവരങ്ങള്‍ മനസ്സിലാക്കുവാനും, അവയെ അതിജീവിക്കുവാനും പരിശീലനം നല്‍കുന്ന ഫസ്റ്റ് ഡ്രാഫ്റ്റ് എന്ന കൂട്ടരാണ് ഗെയിം സംഘടിപ്പിച്ചത്. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പായിരുന്നു വിഷയം. വോട്ടിംഗ് ദിവസം പുറത്തുവരുന്ന ഒരു പറ്റം തെറ്റായ വിവരങ്ങള്‍ അല്ലെങ്കില്‍ തെറ്റിദ്ധാരണജനകമായ വിവരങ്ങളെ റിപോര്‍ടര്‍മാരും, പത്രാധിപന്മാരുമെന്ന നിലയില്‍ ഗെയിമില്‍ പങ്കെടുക്കുന്നവര്‍ ഏതു നിലയില്‍ സമീപിക്കും, അവരുടെ  പ്രതികരണം എന്തായിരിക്കും എന്നായിരുന്നു ഗെയിമിന്റെ ഘടന. വായനക്കാരുടെയും, കാണികളുടെയും പ്രതികരണങ്ങളും അതിന്റെ ഭാഗമായിരുന്നു. 10-പേര്‍ വീതമുള്ള ഗ്രൂപ്പുകള്‍ ഒരോ പ്രമുഖ മാധ്യമങ്ങളുടെ ന്യൂസ് റൂം എന്ന സങ്കല്‍പ്പത്തിലാണ് കളിയുടെ സംഘാടനം. ഗ്രൂപ്പിലെ ഒരോ വ്യക്തികളും അവരവരുടെ ലാപ്‌ടോപിലൂടെ ഗെയിമുമായി ഇന്റര്‍ഫേസ് സ്ഥാപിക്കുന്നതിലൂടെ കളി തുടങ്ങും. അതിന് മുമ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ റിപോര്‍ടര്‍മാരും, പത്രാധിപന്മാരും ആയി ചുമതലകള്‍ ഏറ്റിരുന്നു.

ഷുവാര്‍ട്‌സിന്റെ ഗൂപ്പിലെ അംഗങ്ങള്‍ മിക്കവരും സിറ്റി യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഗ്രൂപ്പിന്റെ മേധാവി ഷുവാര്‍ട്‌സ് ആയിരുന്നു. തെറ്റായ വിവരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കണമെന്ന ആശയക്കാരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങള്‍ എങ്കിലും ഷുവാര്‍ട്‌സ് മുന്നോട്ടു വച്ചത് നേര്‍വിപരീതമായിരുന്നു. ഒരോ ഗ്രൂപ്പിലും വാര്‍ത്തകള്‍ ആവാന്‍ സാധ്യതയുള്ള വിവരം എത്തിക്കുന്ന സംവിധാനം ഗെയിമില്‍ അന്തര്‍ലീനമായിരുന്നു. ടെക്‌സറ്റ് മെസേജ് വഴി വോട്ട് ചെയ്യാം എന്ന വിവരം അങ്ങനെയാണ് ഈമെയില്‍ വഴി ലഭിക്കുന്നത്. ഗെയിമില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും പ്രസ്തുത വിവരം അസംബന്ധമാണെന്നു സ്ഥാപിക്കുന്നതില്‍ മുഴുകിയപ്പോള്‍ ഷുവാര്‍ട്‌സ് തന്റെ ഒരു റിപോര്‍ടറോടു ഇതു സംബന്ധിച്ച ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്ന ഒരു ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘ടെക്‌സറ്റ് സന്ദേശം വഴി വോട്ട് ചെയ്യാന്‍ പറ്റുമെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. എസ്സ്.എം.എസ്സ് വഴി വോട്ട് ചെയ്യാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ’ ഇതായിരുന്ന ട്വീറ്റ് സന്ദേശം. വോട്ടര്‍മാര്‍ സ്വന്തം അനുഭവം വെളിപ്പെടുത്താനായിരുന്നു അടുത്ത സന്ദേശം. സംഗതി ഹിറ്റായി.

ഇതിനിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നു എന്നതിന്റെ പേരില്‍ ചിലര്‍ വിളിച്ചു പരാതി പറഞ്ഞു. അതോടെ വിഷയം ഒന്നുകൂടി ഉഷാറായി. ‘ഭാവി, ടെക്‌സറ്റ് വഴിയുള്ള വോട്ടിംഗിന്. എന്നാല്‍ ഡെമോക്രാറ്റ്‌സ് അതിനെ ഇല്ലാതാക്കുന്നു. എന്തുകൊണ്ടാണ് വരേണ്യര്‍ നിങ്ങളുടെ വോട്ടിനെ അടിച്ചമര്‍ത്തുന്നത്. ഉടന്‍ വരുന്നു വാര്‍ത്ത’. ഇതായിരുന്നു അടുത്ത സന്ദേശം. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ഒരു വിഷയം യാഥാര്‍ത്ഥ്യമെന്ന നിലയില്‍ മാത്രമല്ല ഏറ്റവും അടിയന്തര പ്രാധാന്യമുള്ളതാണെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഷുവാര്‍ട്‌സ് വിവരിക്കുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കളി അവസാനിക്കുമ്പോള്‍ ഒരു പോളിംഗ് ബുത്തില്‍ വെടിവെപ്പ് ഉണ്ടായെന്നും ഇല്ലെന്നുമുള്ള രൂക്ഷമായ തര്‍ക്കങ്ങളുടെ വേദിയായി മാധ്യമങ്ങള്‍. ഗെയിം അവസാനിച്ചതിന് ശേഷമുള്ള വിലയിരുത്തല്‍ പ്രകാരം ഷുവാര്‍ട്‌സിന്റെ ഗ്രൂപ്പ് മറ്റു ഗ്രൂപ്പുകളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കി എന്നായിരുന്നു കണ്ടെത്തല്‍. സത്യവും, അസത്യവും തമ്മിലുള്ള വ്യത്യാസം അല്ലെങ്കില്‍ വസ്തുതയും, കല്‍പിതകഥയും തമ്മിലുള്ള ഭിന്നത എന്നതിനപ്പുറം നമുക്കേവര്‍ക്കും ബാധകമായ പൊതുയാഥാര്‍ത്ഥ്യത്തിനു പകരം മനപ്പൂര്‍വ്വം വിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വിവരനിര്‍മിതിയുടെ നടത്തിപ്പുകാരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നതിന്റെ പ്രക്രിയ ഉരുത്തിരിയുന്നതിന്റെ വ്യാകുലതയാണ് ഷുവാര്‍ട്‌സ് തന്റെ ലേഖനത്തില്‍ വിവരിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ട ഭൂരിപക്ഷം മാധ്യമ വാര്‍ത്തകളും ഇത്തരത്തിലുള്ള വ്യാജ വിവരനിര്‍മിതിയുടെ മാതൃകയായി പരിഗണിക്കേണ്ടി വന്നാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് ഇന്നത്തെ കോടതി വിധികള്‍ നല്‍കുന്ന സൂചന.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.