ടി വി ചാനലുകള്‍ തമ്മിലുള്ള റേറ്റിങ് മത്സരം കടുക്കുന്നതിന് മുമ്പ് `പാപ്പരാസി മാധ്യമപ്രവര്‍ത്തനം’ മലയാളികള്‍ക്ക് പരിചിതമായിരുന്നില്ല. വിവാദമായ കേസുകളിലെ, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക് പ്രധാന റോളുള്ളതും എരിവും പുളിയും വേണ്ടുവോളം കലര്‍ത്താന്‍ സാധ്യതയുള്ളതുമായ ന്യൂസ് പ്ലോട്ടുകളിലെ ആരോപണ വിധേയരെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ടിംഗ് നടത്തുന്ന രീതി നേരത്തെ യൂറോപ്പിലും മറ്റും വ്യാപകമായിരുന്നു.
1997ല്‍ ബ്രിട്ടനിലെ ഡയാന രാജകുമാരി പാപ്പരാസി മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയായി ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നതോടെയാണ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന മാധ്യമങ്ങളുടെ അധാര്‍മികത ലോകവ്യാപകമായി തന്നെ ചര്‍ച്ച ചെയ്യപ്പെട്ടത്. പാപ്പരാസികളുടെ ഒളികണ്ണില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡ്രൈവിംഗില്‍ വന്ന പാളിച്ചയാണ് ഡയാനയുടെ ദാരുണഅന്ത്യത്തിന് വഴിയൊരുക്കിയത്. ഈ സംഭവം ബ്രിട്ടനിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതി തന്നെ മാറ്റാന്‍ വഴിവെച്ചു.
വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മാന്യമായ മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്പുകളെ കുറിച്ചുള്ള ബോധ്യം ഇന്ന് പാശ്ചാത്യ ടിവി ജേര്‍ണലിസത്തിന് ഏറെക്കുറെ കൈവന്നിട്ടുണ്ട്. പക്ഷേ യൂറോപ്പിലോ യുഎസിലോ വരുന്ന ഗുണപരമായ മാറ്റങ്ങള്‍ നമ്മുടെ രാജ്യത്ത് എത്താന്‍ പതിറ്റാണ്ടുകളുടെ തന്നെ ഇടവേളയാണ് വേണ്ടിവരുന്നത്. ഒരു ക്യാമറയും മൈക്കുമായി വിവാദമായ കേസുകളിലെ ആരോപണ വിധേയരുടെ പിന്നാലെ ചുറ്റിക്കറങ്ങുന്നതാണ് മാധ്യമപ്രവര്‍ത്തനം എന്ന് ധരിച്ചുവശായിരിക്കുന്നവരുടെ അപക്വത നിഴലിക്കുന്ന വിഷ്വലുകള്‍ കൊണ്ട് നമ്മുടെ നാട്ടിലെ ടിവി ചാനലുകളിലെ വാര്‍ത്തകള്‍ സമ്പന്നമായിരിക്കുന്നത് അതുകൊണ്ടാണ്.
സ്വര്‍ണ കടത്തു കേസിനെ കുറിച്ചുള്ള ടിവി റിപ്പോര്‍ട്ടിംഗ് പലപ്പോഴും പരിഹാസ്യവും നിര്‍ജീവവുമായ ഒരു വ്യായാമം മാത്രമായി പോകുന്നത് നമ്മുടെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്റെ നിലവാര തകര്‍ച്ചയാണ് കാണിക്കുന്നത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുമായി അന്വേഷണ സംഘം അയല്‍ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് നടത്തുന്ന യാത്ര വിശദാംശങ്ങളോടെ അവതരിപ്പിക്കുന്നതില്‍ എന്ത് ജേര്‍ണലിസമാണ് ഉള്ളതെന്നതു പോലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ ചാനലുകളുടെ തലപ്പത്തുള്ളവര്‍ തയാറായാലേ നമ്മുടെ നാട്ടിലെ ദൃശ്യമാധ്യമപ്രവര്‍ത്തനം ബാലാരിഷ്‌ടത കൈവെടിയുകയുള്ളൂ.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ പുതിയ വിഷ്വലുകള്‍ തുടര്‍ന്ന് ലഭിക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍ കേസില്‍ കണ്ണിയാണെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ പിന്നാലെ ക്യാമറയുമായി നീങ്ങുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കാണുന്നത്. സസ്‌പെന്റ് ചെയ്യപ്പെട്ട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.ശിവശങ്കരനു പിന്നാലെ അവസരം വരുമ്പോഴൊക്കെ ക്യാമറയും മൈക്കും നീട്ടി നടത്തുക എന്ന പതിവു ചടങ്ങാണ് ഇപ്പോള്‍ കാണുന്നത്. അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി വെളിയില്‍ ക്യാമറയും മൈക്കുമായി കാത്തിരിക്കുക, അദ്ദേഹം സംസാരിച്ചാലും ഇല്ലെങ്കിലും പിന്നാലെ പോകുക എന്നീ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് ചാനലുകളിലെ കുറെ പേരുടെ കുറെ മണിക്കൂറുകള്‍ ഓരോ ദിവസവും മാറ്റിവെച്ചിരിക്കുന്നത്. കൊച്ചിയില്‍ എന്‍ഐഎയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിനു ശേഷം മടങ്ങുന്ന ശിവശങ്കരനോട് ഒരു ടിവി റിപ്പോര്‍ട്ടര്‍ `എന്തെങ്കിലും പറയാനുണ്ടോ സര്‍’ എന്ന് ഒരു ഡസനോളം തവണ യാതൊരു പ്രതികരണവും ലഭിക്കാതിരുന്നിട്ടും ആവര്‍ത്തിച്ചു ചോദിക്കുന്നതാണ് ഒരു വിഷ്വലില്‍ കണ്ടത്.
ആരോപണ വിധേയനായ വ്യക്തിയെ അയാള്‍ സമൂഹത്തിന്റെ ഏത് തട്ടിലുള്ളയാളായാലും കേസില്‍ പ്രതിയാക്കപ്പെട്ടാല്‍ പോലും കുറ്റവാളിയായി കാണാനാകില്ല. കോടതി അയാളെ കുറ്റവാളിയെന്ന് വിധിക്കും വരെ അയാളുടെ പേരിലുള്ളത് ആരോപണം മാത്രമാണ്. ആരോപണ വിധേയരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് ക്യാമറയില്‍ ചിത്രീകരിക്കുകയും അയാള്‍ക്ക് സമൂഹത്തിലെ മറ്റേതൊരു വ്യക്തിയെയും പോലെ സ്വതന്ത്രമായി നാട്ടിലിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കണക്കാക്കാതെ വിഷ്വലുകള്‍ക്കായി ഇരുട്ടില്‍ ഒളിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നത് എന്തൊക്കെയായാലും ജേര്‍ണലിസത്തിന്റെ നിര്‍വചനത്തില്‍ വരില്ല. കാണുന്നവന് വാര്‍ത്ത പകരുന്ന വിഷ്വലുകള്‍ക്കു പിന്നാലെയാണ് ദൃശ്യമാധ്യമങ്ങള്‍ പോകേണ്ടത്. ജേര്‍ണലിസത്തിന്റെ പേരില്‍ പലപ്പോഴും കാട്ടികൂട്ടുന്നത് വാര്‍ത്ത കണ്ടെത്താനുള്ള കഴിവ് ഇല്ലാത്തവരുടെ പരക്കം പാച്ചിലാണെന്ന് എന്നാണ് അവര്‍ തിരിച്ചറിയുക?
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.