Editorial

കോവിഡിന്‌ മുന്നില്‍ കേരളം അടിയറവ്‌ പറഞ്ഞോ?

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌തുത്യര്‍ഹമായിരുന്നു. ആഗോള മാധ്യമങ്ങള്‍ വരെ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ രീതിയെ പുകഴ്‌ത്തി. എന്നാല്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ലോകത്തു തന്നെ രണ്ടാം സ്ഥാനത്തേക്കും പ്രതിദിന പോസിറ്റീവ്‌ കേസുകളില്‍ ഒന്നാം സ്ഥാനത്തേക്കും ഇന്ത്യ അടിവെച്ചടിവെച്ച്‌ കയറിയതിനൊപ്പം കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ പോരാട്ട മഹിമയും അപ്രത്യക്ഷമായി. തുടര്‍ച്ചയായി പ്രതിദിനം മൂവായിരത്തിലേറെ കോവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. കോവിഡ്‌ പോസിറ്റിവിറ്റി നിരക്കിലും ദേശീയ ശരാശരിയേക്കാള്‍ അത്രയൊന്നും ഭേദമല്ല നമ്മുടെ സംസ്ഥാനത്തെ സ്ഥിതി.

ആദ്യഘട്ടത്തില്‍ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ ഒരു ശതമാനത്തില്‍ താഴെയായിരുന്ന കേരളത്തില്‍ ഓണത്തിനു ശേഷം അത്‌ എട്ട്‌ ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ അത്‌ 6.56 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും നിരക്ക്‌ ഉയരാനുള്ള സാധ്യതയാണ്‌ വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നത്‌. നിലവില്‍ ദേശീയ ശരാശരി 8.2 ശതമാനമാണ്‌.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ തികഞ്ഞ സൂക്ഷ്‌മത പുലര്‍ത്തിയ നമ്മുടെ സംവിധാനം പിന്നീട്‌ ഏറെ പിറകോട്ടുപോയെന്നാണ്‌ ഏറ്റവും പുതിയ കണക്കുകളും അധികാരികളുടെ അലംഭാവവും തെളിയിക്കുന്നത്‌. കോവിഡ്‌ രോഗികളായ സ്‌ത്രീകള്‍ ആക്രമിക്കപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്‌ത സംഭവങ്ങളുണ്ടായത്‌ കൃത്യമായ സംവിധാനം നിലനിര്‍ത്തുന്നതിലുള്ള അധികാരികളുടെ അലംഭാവം മൂലമായിരുന്നു. അടുത്ത മാസങ്ങളില്‍ കോവിഡ്‌ പോസിറ്റീവാകുന്നവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നിരിക്കെ അതിനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്‌. കോവിഡ്‌ ബാധിച്ച്‌ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്‌ തീവ്രപരിചരണത്തിനായി സംസ്ഥാനത്തെ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം വരിച്ച ആദ്യഘട്ടത്തില്‍ ശുഭാപ്‌തി വിശ്വാസത്തോടെയും അവധാനതയോടെയും സംസാരിച്ചിരുന്ന ആരോഗ്യമന്ത്രിയുടെ വാക്കുകളില്‍ ഇപ്പോള്‍ ആ സ്വരം നഷ്‌ടമായിരിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ വെന്റിലേറ്ററുകള്‍ക്ക്‌ ക്ഷാമം വരുമെന്നും ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നുമാണ്‌ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞത്‌. രണ്ട്‌ മാസം മുമ്പു വരെ നമ്മുടെ മതിയായ മുന്‍കരുതലുകളെ കുറിച്ച്‌ അക്കമിട്ടു നിരത്തി സംസാരിച്ചിരുന്ന ആരോഗ്യമന്ത്രിയില്‍ നിന്നും അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ സ്വരമാണ്‌ നാം ഇപ്പോള്‍ കേള്‍ക്കുന്നത്‌. നാം കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട്‌ ഏഴ്‌ മാസം പിന്നിട്ടു കഴിഞ്ഞു. ഇത്രയും സമയം കൊണ്ട്‌ മതിയായ വെന്റിലേറ്ററുകളും തീവ്ര പരിചരണ സന്നാഹങ്ങളും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നല്ലേ ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ കിട്ടാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌? ഇത്തരമൊരു സാഹചര്യത്തിലേക്ക്‌ നാം എത്തുമെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടും മതിയായ വെന്റിലേറ്ററുകള്‍ ഒരുക്കാന്‍ നമ്മുടെ ആരോഗ്യവകുപ്പിന്‌ കഴിയാതെ പോയതെന്തു കൊണ്ടാണ്‌? നേരത്തെ പ്രവാസികള്‍ കേരളത്തിലേക്ക്‌ തിരികെ വരുന്ന സാഹചര്യത്തില്‍ നാം ഒരുക്കിയിരിക്കുന്ന കിടക്കകളുടെയും സൗകര്യങ്ങളുടെയും ബാഹുല്യത്തെ കുറിച്ച്‌ സംസാരിച്ചിരുന്ന ആരോഗ്യമന്ത്രിയില്‍ നിന്ന്‌ കോവിഡ്‌ വ്യാപനം മൂര്‍ച്ഛിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം വാക്കുകളല്ല ജനം പ്രതീക്ഷിക്കുന്നത്‌.

യൂറോപ്പിലും യുഎസിലുമൊക്കെ കോവിഡ്‌ രോഗികള്‍ക്ക്‌ മതിയായ ചികിത്സ നല്‍കാന്‍ സാധിക്കാതെ പോയതും മരണനിരക്ക്‌ ഉയര്‍ന്നതും അത്തരമൊരു സാഹചര്യം അവര്‍ക്ക്‌ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ടാണ്‌. സൗകര്യങ്ങള്‍ ഒരുക്കാനുള്ള സാവകാശം ലഭിക്കുന്നതിനു മുമ്പേ ആ രാജ്യങ്ങളില്‍ കൊറോണ സര്‍വത്ര പടര്‍ന്നുപിടിച്ചു. പക്ഷേ കേരളത്തിന്റെ സ്ഥിതി വ്യത്യസ്‌തമാണ്‌. ആദ്യഘട്ടത്തില്‍ രോഗപകര്‍ച്ചയെ പിടിച്ചുകെട്ടിയ നമുക്ക്‌ അത്യാഹിത നിരക്ക്‌ ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മതിയായ സംവിധാനം ഒരുക്കാന്‍ വേണ്ടത്ര സമയമുണ്ടായിരുന്നു. സെപ്‌റ്റംബര്‍ 21ന്‌ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നതോടെ മരണനിരക്ക്‌ കൂടിയേക്കാമെന്ന്‌ പറയുന്ന ആരോഗ്യമന്ത്രിക്ക്‌ പ്രതീക്ഷിതമായ അത്യാഹിതം കുറച്ചുകൊണ്ടുവരാനുള്ള സന്നാഹങ്ങള്‍ നാം ഒരുക്കിയിട്ടുണ്ടെന്ന്‌ കൂടി പറയാന്‍ സാധിക്കാത്തത്‌ നമ്മുടെ ഭരണ സംവിധാനത്തിന്റെ വീഴ്‌ച തന്നെയാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.