അന്തരിച്ച കവി അനില്‍ പനച്ചൂരാനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ലാല്‍ജോസ്. അടുത്തിടെ അനില്‍ പനച്ചൂരാന് അവസരങ്ങള്‍ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങള്‍ പെരുകുന്നുവെന്നും അറിഞ്ഞപ്പോള്‍ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാര്‍ത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എഴുതാന്‍ വിളിച്ചുവെന്നും ജിമിക്കി കമ്മല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറിയെന്നും ലാല്‍ജോസ് പറയുന്നു. വീണ്ടും ഒരു പനച്ചൂരാന്‍ പാട്ട് തന്റെ ആലോചനയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പനച്ചൂരാന്‍ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ സമാജത്തില്‍ ചികിത്സയിലിരിക്കുമ്‌ബോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചര്‍ച്ചകള്‍ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേള്‍വിയില്‍തന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളില്‍ പെട്ടു പോയതിനാല്‍ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടന്‍ കായംകുളത്തേക്ക് ചാത്തന്‍മാരെ അയച്ചിട്ടുണ്ടാകണം. അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യില്‍ ചുരുട്ടിപിടിച്ച പോളിത്തിന്‍ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതന്‍ ആശുപത്രിമുറിയുടെ വാതിലില്‍ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാന്‍ കവിതയുടെ രണ്ട് പകലിരവുകള്‍ പിന്നിട്ടപ്പോള്‍ മലയാളസിനിമയില്‍ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി. പിന്നീടുളളത് ചരിത്രം.
ചോരവീണ മണ്ണില്‍ നിന്നുയുര്‍ന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകള്‍ അറബിക്കടലോളം അവസരങ്ങള്‍ കവിക്ക് മുന്നില്‍ തുറന്നിട്ടു. പാട്ടിന്റെ കടലിലേക്ക് പനച്ചു ഒഴുകി. തിരക്കുകള്‍ക്കിടയില്‍ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകള്‍. എന്റെ പ്രയാസദിനങ്ങളില്‍ ഔഷധമാക്കാനായി അവന്റെ പാടലുകള്‍ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളില്‍ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്. ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടകവീടിന്റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകള്‍ അവനെ കണ്ട നാള്‍ മുതല്‍ എന്നും കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അവസരങ്ങള്‍ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങള്‍ പെരുകുന്നുവെന്നും അറിഞ്ഞപ്പോള്‍ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാര്‍ത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എഴുതാന്‍ വിളിച്ചു, ജിമിക്കി കമ്മല്‍ എല്ലാ റിക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറി.
വീണ്ടും ഒരു പനച്ചൂരാന്‍ പാട്ട് എന്റെ ആലോചനയില്‍ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി സ്വര്‍ഗ്ഗത്തിലിപ്പോള്‍ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരന്‍മാര്‍ കൂടി ഇനി ചോര വീണമണ്ണില്‍ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കല്‍ ചുണ്ടില്‍ കേറിയാല്‍ പിന്നെ ഇറങ്ങിപോകാത്ത വിധം വരികള്‍ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നില്‍ ഞാന്‍ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.