ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. റിസർവ് ബാങ്ക് ഗവർണറായും (1982- 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും (1985– 87), നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും (1991–96), രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998– 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.
നിലവിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാൾ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26 നാണ് മൻമോഹന്റെ ജനനം. പിതാവ് ഗുർമുഖ് സിങ്, മാതാവ് അമൃത് കൗർ. ഉണക്കപ്പഴങ്ങളുടെ മൊത്തക്കച്ചവടക്കാരനായിരുന്നു പിതാവിന്. ഗാഹിലെ എലിമെന്ററി സ്കൂളിലായിരുന്നു മൻമോഹന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ മൻമോഹൻ സിങ്ങിന്റെ കുടുംബം അമൃത്‌സറിലേക്ക് മാറി.
പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇന്റർമീഡിയറ്റും ധനതത്വശാസ്ത്രത്തിൽ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ മൻമോഹൻ, കേംബ്രിജ്, ഒാക്സ്ഫഡ് സർവകലാശാലകളിൽ ഉപരിപഠനവും നടത്തി. പഞ്ചാബ്, ഡൽഹി സർവകലാശാലകളിൽ അധ്യാപകനായും ജോലി ചെയ്തു. ഇതിനിടെ 3 വർഷം യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഒാൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ (UNCTAD) സാമ്പത്തിക വിദ്ഗ്ധനായി സേവനമനുഷ്ഠിച്ചു. 1972ൽ ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം, 1976ൽ ധനമന്ത്രാലയം സെക്രട്ടറിയായി. 1980–82 കാലയളവിൽ ആസൂത്രണ കമ്മിഷൻ അംഗമായിരുന്നു. 1982ൽ റിസർവ് ബാങ്ക് ഗവർണറായി.
1991 ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയത്. മൻമോഹന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ തകർച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി.
2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടർന്ന് ആ ചുമതല മൻമോഹനിലേക്കെത്തി. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. 2009 ൽ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്സഭയിൽ അംഗമായിട്ടില്ല.
സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡറ്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു. ആഡംസ്‌മിത്ത് പുരസ്‌കാരം (കേംബ്രിജ് സർവകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവഹർലാൽ നെഹ്‌റു ജന്മശതാബ്ദി പുരസ്കാരം, മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എന്നിവയടക്കമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.