കോവിഡ്-19 പിടിച്ചുകുലുക്കിയ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്‌ടിച്ച് ഒന്നര മാസം മാത്രം ശേഷിക്കുമ്പോള്‍ 2021-22ല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാ ണ് കൈമുതലായുള്ളത്. ആഗോള മഹാമാരി മൂലം 2020-21ല്‍ ഇന്ത്യ നേരിടേണ്ടി വന്ന തിരിച്ചടി കനത്തതായിരുന്നു. അതേ സമയം അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്ക് തിരികെ പ്രവേശിക്കുമെന്നാണ് ആഗോള ധനകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ സൂചിപ്പിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ ഇന്ത്യയുടെ ജിഡിപി നേരിട്ട തളര്‍ച്ച 7.5 ശതമാനത്തില്‍ ഒതുങ്ങിയപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റത്തിന്റെ ലക്ഷണമാണ് കണ്ടത്. രണ്ടാം ത്രൈമാസത്തില്‍ പത്ത് ശതമാനത്തിലേറെ സാമ്പത്തിക തളര്‍ച്ചയുണ്ടാകുമെന്നായിരുന്നു വിവിധ ഏജന്‍സികള്‍ ചൂണ്ടികാട്ടിയിരുന്നത്. രണ്ടാം ത്രൈമാസത്തില്‍ പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ സാമ്പത്തിക തളര്‍ച്ചകുറഞ്ഞതും ഉത്സവസീസണില്‍ വര്‍ധിതമായ ഡിമാന്റ് പ്രത്യക്ഷപ്പെട്ടതും സമ്പദ്‌വ്യവസ്ഥ കരകയറ്റത്തിന്റെ പാതയിലാണെന്ന വിലയിരുത്തലിലേക്കാണ് നയിച്ചത്. ഈ കരകയറ്റത്തെ സ്ഥിരീകരിക്കുന്നതാണ് എസ്&പിയും ഐഎംഎഫും പോലുള്ള ആഗോള ഏജന്‍സികള്‍ ഇന്ത്യയെ കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍. 2021ല്‍ ഇന്ത്യ 11.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കഴിഞ്ഞ മാസം ഐഎംഫ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആഗോള റേറ്റിങ് ഏജന്‍സിയായ എസ്&പി ഗ്ലോബല്‍ റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ടിലും ഇന്ത്യക്ക് അടുത്ത സാമ്പത്തിക വര്‍ഷം ശുഭകരമാകുമെന്നാണ് നിരീക്ഷിക്കുന്നത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കരകയറ്റം നടത്തുന്നതിനുള്ള പാതയിലാണെന്ന് എസ്&പി ഗ്ലോബല്‍ റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 10 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് എസ്&പി പ്രവചിക്കുന്നത്. കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെട്ടതും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും സര്‍ക്കാര്‍ നിക്ഷേപം വര്‍ധിച്ചതും സമ്പദ്‌വ്യവസ്ഥ മികച്ച വളര്‍ച്ച കൈവരിക്കുന്നതിന് സഹായകമാകുമെന്നാണ് എസ്&പിയുടെ നിഗമനം. അതേ സമയം ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ സ്ഥിതി മെച്ചപ്പെടുന്നത് വൈകി മാത്രമായിരിക്കുമെന്നാണ് എസ്&പി കരുതുന്നത്. വായ്‌പാ വളര്‍ച്ച മെച്ചപ്പെടുന്നതിനും കിട്ടാക്കടം മൂലമുള്ള സാമ്പത്തിക അനാരോഗ്യം മറികടക്കുന്നതിനും ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും.
അനൂകൂല ഘടകങ്ങളെല്ലാം തുടര്‍ന്നും ശക്തമായി നിലകൊണ്ടാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് അതിവേഗം തിരികെയെത്തുകയുള്ളൂ. കഴിഞ്ഞ വര്‍ഷം മികച്ച മണ്‍സൂണ്‍ ലഭിച്ചതാണ് കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെടാന്‍ സഹായകമായത്. അതേ സമയം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന ചെയ്യുന്ന കര്‍ഷകരെ സമരപാതയിലേക്ക് നയിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. അത് തിരുത്താതെ സര്‍ക്കാര്‍ മര്‍ക്കടമുഷ്‌ടി കാണിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഒരു ഗുണവും ചെയ്യില്ല.
സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന് വാക്‌സിനേഷന്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും കാലതാമസം കൂടാതെ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് എസ്&പിയു ടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനേഷന്‍ നല്‍കുന്നതിലുള്ള നടപടികള്‍ക്ക് ഇപ്പോള്‍ വേഗം തീരെ കുറവാണ്. വാക്‌സിന്‍ മൂന്ന് കോടി പേര്‍ക്ക് ഉടനെയും ബാക്കി 27 കോടി പേര്‍ക്ക് ജൂലൈയോടെയും വാക്‌സിന്‍ ലഭ്യമാകുമെന്നായിരു ന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്റെ പ്രഖ്യാപനം. എന്നാല്‍ കുത്തിവെപ്പ് പ്രതീക്ഷിച്ച വേഗത്തില്‍ നടത്താനാകാതെ ഇഴഞ്ഞുനീങ്ങുന്നതാണ് ഇതുവരെയുള്ള അനുഭവം. വാക്‌സിനേഷന്റെ അനിവാര്യതയെ കുറിച്ച് മതിയായ ബോധവല്‍ക്കരണ പരിപാടികള്‍ കൂടി നടക്കേണ്ടതുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റത്തെ തുണക്കുന്നതാണെന്നാണ് എസ്&പിയുടെ നിരീക്ഷണം. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നതിന് ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇത് സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റത്തിന് സഹായകമാകേണ്ടതാണെങ്കിലും പദ്ധതികള്‍ കാലവിളംബം കൂടാതെ നടപ്പിലാക്കിയാല്‍ മാത്രമേ മതിയായ ഗുണഫലം ലഭ്യമാകൂ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.