എഡിറ്റോറിയല്‍
ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ ജെറോം പവല്‍ അഭ്യൂഹങ്ങളുടെ സ്രഷ്ടാക്കളോട് ഇങ്ങനെ വ്യക്തമാക്കി: “ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ എന്തെ ങ്കിലും പറയുന്നതിന് മുമ്പ് അതേ കുറിച്ച് അനുമാനങ്ങളിലെത്തരുത്.”
കോവിഡ്-19 ആഗോള സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയെ നേരിടാന്‍ യുഎസ്സിലെ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രയോഗിച്ച ഒറ്റമൂലിയാണ് ഉത്തേജക പദ്ധതി. പണം അച്ചടിച്ചിറക്കി ബോണ്ടുകള്‍ വാങ്ങുകയും അതുവഴി വിപണിയില്‍ ധനലഭ്യത ഉയര്‍ത്തുകയും ചെയ്യുക എന്ന മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത തന്ത്രമാണ് 2008 മുതല്‍ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെ യുള്ള ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധികളെ നേരിടാന്‍ ഉപയോഗിക്കുന്നത്.
യുഎസിലെ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജ പദ്ധതി വഴി വന്‍തോതില്‍ ധനലഭ്യത ഉയര്‍ത്തിയതാണ് ആഗോള സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടിയത്. കോവിഡ്-19 സൃഷ്ടിച്ച സവിശേഷ സാഹചര്യം വിപണിയിലെ ധനലഭ്യത ഗണ്യമായി കുറയുന്നതിന് വഴിയൊരുക്കിയപ്പോഴാണ് സെന്‍ട്രല്‍ ബാങ്കുകള്‍ കറന്‍സി അച്ചടിച്ചിറക്കുക എന്ന മറുമ രുന്ന് വീണ്ടും പ്രയോഗിച്ചത്. 2008ലെ സാമ്പത്തിക മാന്ദ്യകാലത്ത് സെന്‍ട്രല്‍ ബാങ്കുകള്‍ ആദ്യമായി അവലംബിച്ച ഈ മാര്‍ഗം ഭാവിയിലും പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള തുറുപ്പുചീട്ടായി സെന്‍ട്രല്‍ ബാങ്കുകള്‍ ഉപയോഗിക്കും.
2008ല്‍ ആരംഭിച്ച ഉത്തേജക പദ്ധതി പിന്‍വലിക്കാന്‍ തുടങ്ങിയത് 2013ലാണ്. എന്നാല്‍ ഇത്തവണ ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിന് അത്രയും കാലതാമസം വരില്ലെന്ന അനുമാനമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള ധനകാര്യ വിപണിയെ ഭരിച്ചുപോന്നത്. ഇതിന് പ്രധാന കാരണം അടുത്ത ത്രൈമാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്ന പ്രവചനങ്ങളാണ്. വളര്‍ച്ചയിലേക്ക് തിരികെയെത്തി കഴിഞ്ഞാല്‍ ഉത്തേജക പദ്ധതി പിന്‍വലിക്കുകയാണ് ചെയ്യുക. അത് ഈ വര്‍ഷം തന്നെ സംഭവിക്കുമെന്ന അനുമാനത്തിനാണ് ജെറോം പവല്‍ കൃത്യമായ മറുപടി നല്‍കിയത്.
സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പ്രവചനങ്ങളെ അടിസ്ഥാനമാക്കി തങ്ങള്‍ക്ക് നിലപാടിലെത്താനാകില്ലെന്നും വളര്‍ച്ച സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്നും പവല്‍ വ്യക്ത മാക്കി. ഉത്തേജക പദ്ധതി പിന്‍വലിക്കപ്പെട്ടാല്‍ ആഗോള ധനകാര്യ വിപണികളിലെ പണലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് ഈ പ്രസ്താവനയിലൂടെ പവല്‍ ദുരീകരിച്ചത്.
പലിശനിരക്ക് കുത്തനെ കുറച്ചുകൊണ്ടുവന്നതാണ് മഹാമാരി സൃഷ്ടിച്ച സവിശേഷ സാഹചര്യത്തെ നേരിടാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വീകരിച്ച മറ്റൊരു പ്രധാന നടപടി. ഇതും 2008ല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ അവലംബിച്ച മാര്‍ഗമാണ്. യുഎസില്‍ പലിശനിരക്ക് ഇപ്പോള്‍ 0-0.25 ശതമാനമാണ്. 2008ല്‍ പൂജ്യത്തിനു താഴെയായിരുന്നു പലിശനിരക്ക്. വായ്പാ ചെലവ് പരമാവധി കുറച്ചുനിര്‍ത്തുന്നതും വിപണിയിലെ ധനലഭ്യത ഉയര്‍ ത്തുന്നതിനുള്ള മാര്‍ഗമാണ്. പലിശനിരക്ക് തീര്‍ത്തും താഴെ നില്‍ക്കുന്നതു വഴി ലഭ്യമാകുന്ന ചെലവ് കുറഞ്ഞ ധനമാണ് വിപണിയിലേക്ക് ഒഴു കുന്നത്.
പലിശനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ ഉയര്‍ത്തുമെന്ന ആശങ്കക്കും യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം തല്‍ക്കാലം അയവ് നല്‍കി. പലിശനിരക്ക് നിലവിലുള്ള നിലവാരത്തില്‍ തുടരാനാണ് തീരുമാനം. സമ്പദ്വ്യവസ്ഥ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടും വരെ താഴ്ന്ന പലിശനിരക്കും ഉത്തേജക പദ്ധതിയും തുടരുമെന്നാണ് യുഎസ് ഫെഡറല്‍ റിസര്‍വ് നല്‍കുന്ന സൂചന. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ നിന്ന് ഡോളര്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നത് തടയാനും ഈ സൂചന ഉപകരിക്കും. അതുകൊണ്ടുതന്നെ യുഎസ് ഫെഡിന്റെ തീരുമാനം രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിനു സഹായകമാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.