Features

പരിചിതമുഖങ്ങള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

എല്ലാ നാട്ടിലും വളരെ പരിചിതരായ കുറെ മുഖങ്ങള്‍ ഉണ്ടാകുക സ്വഭാവികമാണ്. കവലയിലെ കച്ചവടക്കാരന്‍, പള്ളിയിലെ വികാരി, ഉസ്താദ്, അമ്പലത്തിലെ പൂജാരി, പഞ്ചായത്ത് മെമ്പര്‍, പാല്‍ക്കാരന്‍, പത്രക്കാരന്‍, പോസ്റ്റ്മാന്‍, അദ്ധ്യാപകന്‍, ഡോക്ടര്‍, ഇങ്ങനെ പലരുമാകും മിക്കവാറും നാട്ടിലെ പരിചിത മുഖങ്ങള്‍. നാട്ടില്‍ വലിയ വിപ്ലവമുണ്ടാക്കിയ പല വ്യക്തികളും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ സജീവ പ്രവര്‍ത്തകരും പ്രമുഖരാണെന്ന് പറയണം. തൃക്കാക്കരയിലും കുറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. മുന്‍പ് പരാമര്‍ശിക്കപ്പെടാത്ത പലരും പരിചിതമുഖങ്ങള്‍ എന്ന പട്ടികയില്‍ ചേര്‍ക്കാനുള്ള എളിയ ശ്രമമമാണ്.

തൃക്കാക്കരയുടെ തെരുവുകള്‍ക്ക് മറക്കുവാന്‍ സാധിക്കാത്ത വ്യക്തിയാണ് പൂഞ്ഞാര്‍ അപ്പൂപ്പനും അമ്മൂമ്മയും. അവര്‍ തൃക്കാക്കരയില്‍ വിശ്രമജീവിതം നയിക്കാനായി വന്നതാണ്. എന്നും വൈകീട്ട് അവര്‍ നടക്കാനിറങ്ങുന്നത് ഒരു കാലത്തിന്‍റെ ഓര്‍മ്മകളാണ്. തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലെ രാമക്യഷ്ണന്‍ എന്ന അപ്പൂപ്പനെ അത്ര പെട്ടന്ന് എങ്ങനെ മറക്കുവാന്‍ സാധിക്കും. തൃക്കാക്കര ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി മുഖ്യ പൂജകള്‍ നടത്തിയിരുന്ന നാരായണന്‍ എമ്പ്രാന്തിരി ഒരു വ്യക്തിത്വം തന്നെയായിരുന്നു. തൃക്കാക്കര ക്ഷേത്രദര്‍ശനത്തിന് ഒരിക്കലെങ്കിലും പോയവര്‍ക്ക് എങ്ങനെ അദ്ദേഹത്തിന്‍റെ മുഖം മറക്കുവാന്‍ സാധിക്കും.

തൃക്കാക്കരയില്‍ മൂന്നംഗ മിമിക്രി കലാകാരന്‍മാരുണ്ടായിരുന്നു. അവര്‍ ഇഗ്ളോ ജൂനിയേഴ്സ് എന്ന മിമിക്രി ട്രൂപ്പുണ്ടാക്കി ഒട്ടേറെ വേദികളില്‍ പരിപാടികളവതരിപ്പിച്ചു. സോമരാജന്‍, പ്രകാശന്‍, ഷംസു എന്നിവരായിരുന്നു അവര്‍. സോമരാജന്‍ മുംബൈയിലും, പ്രകാശന്‍ പോണ്ടിച്ചേരിയിലും, ഷംസു ത്യക്കാക്കരയിലുമാണിപ്പോള്‍. അക്കാലത്ത് മിമിക്രി വലിയ ജനപ്രിയ കലാരൂപമായിരുന്നു. മികച്ച നിലയിലുള്ള ഇവരുടെ പ്രകടനത്തിന് നല്ല സ്വീകാര്യതയും ലഭിച്ചിരുന്നു. പക്ഷേ സാമ്പത്തികമായി നേട്ടങ്ങളൊന്നും ലഭിച്ചില്ല. പല സംഘാടകരും വണ്ടിക്കൂലിയും ഭക്ഷണവും മാത്രമേ പ്രതിഫലമായി നല്‍കിയുള്ളൂ.

തൃക്കാക്കരയുടെ തെരുവുകള്‍ക്ക് മറക്കുവാന്‍ കഴിയാത്ത മുഖമാണ് ഗോവിന്ദന്‍ കുട്ടിയുടേത്. കൊച്ചി സര്‍വ്വകലാശാലയിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന അദ്ദേഹത്തിന് തൃക്കാക്കരയിലെ മിക്ക വ്യക്തികളേയും അറിയാമായിരുന്നു. തൃക്കാക്കര ക്ഷേത്രത്തില്‍ പോകുന്നവര്‍ക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത മൂന്ന് വ്യക്തികളുണ്ട്. അരവിന്ദാക്ഷന്‍, ശശാങ്കന്‍, സത്യമൂര്‍ത്തി. ഇവരുടെ നിഷ്കളങ്കമായുള്ള ചിരി മാത്രം മതി ഒരു ദിവസം സമ്പന്നമാകാന്‍ എന്ന് എത്രയോ പേര്‍ പറഞ്ഞിട്ടുള്ളതാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെല്ലാം ഇവരേയും ദര്‍ശിക്കാതെ മടങ്ങുകയില്ല.

തൃക്കാക്കര ക്ഷേത്രത്തിലേയും, സാമൂഹ്യപ്രവര്‍ത്തനത്തിലേയും നിറസാന്നിദ്ധ്യമായിരുന്ന സി. കെ. ചന്ദ്രന്‍. തൃക്കാക്കര ക്ഷേത്രത്തിലെ സപ്താഹത്തിന് കൃഷ്ണനെ അണിയിക്കാനുള്ള മാല വാങ്ങി വരുന്ന വഴി അപകടത്തില്‍ മരണപ്പെട്ടത് നാടിനു വലിയ ദുഃഖമായി മാറിയിരുന്നു. കുഞ്ഞുമുഹമ്മദും, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കരീമും, വാസുപിള്ളയും പൈപ്പ് ലൈന്‍ കവലയിലെ നിറ സാനിധ്യമായിരുന്നു. പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോയ രാജന്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. മികച്ച ഫുട്ബോള്‍ താരമായിരുന്നു മാഹി സ്വദേശിയായ രവീന്ദ്രന്‍. പ്രീമിയര്‍ ടയേഴ്സിലെ ജീവനക്കാരനായ അദ്ദേഹം അവിടത്തെ ഫുട്ബോള്‍ ടീം അംഗം കൂടിയാണ്. എല്‍എല്‍എമ്മിന് ഒന്നാം റാങ്ക് ലഭിച്ച പണിക്കര്‍ സാറിന്‍റെ മകന്‍ അജിത്ത് കുമാര്‍ ജീവിതത്തില്‍ പരാജയമായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്‍റെ വേര്‍പാട് വലിയ നഷ്ടമാണ്.

കണ്ണാലയിലെ കൃഷ്ണന്‍കുട്ടി വിമുക്തഭടനായിരുന്നു. പട്ടാളത്തില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹം ഏറെ കാലം മേനോന്‍സാറിന്‍റേയും, ഡോ എം. ലീലാവതിടീച്ചറുടെയും സാരഥിയായിരുന്നു. 96 ാം വയസില്‍, അടുത്തിടെ അദ്ദേഹം അന്തരിച്ചു. കണ്ണാലയിലെ രാമചന്ദ്രന്‍ തൃക്കാക്കരയുടെ മറ്റൊരു മുഖമായിരുന്നു. ആദ്യ കാലങ്ങളില്‍ തൃക്കാക്കരയുടെ നാടകവേദികളില്‍ സജീവമായിരുന്ന അദ്ദേഹം പലപ്പോഴും സ്ത്രീവേഷങ്ങളാണ് ചെയ്തിരുന്നത്. നാടകത്തില്‍ അഭിനയിക്കാന്‍ സ്ത്രീകള്‍ വിമുഖത കാണിച്ചിരുന്ന കാലമായിരുന്നു അത്. തൃക്കാക്കരയിലെ പല പരിപാടികളിലും മേല്‍പ്പറഞ്ഞവര്‍ നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഓര്‍മ്മകള്‍ ഇപ്പോഴും ജനമനസ്സുകളില്‍ ഉണ്ട്.

തൃക്കാക്കരയില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്നിരുന്ന വ്യക്തിയാണ് പ്രമോദ് കുമാര്‍. തൃക്കാക്കര ക്ഷേത്രവുമായുള്ള പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. 2015 ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പക്ഷത്തേയ്ക്ക് മാറി. അദ്ദേഹം ഇപ്പോള്‍ സജീവമായ ബിജെപി പ്രവര്‍ത്തകനാണ്. പണ്ട് ആലുവ നിയോജകമണ്ഡലത്തില്‍ കെ. മുഹമദാലിയും, ത്യപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബുവുമായിരുന്നു സ്ഥിരമായി ജയിച്ചിരുന്നത്. ഇന്ന് മണ്ഡലം വിഭജിക്കപ്പെട്ട് കളമശ്ശേരിയും, തൃക്കാക്കരയുമായി.

വാസുദേവന്‍ നമ്പീശന്‍ എന്ന വ്യക്തി തൃക്കാക്കര ക്ഷേത്രത്തിന്‍റെ ഭാഗം തന്നെയായിരുന്നു. മാല കോര്‍ക്കുക എന്നത് ജീവിത ചര്യയാക്കിയ അദ്ദേഹം ഔദ്യോഗികമായി ടാക്സി ഡ്രൈവറായിരുന്നു. മറ്റൊരു ഡ്രൈവറും, വാഹന ഉടമയുമാണ് ആറാട്ടില്ലത്തിലെ ശങ്കര ശര്‍മ്മ. അദ്ദേഹം ഇപ്പോള്‍ സ്വന്തമായി മില്‍മ ഏജന്‍സിയും കടയും നടത്തുന്നു. മാവേലി നഗര്‍ റെസിഡന്‍റ് അസോസിയഷന്‍ ശക്തമാണ്. അതിന്‍റെ വനിതാവിങ്ങിനെ നയിക്കുന്നത് ഷീബ എസ് നാഥ്, സുലോചന, സിനി ക്യഷ്ണകുമാര്‍, വനജ രാമചന്ദ്രന്‍ തുടങ്ങിയവരാണ്. തൃക്കാക്കരയിലെ തയ്യല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്ക്രേഷ്യസിന്‍റെ ഭാര്യ ബീനാ പങ്കു ഒട്ടേറെ പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിച്ചിട്ടുണ്ട്.

തൃക്കാക്കരയിലെ രണ്ട് വൃതൃസ്ത മേഖലയിലുള്ള വ്യക്തികളെ ജനങ്ങളെല്ലാം അറിയും. ഇലക്ട്രിക്കല്‍ എന്‍ജിനിയറായ പ്രേമന്‍ ചേട്ടനും, എറണാകുളത്ത് ബിസിനസുകാരനായ നാരായണന്‍ സ്വാമിയും. ഇരുവരുടെയും അതാത് മേഘലയിലുള്ള കഴിവ് പ്രശംസനീയം തന്നെയാണ്. നാരായണന്‍ സ്വാമിക്ക് കൃഷിയില്‍ വലിയ താത്പര്യമായിരുന്നു. തൃക്കാക്കരയിലെ അവരുടെ പറമ്പ് നിറയെ കൃഷിയായിരുന്നു. പ്രേമന്‍ ചേട്ടന്‍റെ മുറി നിറയെ ഇലക്ട്രിക്ക് ഉപകരണങ്ങളായിരുന്നു.

മോഡിശ്ശേരി കുടുംബം ആദ്യ കാലത്ത് തൃക്കാക്കരയില്‍ കുടിയേറി താമസം തുടങ്ങിയവരാണ്. അവിടത്തെ കാരണവരായിരുന്നു ഉമ്മന്‍ ഫിലിപ്പ്. അദ്ദേഹത്തിന്‍റെ മക്കളാണ് എം. ഒ. ഫിലിപ്പ്, രാജു, ബേബി, തുടങ്ങിയവര്‍. കൃഷിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന തൊഴില്‍. പശുക്കള്‍ ധാരാളമുണ്ടായിരുന്നു. അദ്ദേഹവും മക്കളും, മക്കളുടെ മക്കളും തൃക്കാക്കരയുടെ പരിചിത മുഖങ്ങളാണ്. ബേബിയുടെ മകന്‍ ഡെന്നീസ് അകാലത്തില്‍ മരണമടഞ്ഞ പ്രതീക്ഷയുള്ള ഗായകനായിരുന്നു.

ആരെയും അസൂയപ്പെടുത്തുന്ന യുവത്വമാണ് മോഡിശ്ശേരിയില്‍ ജിനുമോന്‍ എന്ന ജിനു തോമസിന്‍റേത്. ജിനു കോളേജില്‍ പഠിക്കുന്ന അവസരത്തില്‍ എങ്ങനെ ഉണ്ടായിരുന്നോ, അതേ യുവത്വം ഇപ്പോഴും നില നിര്‍ത്തുന്നു. ജിനുവിന്‍റെ ഭാര്യ ബിനി ജിനു കഴിഞ്ഞ കളമശ്ശേരി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി ജയിച്ചു. മുനിസിപ്പല്‍ മെമ്പര്‍ ഭാര്യയാണെങ്കിലും, ജിനു തികഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മെമ്പറായ ഭാര്യയ്ക്കൊപ്പം വാര്‍ഡില്‍ നിറഞ്ഞു നിന്നു. തൊട്ടടുത്ത തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 38 ാം വാര്‍ഡിലെ നിഷാ ബീവി ആശാ വര്‍ക്കര്‍ കൂടിയാണ്. എല്ലാ വീടുകളുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ട്.

കൊച്ചി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായ വിനീത് വേണുഗോപാല്‍ വ്യക്തിപരമായി ഏറ്റവും അടുപ്പമുണ്ട്. പ്രായത്തിലും വലിയ പക്വത, വിനയം, സൗഹ്യദം, ആവശ്യത്തിന് രൗദ്രം എന്നിവയുള്ള കൊച്ചനുജന്‍. ഇതൊക്കെ ഇങ്ങിനെ പറയാന്‍ ആധികാരികമായി എങ്ങനെ സാധിക്കും എന്നായിരിക്കും സംശയം. പത്തു മാസത്തോളം വിനീത് ഡല്‍ഹിയില്‍ എന്നോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പഠനം പൂര്‍ത്തിയാക്കിയ വിനീത് കണ്ണൂര്‍ എംപിയും, മന്ത്രിയുമായിരുന്ന ശ്രീമതിടീച്ചറുടെ സഹോദരന്‍റെ കമ്പനിയിലെ എന്‍ജിനിയറായിരുന്നു.

പല അവസരങ്ങളിലും എന്നോടൊപ്പം പല വേദികളിലും വന്നിട്ടുണ്ട്. കോണ്‍ഗ്രസുകാരനാണെങ്കിലും, ഇടത്, ബിജെപി ദേശീയ നേതാക്കളോട് സൗഹൃദത്തോടെ സംസാരിക്കുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ രാഷ്ട്രപതി വിനീതിനെ പത്മ അവാര്‍ഡു ചടങ്ങിലേയ്ക്കു ക്ഷണിച്ചത് ഓര്‍ക്കുന്നു. അന്ന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്. രാഷ്ട്രപതി ഭവന്‍ ക്ഷണിക്കാന്‍മാത്രം ബന്ധം വിനീത് ഉണ്ടാക്കി എന്നതില്‍ അഭിമാനിക്കണം. അന്ന് ഉഷാ ഉതുപ്പിനൊപ്പം, ക്രിസ് ഗോപാലകൃഷ്ണനോടൊപ്പം, ആര്‍ക്കിടെക്റ്റ് ശങ്കറോടൊപ്പം, കുട്ടന്‍ മാരാരോടൊപ്പം വിനീത് സംസാരിക്കുന്നത് അവരോടിഴപഴകുന്നത് നോക്കിയിരുന്നു. ഒരിക്കല്‍ ലിംകാ ബുക്സിന്‍റെ അതിഥിയായി പങ്കെടുത്തപ്പോള്‍ വിനീതും കൂടെ വന്നു. അന്ന് പ്രീജാ ശ്രീധരനും, ഗുസ്തി താരം സുശില്‍കുമാറും മറ്റുമായി സംസാരിക്കുന്നതും നേരില്‍ കണ്ടതാണ്. അതിവേഗം സൗഹൃദം ഉണ്ടാക്കാന്‍ കഴിവുള്ള അപൂര്‍വ്വ വ്യക്തിത്ത്വമാണ് വിനീത്.

തൃക്കാക്കരയില്‍ ഒരുകാലത്ത് കുറേ അമ്മമാരുണ്ടായിരുന്നത് ഓര്‍ക്കുന്നു. അമ്മൂമ്മമാരായപ്പോഴും അവര്‍ അമ്മമാരായി ജനങ്ങള്‍ക്കിടയില്‍ തിളങ്ങി. തങ്കമ്മ, സരസമ്മ, ശോശാമ്മ,… ഇതുപോലെ ഉമ്മാമാരും ഉണ്ട്. പാത്തുമ്മ, മറിയുമ്മ, … ചിലരെ ചേച്ചി എന്നു വിളിക്കും. പ്രായം കൂടിയാലും ചേച്ചി വിളി തുടര്‍ന്നിരുന്നു. പേരിനൊപ്പം ചേച്ചി ഒട്ടിപ്പോയതായി കരുതണം. പാപ്പൂട്ടിച്ചേച്ചി (പാര്‍വ്വതിക്കുട്ടി), ജയശ്രീച്ചേച്ചി, കലച്ചേച്ചി, ചന്ദ്രുച്ചേച്ചി, ബിന്ദുച്ചേച്ചി, തുടങ്ങി എത്രയോ ചേച്ചിമാര്‍. ഇത്താമാരും ഇല്ലാതില്ല. മൈമൂനിത്ത, അലീമിത്ത, തുടങ്ങി ഒരു നിര… കുട്ടിക്കാലത്ത് തൃക്കാക്കരയിലെ പേരെടുത്ത ഒട്ടേറെ ആന്‍റിമാരുണ്ടായിരുന്നു. ചന്ദ്രാന്‍റി, താരാന്‍റി, ഒബിയാന്‍റി, ശ്യാമളാന്‍റി, ഐക്കാന്‍റി, റെജിനാന്‍റി… പിന്നെ നാല് ശാന്താന്‍റിമാരുണ്ട്. സുരേന്ദ്രനങ്കിളിന്‍റെ ശാന്താന്‍റി, പ്രീമിയറിലെ രവീന്ദ്രനങ്കിളിന്‍റെ ശാന്താന്‍റി, മോഡിശ്ശേരിയിലെ രാജു അങ്കിളിന്‍റെ ശാന്താന്‍റി, കണ്ണാലയിലെ ശാന്താന്‍റി…

ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക് പോലെ തൃക്കാക്കരയില്‍ ഓണം പാര്‍ക്കുണ്ട്. ജലീല്‍ താനത്താണ് പ്രധാനമായ അതിന്‍റെ ഒരു സംഘാടകന്‍. അവിടെ മാത്രമല്ല, നാട്ടലെ എത്രയോ സാംസ്കാരിക സംഘടനയില്‍ അദ്ദേഹത്തിന്‍റെ പങ്കാളിത്തമുണ്ട്. അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ എടുത്തുപറയേണ്ട പല കാര്യങ്ങളുമുണ്ട്. നല്ല ഗിറ്റാറിസ്റ്റും ഗായകനും കലാകാരനുമായ അദ്ദേഹം മൂകയും ബധിരയുമായ റീനയെയാണ് വിവാഹം കഴിച്ചത്. ആഹ്ളാദകരമായ അവരുടെ ജീവിതം ആരെയും അസൂയപ്പെടുത്തുന്നതാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. തൃക്കാക്കരയിലെ ഏറ്റവും അനുഗ്രഹീത ദമ്പതികളാണ് അവര്‍.

പ്രശസ്തമായ തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല സ്ത്രീകളുടെ പ്രിയപ്പെട്ടതാണ്. പൊങ്കാലദിവസം തൃക്കാക്കരയില്‍ അതിന്‍റെ മിനി പതിപ്പ് വര്‍ഷങ്ങളായി നടത്തുന്നതിന് നേതൃത്ത്വം കൊടുക്കുന്നത് ബാവാന്‍റിയാണ്. അവരുടെ ഒപ്പം തൃക്കാക്കരയിലെ നൂറുകണക്കിന് സ്ത്രീകളും കൂടുന്നു.

ആന്‍റിമാരെപ്പോലെ കുറെ അങ്കിള്‍മാരും ഉണ്ട്. ഭാസ്കരേട്ടനങ്കിള്‍, അപ്പൂട്ടി അങ്കിള്‍, സുരേന്ദ്രനങ്കിള്‍, വിജയറാം അങ്കിള്‍ അങ്ങനെ ലിസ്റ്റ് നീളും. ചേട്ടന്‍മാരും ഉണ്ട്. ചേച്ചിമാരെപോലെ പ്രായം അതില്‍ പ്രശ്നമല്ല. ചിത്രുച്ചേട്ടന്‍, പങ്കുച്ചേട്ടന്‍, മോഹന്‍ച്ചേട്ടന്‍, ഉണ്ണിച്ചേട്ടന്‍, മുരളിച്ചേട്ടന്‍…. അച്ചായന്‍മാരുമുണ്ട് ഒരു നിര. കോശിച്ചായന്‍, ടോമിച്ചായന്‍, രാജുച്ചായന്‍, മാത്തുക്കുട്ടിച്ചായന്‍…. ഇക്കാമാരും ഉണ്ട്. മമ്മദിക്ക, ഹൈദ്രോസിക്ക, കരീമിക്ക, ബക്കറിക്ക, ഊറായിക്ക, മൂസിക്ക, ജബാറിക്ക…

തൃക്കാക്കര പൈപ്പ് ലൈന്‍ കവലയില്‍ സ്ഥിതിചെയ്യുന്ന പള്ളി പണ്ട് റേഷന്‍ കടയായിരുന്നു. കട നടത്തിയിരുന്നത് കൈതപ്പാടത്ത് സലാം ആയിരുന്നു. പണ്ട് റേഷന്‍ അരിയും, പഞ്ചസാരയും, ഗോതമ്പും, മണ്ണണ്ണയും വാങ്ങാന്‍ ജനങ്ങള്‍ അവിടെ വരി നില്‍ക്കുമായിരുന്നു. കൊറോണക്കാലം വന്നപ്പോള്‍ വീണ്ടും ജനങ്ങള്‍ റേഷന്‍കട തിരക്കി ഇറങ്ങിയത് സമീപകാല ചരിത്രം. അന്‍വര്‍ തൃക്കാക്കരയിലെ യുവാവായ ബിസിനസുകാരനാണ്. അനിയന്‍ എന്ന് വിളിക്കുന്ന പ്രദീപും ത്യക്കാക്കരയിലെ പരിചിതമുഖംതന്നെ. കണ്ണാലയിലെ മനോജ് കുമാര്‍ എല്ലാ പ്രസ്ഥാനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അതുപോലെ തന്നെയാണ് മിന്നു എന്നു വിളിക്കുന്ന പ്രതീഷ് വിജയനും. ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതീഷിനെയും സഹോദരേനെയും കഥാപാത്രമാക്കി പണ്ടെപ്പഴോ കാര്‍ട്ടൂണ്‍ പരമ്പര വരച്ചത് ഓര്‍ത്ത് പോകുന്നു. പാച്ചുവും കോവാലനും പോലെ, ലാലുലീല പോലെ, ബോബനും മോളിയും പോലെ ഒന്ന്… മോമിയുംമിന്നുവും…!

കേരള ഹൈക്കോടതിയില്‍ അടുത്ത സമയത്ത് ജഡ്ജിയായി നിര്‍ദ്ദേശിക്കപ്പെട്ട സീയാദ് റഹ്മാന്‍ പ്രശസ്തനായ അഡ്വക്കേറ്റ് റഹ്മാന്‍റെ മകനാണ്. പ്രശസ്ത നിയമ പണ്ഡിതനായ ലീലാക്യഷ്ണന്‍റെ മകന്‍ ശ്യാം ക്യഷ്ണന്‍ ഹൈകോടതിയില്‍ അഭിഭാഷകനാണ്. ലേഖകന്‍റെ അനുജന്‍കൂടിയായ സുനില്‍ നാഥ് ഗവണ്‍മെന്‍റ് പ്ലീഡറാണ്. മത്തായിസാറിന്‍റെ മകള്‍ റോസ് മത്തായി എറണാകുളം ലോകോളേജ് പ്രിന്‍സിപ്പാളും നിയമ അദ്ധ്യാപികയുമായിരുന്നു. അനില്‍കുമാര്‍ ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനാണ്. ഇവരൊക്കെ തൃക്കാക്കരയുടെ പരിചിത മുഖങ്ങളാണ്.

തൃക്കാക്കരയിലെ ആദ്യത്തെ ബ്രോക്കറാരാണെന്ന് ചോദിച്ചാല്‍, ഒരു സംശയവും ഇല്ലാതെ പറയാം ഹൈദ്രോസ്. വെറും ഹൈദ്രോസ് എന്ന് പറഞ്ഞാല്‍ തൃക്കാക്കരക്കാര്‍ക്കു തിരിച്ചറിയില്ല. ഒരുപാട് ഹൈദ്രോസുമാര്‍ തൃക്കാക്കരയില്‍ ഉണ്ടായത് കൊണ്ട് പുണ്ണ്യാളന്‍ ഹൈദ്രോസ് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അങ്ങനെ പറഞ്ഞാലേ ജനം അറിയൂ. തൃക്കാക്കരയിലെ ഏക്കറുകണക്കിന് ഭൂമിയുടെ കച്ചവടം നടത്തിയ അദ്ദേഹത്തിന്‍റെ വാഗ്സാമര്‍ത്ഥ്യം അപാരമാണ്. തൃക്കാക്കര പാറമടയുടെ ചുമതലക്കാരന്‍ മറ്റൊരു ഹൈദ്രോസായിരുന്നു. അദ്ദേഹം നേരേ വിപരീതമായിരുന്നു. ശാന്തശീലന്‍.

റിട്ടയറായതിനുശേഷം പതിനഞ്ച് വര്‍ഷത്തോളം പുക്കാട്ടുപടിയിലെ കെ.എം.ഇ.എ. അല്‍മനാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാളായിരുന്ന എം. ടി. ജോസഫ് ത്യക്കാക്കരയിലാണു താമസം. മൂവാറ്റുപുഴയിലെ ഏഴോളം സ്കൂളുകളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.