തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന ചെലവിനായുളള പണം ലഭ്യമാക്കും. റെയില്‍വേ പാതയുടെ നിര്‍മ്മാണത്തിന്റെ പകുതി ചെലവ് സംസ്ഥാനം ഏറ്റെടുക്കണമെന്ന നിലപാടില്‍ റെയില്‍വേ മന്ത്രാലയം ഉറച്ചു നിന്നതോടെയാണ് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.
നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചത്. അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്‌നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.
റെയില്‍പാതയുടെ നിര്‍മ്മാണം സര്‍ക്കാര്‍ ഏറ്റെടുത്തതിനോടൊപ്പം ചില പ്രാധാന വിഷയങ്ങളില്‍ കൂടി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായി. മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനങ്ങള്‍ താഴെപ്പറയുന്നവയാണ്.
സ്വാശ്രയ കോളേജ് ജീവനക്കാരുടെ നിയമന-സേവന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നതിന് നിയമം വരുന്നു
കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഇത്തരമൊരു നിയമം വേണമെന്ന് സ്വാശ്രയ കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.
ബില്‍പ്രകാരം, സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവര്‍, കോളേജ് നടത്തുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കണം. ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രോമോഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ ഉണ്ടാകണം. തൊഴില്‍ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമായിരിക്കും. പ്രൊവിഡണ്ട് ഫണ്ട് ബാധകമായിരിക്കും. ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം. നിയമനപ്രായവും വിരമിക്കല്‍ പ്രായവും സര്‍വകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളേജുകുളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിയെക്കതിരെ സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടാകും. സര്‍വകലാശാല സിണ്ടിക്കേറ്റ് പരാതി തീര്‍പ്പാക്കണം.
സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സര്‍വകലാശാലയില്‍ വിദ്യാഭ്യാസ ഏജന്‍സി രജിസ്റ്റര്‍ ചെയ്യണം. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനകം ഇതു പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ സര്‍വകലാശാല തീരുമാനിക്കും. നിയമം പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനകം കോളേജുകളില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, പി.ടി.എ, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍, കോളേജ് കൗണ്‍സില്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണം. മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിര്‍മാണം നടത്തുന്നതിനും ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
പക്ഷിപ്പനിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിക്കപ്പെട്ട (കള്ളിംഗ്) പക്ഷികളുടെയും ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മാസത്തിലധികം പ്രായമായ പക്ഷി ഒന്നിന് 200 രൂപയും രണ്ടു മാസത്തില്‍ താഴെ പ്രായമായ പക്ഷി ഒന്നിന് 100 രൂപയുമായിരിക്കും നഷ്ടപരിഹാരം.
പുതിയ തസ്തികകള്‍
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ ആരംഭിച്ച ഒ.പി. വിഭാഗത്തില്‍ 101 തസ്തികകള്‍ സൃഷ്ടിച്ച് ഒരു വര്‍ഷത്തേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചു. സ്റ്റാഫ് നഴ്‌സ് – 30 തസ്തികകള്‍, ഫാര്‍മസിസ്റ്റ് – 4, ഇ.സി.ജി ടക്‌നീഷ്യന്‍ – 2, ഒപ്‌റ്റോ മെട്രിക്‌സ് – 2, എക്‌സ്‌റേ ടെക്‌നീഷ്യന്‍ – 4, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – 4, സെക്യൂരിറ്റി / നൈറ്റ് വാച്ച്മാന്‍ – 15, ഇലക്ട്രീഷ്യന്‍ / പ്ലംബര്‍ – 2, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ – 38 എന്നീ തസ്തികകളാണ് ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കുക.
ജില്ലാ ടൂറിസം: ലൈസന്‍സികള്‍ക്ക് വാടക ഇളവ്
കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നു രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത് പരിഗണിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ ലൈസന്‍സികള്‍ക്ക് അടഞ്ഞുകിടന്ന കാലത്തെ വാടക ഇളവ് അനുവദിക്കാനും ലീസ് വ്യവസ്ഥയില്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് സ്ഥാപനം അടച്ചിട്ട കാലം കണക്കാക്കി കരാര്‍ കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചു.
വി.പി. ജോയ് അഡീഷണല്‍ ചീഫ് സെക്രട്ടറി
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വരുന്ന ഡോ. വി.പി. ജോയിയെ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിക്കാന്‍ തീരുമാനിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.