Kerala

മിഥ്യയാവുന്ന തൊഴില്‍ സുരക്ഷിതത്വം

കെ. പി സേതുനാഥ്

കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണം, വിതരണം, വിപണനം എന്നീ മേഖലകളില്‍ വന്‍കിട സ്വകാര്യ മൂലധനത്തിന്റെ രാജവാഴ്ച്ച ഉറപ്പാക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയതിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം തൊഴില്‍ മേഖലയാണ്. തൊഴില്‍ നിയമങ്ങളില്‍ സമൂലപരിവര്‍ത്തനം നിര്‍ദേശിക്കുന്ന ബില്ലുകള്‍ ശനിയാഴ്ച്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. മൊത്തം 13 പട്ടികകളിലായി 411-വകുപ്പുകളുമായി 350-പേജുകള്‍ വരുന്ന ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിന് 3 മണിക്കൂര്‍ വീതം സമയമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ബില്ലുകള്‍ ഈയാഴ്ച്ച തന്നെ പാസ്സാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2019ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷം അവയ്ക്ക് പകരമായാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. 2019ലെ മൂന്നു ബില്ലുകളും തൊഴില്‍ വകുപ്പമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി വിശദമായി പരിശോധിച്ചതിനു ശേഷം അവരുടെ ശുപാര്‍ശകള്‍ നല്‍കിയതാണ്. ഇപ്പോള്‍ അവതരിപ്പിച്ച 2020ലെ ബില്ലുകള്‍ സമിതിയുടെ പരിശോധനക്കും പരിഗണനക്കും സമര്‍പ്പിക്കുന്ന കാര്യം സംശയമാണ്. സമിതിയുടെ പരിശോധനയും, ശുപാര്‍ശകളും ലഭിച്ചതിനുശേഷം ബില്ലുകള്‍ ചര്‍ച്ചക്ക് പരിഗണിക്കേണ്ടത് എന്നാണ് ഈ രംഗത്തെ വിദഗ്ധരും, അല്ലാത്തവരും ആവശ്യപ്പെടുന്നു. ഈ ആവശ്യത്തോടുള്ള സര്‍ക്കാരിന്റെ സമീപനം വരും ദിവസങ്ങളില്‍ വ്യക്തമാകും.

വേതനം നിശ്ചയിക്കല്‍, തൊഴില്‍ശാലകളിലെ സുരക്ഷിതത്വം, ആരോഗ്യം, വ്യവസായ ബന്ധങ്ങള്‍, സാമൂഹിക സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളാണ് തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ എന്നു പൊതുവെ വിശേഷിപ്പിക്കുന്ന ഈ നിയമ മാറ്റങ്ങളുടെ അന്തസത്ത. 2019-ലെ ബില്ലുകള്‍ക്ക് പകരമായി അവതരിപ്പിച്ച പുതിയ ബില്ലുകള്‍ കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വ്യവസായ, തൊഴില്‍ മേഖലകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട മാനദണ്ഠങ്ങളിലും, പരിധിയിലും കാതലായ മാറ്റങ്ങള്‍ ബില്ലുകള്‍ നിര്‍ദ്ദേശിക്കുന്നു. 1948-ലെ ഫാക്ടറി നിയമ പ്രകാരം 10 തൊഴിലാളികള്‍ ജോലി ചെയ്യുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാനുഫാക്ചറിംഗ് സ്ഥാപനം നിയമത്തിന്റെ പരിധിയില്‍ വരും. വൈദ്യുതി ഉപയോഗിക്കാത്ത സ്ഥാപനമാണെങ്കില്‍ 20 തൊഴിലാളികള്‍ വേണ്ടി വരും. ഈ പരിധി 20-ഉം 40-ഉം ആയി ഉയര്‍ത്തിയിട്ടുണ്ട്. 1947-ലെ വ്യവസായ തര്‍ക്ക നിയമപ്രകാരം 100-ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പിരിച്ചു വിടണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതിന്റെ പരിധി 100-ല്‍ നിന്നും 300-ആയി ഉയര്‍ത്തി. അതിന് പുറമെ വേണമെങ്കില്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി ഈ പരിധികള്‍ ഉയര്‍ത്താവുന്നതാണ്. ദശകങ്ങളിലധികമായി ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് ഈ മാറ്റങ്ങള്‍ എങ്കിലും 2019-ലെ ബില്ലുകളില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഇല്ലായിരുന്നു. 1946-ലെ വ്യവസായ തൊഴില്‍ നിയമ പ്രകാരം 100-ലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തൊഴില്‍ സാഹചര്യങ്ങള്‍ കൃത്യമായി നിര്‍വചിക്കുവാന്‍ ബാധ്യസ്ഥരാണ്. അതിന്റെ പരിധി 300 ആയി ഉയര്‍ത്തി. എന്നു മാത്രമല്ല ഈ നിബന്ധനയില്‍ നിന്നും സ്ഥാപനങ്ങളെ ആവശ്യമെങ്കില്‍ ഒഴിവാക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍, പിരിച്ചു വിടല്‍, ലേഓഫ്, തര്‍ക്ക പരിഹാരം, വ്യവസായ ട്രിബ്യൂണലുകളുടെ സ്ഥാപനം തുടങ്ങിയ വിഷയങ്ങളുെടയെല്ലാം നിയമപരമായ പരിരക്ഷ വ്യവസായ-ബന്ധ കോഡിന്റെ പരിധിയിലാണ്. ഈ കോഡിന്റെ പരിധിയില്‍ നിന്നും പുതുതായി തുടങ്ങുന്ന ഏതു സ്ഥാപനത്തെയും ഒഴിവാക്കുന്നതിനുള്ള അധികാരം സര്‍ക്കാരുനുണ്ടാവും. ഒക്കുപേഷണല്‍ സേഫ്റ്റി, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുടെ കോഡിന്റെ പരിധിയിലാണ് അവധി, പരമാവധി ജോലി സമയം തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. സാമ്പത്തിക-തൊഴിലവസര താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ ഫാക്ടറികളെ ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കരുകളില്‍ നിക്ഷിപ്തമാണ്. കരാര്‍ ജോലികളുടെ കാര്യത്തിലും 2020-ലെ ബില്ലുകളില്‍ തില മാറ്റങ്ങളുണ്ട്. 2019-ലെ ബില്ലു പ്രകാരം 20 കരാര്‍ തൊഴിലാളികളെ നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കും, 20 കരാര്‍ തൊഴിലാളികളെ ലഭ്യമാക്കുന്ന കോണ്‍ട്രാക്ടറും നിയമത്തിന്റെ പരിധിയില്‍ വരുമായിരുന്നു. പുതി ബില്ലനുസരിച്ച് അതിന്റെ പരിധി 50 തൊഴിലാളികള്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. 2019-ലെ ബില്ലനുസരിച്ച് അപകടകരവും, ആരോഗ്യത്തിന് ഹാനികരവുമായ മേഖലകളില്‍ സ്ത്രീകളെ ജോലിക്കു നിയോഗിക്കുന്നതിനെ വിലക്കുവാനുള്ള അധികാരം സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ 2020-ലെ ബില്ലില്‍ അതില്ല. സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കണമെന്നു മാത്രമാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്.

പഴയ നിയമവ്യവസ്ഥയില്‍ നിന്നും പുതിയ ബില്ലിലെ സമീപനങ്ങളെ വേര്‍തിരിക്കുന്ന പ്രധാന ഘടകം ചട്ടങ്ങളും, നിയമങ്ങളും ക്രോഡീകരിയ്ക്കുന്നതില്‍ പുലര്‍ത്തുന്ന ഉദാസീനതയാണ്. പഴയ സംവിധാനമനുസരിച്ച് ഒരോ ചട്ടങ്ങളും, നിയമങ്ങളും വ്യക്തമായ ഭാഷയില്‍ ക്രോഡീകരിച്ചിട്ടുണ്ട്. പുതിയ ബില്ലില്‍ അവയെല്ലാം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുകയാണ്.

നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തന്നെ അനാരോഗ്യകരമായ മത്സരം നിലവിലുണ്ട്. ചരിത്രപരമായ ചില സവിശേഷതകളാല്‍ വ്യവസായ പുരോഗതിയില്‍ മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളിലാണ് സ്വകാര്യ നിക്ഷേപം കൂടതലായി കേന്ദ്രീകരിക്കുകയെന്നു ഇതുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു സാഹചര്യത്തില്‍ തൊഴില്‍ നിയമങ്ങളിലെ ചട്ടങ്ങളും, വ്യവസ്ഥകളും ക്രോഡീകരിക്കുന്നതിനുള്ള ചുമതല സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാകുന്നതിന്റെ ഫലമായി അനാരോഗ്യകരമായ മത്സരം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യം ഉടലെടുത്താല്‍ അത്ഭുതപ്പെടാനില്ല. തൊഴില്‍ നിയമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന പ്രദേശങ്ങളിലേക്കു മൂലധനനിക്ഷേപം കേന്ദ്രീകരിക്കുന്നതിനാവും ഇതുപകരിക്കുക. സ്വകാര്യ മൂലധനനിക്ഷേപത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കുന്നതില്‍ തൊഴില്‍ നിയമങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിക്കുമെന്ന കാര്യത്തില്‍ ഏതായാലും സംശയമില്ല. ആഗോളതലത്തിലെ അനുഭവങ്ങള്‍ അതിനുള്ള തെളിവാണ്. ഒരു രാജ്യം ഒറ്റ നികുതി എന്ന ജിഎസ്ടി-യുടെ വീക്ഷണം ജോലിയുടെ കാര്യത്തില്‍ ഒരു രാജ്യം, ഒറ്റ വേതനം എന്ന നിലയില്‍ ഉണ്ടാവില്ല എന്നാണ് തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ നല്‍കുന്ന സന്ദേശം.

വസ്തുതാപരമായ വിവരങ്ങള്‍ക്കും മറ്റു ചില വിശദാംശങ്ങള്‍ക്കും ഡെല്‍ഹി കേന്ദ്രമായുള്ള പിആര്‍എസ്സ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ പ്രസിഡണ്ടായ എം.ആര്‍. മാധവന്‍ ദ ഹിന്ദു പത്രത്തില്‍ 22-09-2020-ല്‍ എഴുതിയ ഡൈലൂഷന്‍ വിത്തൗട്ട് അഡിക്വേറ്റ് ഡെലിബറേഷന്‍ എന്ന ലേഖനത്തോട് കടപ്പാട്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.