Kerala

പാര്‍ട്ടി ഗ്രാമങ്ങള്‍ അഥവാ ജനാധിപത്യത്തിന്റെ മരണ സങ്കേതങ്ങള്‍

 

ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് പൊതുവെ കാണപ്പെടുന്ന ജനാധിപത്യ നിഷേധത്തിനും ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ അത്തരം ചെയ്തികളില്‍ നിന്ന് സ്വയം മുക്തരായിരിക്കാന്‍ ശ്രദ്ധയര്‍പ്പിക്കുക കൂടി ചെയ്യേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ കക്ഷി രാഷ്ട്രീയ ബലപരീക്ഷണത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നതിനിടയില്‍ ജനാധിപത്യത്തോടുള്ള ആദരവ് തൊലിപ്പുറത്ത് മാത്രം പ്രദര്‍ശിപ്പിക്കുകയും പ്രായോഗികതലത്തില്‍ അവസരം കിട്ടുന്നിടത്തൊക്കെ ജനാധിപത്യ നിഷേധത്തെയും ഏകാധിപത്യ പ്രവണതകളെയും കെട്ടിപ്പുണരുകയും ചെയ്യുന്ന ‘പുരോഗമന ശക്തികളെ’ ആണ് നമ്മുടെ നാട്ടില്‍ കാണാനാകുന്നത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയത് പുരോഗമനപരമെന്നും ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും കരുതപ്പെടുന്ന കക്ഷികള്‍ തങ്ങള്‍ക്ക് മേധാവിത്തമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ കാട്ടുന്ന തീവ്രമായ ജനാധിപത്യവിരുദ്ധ സ്വഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ താന്‍ നേരിടേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളെ കുറിച്ചാണ് അവിടുത്തെ പ്രിസൈഡിംഗ് ഓഫീസറായിരുന്ന കെ.എം.ശ്രീകുമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കള്ളവോട്ട് തടയാന്‍ ശ്രമിച്ച തന്നെ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കാല്‍ വെട്ടുമെന്ന് സിപിഎമ്മിന്റെ എംഎല്‍എ ആയ കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീകുമാര്‍ പരാതിയില്‍ പറയുന്നത്. ഈ പരാതി അദ്ദേഹം ഫേസ്ബുക്കില്‍ ‘വടക്കേ മലബാറിലെ പാര്‍ട്ടിഗ്രാമത്തില്‍ ഒരു പോളിംഗ് അനുഭവം’ എന്ന പേരില്‍ പോസ്റ്റ് ചെയ്തതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. തിരിച്ചറിയല്‍ കാര്‍ഡ് കൃത്യമായി പരിശോധിച്ചു മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാനാകുകയുള്ളൂ എന്ന തന്റെ നിലപാട് ആദ്യം മുതലേ സിപിഎം ഏജന്റുമാര്‍ ചോദ്യം ചെയ്തെന്നും തന്റെ നിലപാടില്‍ ഉറച്ചു നിന്നതാണ് എംഎല്‍എ കാല്‍ വെട്ടുമെന്ന ഭീഷണി മുഴക്കിയതിന് കാരണമായതെന്നും ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഭീഷണിയുടെ കാഠിന്യം മൂലം കള്ളവോട്ട് തടയാനാകാതെ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

കാര്‍ഷിക സര്‍വകാശാല പീലിക്കോട് കേന്ദ്രത്തിലെ പ്രൊഫസറായ കെ.എം.ശ്രീകുമാര്‍ അറിയപ്പെടുന്ന കൃഷിശാസ്ത്ര പ്രചാരകനും സാമൂഹ്യ നിരീക്ഷകനുമാണ്. കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ യൂണിയന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീകുമാറിന്റെ പരാതിക്ക് കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ കവിഞ്ഞുള്ള മെറിറ്റ് ഉള്ളതിനാല്‍ തന്നെ അതീവ ഗൗരവമുണ്ട്.

ശ്രീകുമാര്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്ന ബൂത്തില്‍ യുഡിഎഫിന്റെയോ എന്‍ഡിഎയുടെയോ ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. വടക്കേ മലബാറിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ അത് പുതുമയല്ല. തങ്ങള്‍ക്കു മേധാവിത്തമുള്ള ഇടങ്ങളില്‍ മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാരെ കാല്‍കുത്താന്‍ അനുവദിക്കാതിരിക്കുക എന്നത് അവിടങ്ങളിലെ പതിവാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കള്ളവോട്ട് ചെയ്യുക എന്നത് പതിറ്റാണ്ടുകളായി ആ മേഖലയില്‍ മേധാവിത്തമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ ഒരു പ്രധാന ഭഉത്തരവാദിത്ത’മായി ഏറ്റെടുത്ത് നിറവേറ്റികൊണ്ടിരുന്നു എന്നത് പച്ചപരമാര്‍ത്ഥമാണ്.

പക്ഷേ ഏജന്റുമാരുടെ സാന്നിധ്യമില്ലെങ്കില്‍ പോലും വോട്ടെടുപ്പ് സുതാര്യമായും തട്ടിപ്പ് കൂടാതെയും നടത്താനാണ് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഏര്‍പ്പെടുത്തിയിട്ടും പാര്‍ട്ടിഗ്രാമങ്ങളില്‍ കള്ളവോട്ടിന് ശമനമില്ല. തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ വെറും പ്രഹസനം മാത്രമാണെന്നും അവിടെ കള്ളവോട്ട് നിര്‍ബാധം തുടരുന്നുവെന്നുമാണ് ശ്രീകുമാര്‍ വെളിപ്പെടുത്തുന്നത്. തന്റെ അധികാരം ഉപയോഗിച്ച് കള്ളവോട്ട് തടയാന്‍ ശ്രമിച്ചാല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നന്മയുടെ നിറകുടങ്ങള്‍ എന്ന് കരുതപ്പെടുന്ന പാര്‍ട്ടിഗ്രാമങ്ങള്‍ ജനാധിപത്യത്തിന്റെ മരണസങ്കേതങ്ങള്‍ ആണ് എന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നത്.

സിപിഎമ്മിന് മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസ്സിനും ബിജെപിക്കും മുസ്ലിം ലീഗിനും വരെ കേരളത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ട്.  രാഷ്ട്രീയ ഏകാധിപത്യ പ്രവണതകളുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില മേഖലകളും വടക്കേ മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? സാക്ഷരരും പ്രബുദ്ധരുമായ വടക്കേ മലബാറികള്‍ പോളിങ്ങ് ബൂത്തുകളില്‍ നടത്തുന്ന കള്ളവോട്ട് എന്ന ‘ രാഷ്ട്രീയ കര്‍സേവ’ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഇത്രയേറെ ശക്തമാക്കിയിട്ടും അവസാനമില്ലയെന്നത് എന്തുമാത്രം നിര്‍ഭാഗ്യകരമാണ്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.