Editorial

നീതിപീഠത്തിന്റെ നിലപാടുകള്‍ വിചിത്രം

സുപ്രിം കോടതിയെയും ചീഫ്‌ ജസ്റ്റിസിനെയും വിമര്‍ശിച്ച രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ നേരിടുന്ന കോടതിയലക്ഷ്യത്തിനുള്ള നിയമനടപടി വര്‍ത്തമാന ഇന്ത്യയിലെ ജൂഡീഷ്യല്‍ സംവിധാനത്തിന്‌ സംഭവിച്ചിരിക്കുന്ന അതിശയകരമായ മൂല്യവ്യതിയാനത്തിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

ഓഗസ്റ്റ്‌ 14ന്‌ പ്രശാന്ത്‌ ഭൂഷണ്‍ കുറ്റക്കാരനാണെന്ന്‌ പ്രഖ്യാപിച്ച സുപ്രിം കോടതി ഓഗസ്റ്റ്‌ 20ന്‌ അദ്ദേഹത്തിന്‌ ഒരു `സൗജന്യം’ നല്‍കി. മാപ്പു പറയാന്‍ ഒരു അവസരം. ട്വീറ്റുകളെ ന്യായീകരിച്ച പ്രശാന്ത്‌ ഭൂഷന്‌ തിരുത്താനുള്ള സമയം അനുവദിച്ചെങ്കിലും പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ അദ്ദേഹം പരമാവധി ശിക്ഷ നല്‍കാന്‍ ന്യായാധിപരോട്‌ അഭ്യര്‍ത്ഥിച്ചത്‌.

സുപ്രിം കോടതിക്ക്‌ സംഭവിക്കുന്ന നിലവാര തകര്‍ച്ചയുടെ പേരില്‍ വിമര്‍ശനം ഉന്നയിക്കുന്ന ആദ്യത്തെയാളൊന്നുമല്ല പ്രശാന്ത്‌ ഭൂഷണ്‍. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍ സുപ്രിം കോടതിയുടെ ഒടുവിലത്തെ നാല്‌ ചീഫ്‌ ജസ്റ്റിസുമാരുടെ പങ്കിനെ കുറിച്ചാണ്‌ അദ്ദേഹം തന്റെ ട്വീറ്റില്‍ ചൂണ്ടികാട്ടിയത്‌. ഈ നാല്‌ ചീഫ്‌ ജസ്റ്റിസുമാരില്‍ ഒരാള്‍ സുപ്രിം കോടതിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ വ്യക്തിയാണ്‌ എന്നതാണ്‌ കൗതുകകരം.

പ്രശാന്ത്‌ ഭൂഷണ്‍ പരാമര്‍ശിച്ച നാല്‌ ചീഫ്‌ ജസ്റ്റിസുമാരില്‍ ഒരാളാണ്‌ ഇപ്പോഴത്തെ ബിജെപിയുടെ രാജ്യസഭാംഗമായ രഞ്‌ജന്‍ ഗൊഗോയ്‌. അദ്ദേഹം ആസാമിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമെന്നാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ തരുണ്‍ ഗൊഗോയ്‌ ഇന്ന്‌ പറഞ്ഞത്‌. സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തു നിന്ന്‌ വിരമിച്ചതിനു ശേഷം നേരിട്ട്‌ രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങിയ രഞ്‌ജന്‍ ഗൊഗോയ്‌ വര്‍ത്തമാന കാലത്തെ ന്യായാധിപന്‍മാര്‍ക്ക്‌ സംഭവിക്കുന്ന മൂല്യപരമായ വ്യതിയാനത്തിന്റെ പ്രതീകം കൂടിയാണ്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന ദീപക്‌ മിശ്രയെ വാര്‍ത്താ സമ്മേളനം നടത്തി വിമര്‍ശിച്ച നാല്‌ മുതിര്‍ന്ന ജസ്റ്റിസുമാരില്‍ ഒരാളായിരുന്നു രഞ്‌ജന്‍ ഗൊഗോയ്‌.

ചീഫ്‌ ജസ്റ്റിസിന്റെ പ്രവര്‍ത്തന രീതിക്കെതിരെ നാല്‌ മുതിര്‍ന്ന ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കുന്നത്‌ സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു. പക്ഷേ ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന്‌ യാതൊരു നടപടിയുമുണ്ടായില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ സംബന്ധിച്ച്‌ പൊതുവിടത്തിലെ വിഴുപ്പലക്കല്‍ നടത്തിയ ജഡ്‌ജിമാര്‍ നേരിടാത്ത കോടതിയലക്ഷ്യ നടപടിയാണ്‌ രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ പ്രശാന്ത്‌ ഭൂഷണ്‍ നേരിടുന്നത്‌ എന്നതാണ്‌ തീര്‍ത്തും വിചിത്രം.

പല സുപ്രധാന പ്രശ്‌നങ്ങളിലും സുപ്രിം കോടതി വിധി പറയാതെ കേസുകള്‍ നീട്ടിവെക്കുന്നത്‌ ഒരു പതിവ്‌ ആയിരിക്കുകയാണ്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയുള്ള കേസ്‌ ഒരു വര്‍ഷമായിട്ടും എവിടെയുമെത്തിയിട്ടില്ല. കോവിഡ്‌ കാലത്തു പോലും ആവശ്യമായ ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളില്ലാതെ, ജനാധിപത്യം നിഷേധിക്കപ്പെട്ട ജനതയുടെ മുറവിളിയാണ്‌ ആ കേസില്‍ പ്രതിഫലിക്കുന്നത്‌. ഒരു ജനാധിപത്യ രാജ്യത്തും ഇത്രയും കാലം ഇന്റര്‍നെറ്റ്‌ നിഷേധിക്കപ്പെട്ട സംഭവമുണ്ടായിട്ടില്ലെന്നിരിക്കെ രാജ്യത്തെ ജനാധിപത്യ സംവിധാനം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയെ സംബന്ധിച്ച ഒരു കേസ്‌ സുപ്രിം കോടതിക്ക്‌ മുന്നില്‍ ഇപ്പോഴും കിടക്കുമ്പോഴാണ്‌ ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍ പരമോന്നത നീതിപീഠത്തിനുള്ള പങ്കിനെ കുറിച്ചുള്ള ട്വിറ്റിനെതിരെ സുപ്രിം കോടതി സ്വമേധയാ കേസ്‌ എടുത്തതും എക്‌സ്‌പ്രസ്‌ വേഗത്തില്‍ വിധി പറയാനൊരുങ്ങുന്നതും.

ഒരു ജനാധിപത്യ രാജ്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പലതും നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇടുങ്ങിയ ചിന്താഗതിയുടെയും അസഹിഷ്‌ണുതയുടെയും ബഹിര്‍സ്‌ഫുരണങ്ങളായ കോടതി നടപടികള്‍ മഹാമേരുക്കളെ പോലെ വിശാലചിന്ത കൊണ്ടുനടന്നിരുന്ന മുന്‍തലമുറകളിലെ പ്രശസ്‌തരായ ന്യായാധിപന്‍മാരുടെ കുലം അറ്റുപോയതിന്റെ ഇച്ഛാഭംഗം കൂടി അവശേഷിപ്പിക്കുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.