അനാവശ്യ അപവാദപ്രചാരണങ്ങളിലോ ആരോപണങ്ങളിലോ ഭയന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണക്കാരുടെ ജീവിതവും ജീവിത സാഹചര്യവും മെച്ചപ്പെടുത്തുന്ന കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിടവികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷനിലൂടെ നടപ്പാക്കിയത്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത പദ്ധതിയാണിത്. സംസ്ഥാനത്ത് വികസനം എങ്ങനെ വേണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണിത് രൂപം കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതില്‍ 52 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. അഞ്ചു സമുച്ചയങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. 32 എണ്ണം മെയ് മാസത്തോടെ പൂര്‍ത്തിയാക്കും.
അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടുകളാണ് ലൈഫിലൂടെ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം കഴിയാവുന്നിടങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ജീവനോപാധി കൂടി ഉറപ്പാക്കുന്നുമുണ്ട്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കലാണ് ലൈഫ് മിഷന്റെ ലക്ഷ്യം.
പാര്‍പ്പിടരംഗത്ത് സര്‍ക്കാരുകള്‍ പല ഇടപെടലും നടത്തിയിട്ടുണ്ടെങ്കിലും പാര്‍പ്പിടപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനായാണ് ഇത്തരമൊരു കൂട്ടായ ഇടപെടല്‍ നടത്തിയത്.രണ്ടരലക്ഷം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാര്‍. ധാരാളം പേര്‍ ഇപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്ന അവസ്ഥയുണ്ട്. ഇവര്‍ക്കും നല്ലരീതിയില്‍ അന്തിയുറങ്ങാനുള്ള സാഹചര്യമൊരുക്കാന്‍ പ്രരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി തന്നെ ബാക്കിയുള്ള വീടുകള്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വീണ്ടും അവസരം നല്‍കിയപ്പോള്‍ ലഭിച്ച അപേക്ഷകളില്‍ അര്‍ഹര്‍ക്ക് വീടുനല്‍കാനുള്ള നടപടിക്രമത്തിലാണ്.
അടിമാലിയില്‍ 217 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയം നേരത്തെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ഇതിനുപുറമേ, എറണാകുളം അങ്കമാലിയില്‍ 12 കുടുംബങ്ങള്‍ക്കുള്ള സമുച്ചയവും കൈമാറി. വെങ്ങാനൂര്‍, കീഴ്മാട് തുടങ്ങിയ സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുള്‍പ്പെടെ നേരിട്ട് ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കി. കൂടാതെ, കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മറ്റു വകുപ്പുകളുടെ ഭവനപദ്ധതികളും പുരോഗിക്കുന്നുണ്ട്.
വടക്കാഞ്ചേരി നഗരസഭയില്‍ യു.എ.ഇ റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത്. ഭവനസമുച്ചയത്തിനൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രവും ഇവിടെ നിര്‍മിക്കുന്നുണ്ട്. അവിടെയും വീടു നല്‍കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ പരിശ്രമം നടത്തിയെങ്കിലും ഇതൊന്നും ഇവിടെ നടക്കരുത് എന്നാഗ്രഹിച്ചവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി. നാടിനുണ്ടാകുന്ന നേട്ടങ്ങളെയും ഇടിച്ചുതാഴ്ത്താനും ജനങ്ങള്‍ക്കുണ്ടാകുന്ന സൗകര്യങ്ങളെ അപഹസിക്കാനും വലിയ നുണപ്രചാരണം നടത്താന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു. എന്നാല്‍, ജനങ്ങളുടെ നിത്യ ജീവിതാനുഭവത്തിലുള്ള കാര്യത്തില്‍ മറ്റെന്തെങ്കിലും പറഞ്ഞാല്‍ അതു ചെലവാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും കൂട്ടരുടെ അനാവശ്യ അപവാദപ്രചാരണങ്ങളിലോ ആരോപണങ്ങളിലോ ഭയന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ല.
പാവപ്പെട്ടവരുടെയും ദുര്‍ബലരുടേയും കൈത്താങ്ങായി നിലയുറപ്പിച്ച് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുകയാണ് ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ചെയ്യുന്നത്.നമുക്ക് പരിമിതികള്‍ ഉണ്ടെങ്കിലും നാടിന്റെ വികസനവും ജനങ്ങള്‍ക്ക് ഉപകാരപ്രദവും അനിവാര്യവുമായ ഇത്തരം പദ്ധതികള്‍ നടപ്പാക്കാതിരിക്കില്ല. സമൂഹത്തിന്റെ പിന്തുണയോടെയാണ് ഇത്രയും വീടുകള്‍ പൂര്‍ത്തികരിച്ചത്. എല്ലാ വികസനപദ്ധതികളും പൂര്‍ത്തിയാക്കാന്‍ ഇത്തരം സഹകരണം ആവശ്യമാണ്.
വാര്‍ഡുതല സമിതികള്‍ പുനരുജ്ജീവിപ്പിച്ച് കോവിഡ് പ്രതിരോധം തദ്ദേശസ്ഥാപനങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനൊപ്പം തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡി: ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ലൈഫ്മിഷന്‍ സി.ഇ.ഒ. യു.വി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.