India

കര്‍ഷകന്‍ ശത്രുവാകുമ്പോള്‍

അഖില്‍-ഡല്‍ഹി
‘കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോള്‍, ഞങ്ങള്‍ക്ക് കൊറോണയെ പേടിക്കണോ’… ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരോട് കൊേേറാണ പ്രോട്ടോകോള്‍ പറഞ്ഞ് മടക്കാന്‍ നോക്കിയ പോലീസിനോടുള്ള കര്‍ഷകരുടെ ചോദ്യം വളരെ പ്രസക്തമാണ്. ഇത് കര്‍ഷകരുടെ കഴുത്തില്‍ നാളെ വീഴുന്ന കുരുക്ക് മാത്രമല്ല, ഈ രാജ്യത്തെ ഓരോ മനുഷ്യനും നേരിടാനുള്ള വെല്ലുവിളിയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം സ്വകാര്യ കുത്തകകള്‍ ഏറ്റെടുക്കുമ്പോള്‍, അവിടെ ലാഭം മാത്രമാണ് ലക്ഷ്യം. അടുത്ത നാളില്‍ ഉത്തരേന്ത്യക്കാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യ വിഭവമായ ദാല്‍ (ചുവന്ന പരിപ്പ്) 30 രൂപ കിലോയ്ക്ക് വാങ്ങിയ അദാനി മാര്‍ക്കറ്റില്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം വാങ്ങിക്കൂട്ടി, മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം ഉണ്ടാക്കിയ ശേഷം താന്‍ 30 രൂപക്ക് വാങ്ങിയ ദാല്‍ 250 രൂപയ്ക്ക് വിറ്റത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്‍ഷീക ബില്ലിന്റെ പരിണിത ഫലം എത്രയാണെന്ന് മനസിലാക്കാന്‍ ഈ ഉദാഹരണം ധാരാളം മതിയാകും. ഇത് ദാല്‍ എന്ന ഒറ്റ ഉല്‍പന്നത്തില്‍ മാത്രം സംഭവിച്ച കാര്യമാണ്. ഗോതമ്പുമുതല്‍ എത്രയോ കാര്‍ഷീക ഉല്‍പന്നങ്ങളാണ് നിത്യോപയോഗ ഭക്ഷ്യഗണത്തില്‍പ്പെടുന്നത്. സ്വകാര്യകുത്തക കമ്പനികള്‍ വില്‍ക്കുന്ന വില എന്തുതന്നെയാകട്ടെ കര്‍ഷകന് കിട്ടുന്നത് തീര്‍ത്തും തുഛമായ തുകതന്നെയായിരിക്കും. മാത്രമല്ല വലിയ രീതിയിലുള്ള പൂഴ്ത്തിവെയ്പ്പിനും പട്ടിണി മരണങ്ങള്‍ക്കും കാരണമാകുമെന്ന് കര്‍ഷകര്‍ മനുന്നറിയിപ്പു നല്‍കുന്നു. ഏതു ഭക്ഷ്യ സാമഗ്രിയും വന്‍തോതില്‍ വാങ്ങിക്കൂട്ടി കമ്പോളത്തില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് കഴിയും. കാരണം കരിഞ്ചന്ത തടയാനുള്ള നിബന്ധനകളും ഈ നിയമം വരുന്നതോടെ ഇല്ലാതാകും. 130 കോടി ജനങ്ങളുടെ ഭക്ഷ്യ വിപണി വച്ചുനീട്ടുന്ന കൊള്ളലാഭത്തിലാണ് മോദി സര്‍ക്കാരിനെ വളര്‍ത്തിയ അദാനി, അംബാനിമാരുടെ കണ്ണ്. കര്‍ഷക-ജനദ്രോഹ ബില്ലിന് പിന്നില്‍ അവരാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ആദ്യം കൊള്ളയടിക്കപ്പെടുന്നത് ഇന്ത്യയിലെ കര്‍ഷകരാണെങ്കില്‍, നാളെ ഈ കൊലക്കയര്‍ ഓരോ ഇന്ത്യക്കാരനെയും കാത്തിരിക്കുന്ന ദുരന്തമാണ്. ഇന്ന് ലാഭകരമായ ഓരോ പൊതുമേഖല സ്ഥാപനവും വില്‍ക്കുന്നതിലൂടെയും പരോക്ഷമായി നടപ്പാക്കുന്ന കാര്യവും ഒന്നു തന്നെയാണ് സാധാരണക്കാരന്റെ അന്നം തട്ടിപ്പറിക്കുക, കുത്തകകളെ ജനങ്ങളെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും അനുവദിക്കുക.
കന്യാകുമാരി മുതല്‍ കാഷ്മീര്‍വരെ നെറ്റ് വര്‍ക്ക് സംവിധാനം ഉണ്ടായിരുന്ന എം.ടി.എന്‍.എല്‍, ബിസ്.എന്‍.എല്‍ ടെലികോം സംവിധാനങ്ങളെ തകര്‍ത്തത് മുകേഷ് അംബാനിയുടെ ജിയോ നെറ്റ് വര്‍ക്കിനെയും മറ്റ് സ്വകാര്യ ടെലികോം കമ്പനികളെയും സഹായിക്കാനായിരുന്നു. ലക്ഷകണക്കിന് തൊഴില്‍ നഷ്ടമായി. റെയില്‍വെ, പെട്രോളിയം തുടങ്ങി ഇനി സ്വകാര്യ കുത്തകകള്‍ക്ക് വിറ്റുതീര്‍ക്കാനുള്ള കമ്പനികളുടെ കണക്കെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. തലമുറകളുടെ അധ്വാനംകൊണ്ട് നേടിയവയാണിതെല്ലാം, അവ അനേകം ജനങ്ങള്‍ക്ക് ജീവനോപാദിയുമായിരുന്നു എന്നും മറക്കരുത്. സര്‍ക്കാര്‍ സംവിധാനത്തില്‍ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം പൂര്‍ണ്ണമായ കാര്യക്ഷമതയോടല്ല എന്നത് സത്യമായിരിക്കാം, പലപ്പോഴും പൊതുമുതല്‍ വില്‍ക്കാനുള്ള തൊടുന്യായമായി പറയുന്നതും ഇതെക്കെയാണ്. അവയെല്ലാം കുറയൊക്കെ ശരിയുമാണ്, എന്നാല്‍ പൊതുമേഖല സ്ഥാപങ്ങള്‍ സമൂഹത്തിന് ചെയ്യുന്ന ചില നന്മകള്‍, സാമൂഹ്യനീതിക്കായുള്ള അവസര സമത്വങ്ങള്‍ക്ക് അവ മൂലം ലഭിക്കുന്ന ലാഭം ഇവയെല്ലാം ഇല്ലാതെ പോകുന്നു. പൊതുമേഖള സ്ഥാപനങ്ങള്‍ നല്‍കുന്ന തൊഴില്‍ സംവരണം, മറ്റ് അവസര സമത്വം ഇവ നല്‍കുന്നത് കുറെപ്പേര്‍ക്ക് തൊഴില്‍ മാത്രമല്ല, തമൂഹത്തില്‍ എന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന് ഈ പരിസരങ്ങളില്‍ വരാന്‍ കഴിയുന്നത് തന്നെ ഇന്ത്യപോലെ ജാതീയമായി പല തട്ടുകളായി വിഭജിക്കപ്പെട്ട സമൂഹത്തിന് വലിയ നേട്ടമാണ്. ഭരണഘടന ശില്പി ഡോ.അംബേദ്കര്‍ പറഞ്ഞത് മിശ്രവിവാഹങ്ങളും, ജാതിക്കപ്പുറമുള്ള കൂടിച്ചേരലുകളാണ് ഈ രാജ്യത്തെ ജനതയെ ഒരുമയിലേക്കും ഐക്യത്തിലേക്കും നയിക്കുന്നതെന്നാണ്. കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തെറിയാന്‍ കിണഞ്ഞ് പരിശ്രമിച്ച ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലാണ് രാജ്യത്തെ ഏറ്റവും അധികം മിശ്രവിവാഹങ്ങള്‍ നടന്നിട്ടുള്ളത്. ജാതിയും തൊട്ടുകുടായ്മയും മറ്റും തിരിച്ചുവരാന്‍ വെമ്പുന്ന ഈ കാലത്തിന്റെ കഴ്ചവട്ടത്തില്‍ നിന്നുകൊണ്ട് തന്നെ ഇവയെല്ലാം പുനര്‍വായനയ്ക്കുള്ള വിഷയങ്ങളാകണം.
കര്‍ഷക സമരത്തിലേക്ക് തിരിച്ചുവരാം. കര്‍ഷക ആത്മഹത്യകള്‍ക്ക് വാര്‍ത്ത പ്രാധാന്യം നഷ്ടപ്പെട്ട ഒരു രാജ്യത്ത് ഈ പ്രക്ഷോഭവം ഏറ്റെടുത്തിരിക്കുന്നത് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ്, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി. ‘രാജ്യത്തിന്റെ ധ്യാന കലവറയാണ് പഞ്ചാബ്, ഒപ്പം ചൈന അതിര്‍ത്തി മുതല്‍, പാക്കിസ്ഥാന്‍ അതിര്‍ത്തിവരെ കാത്തുപാലിക്കുന്ന പഞ്ചാബികളായ ധീരജന്മാരുടെ സേവനം നിങ്ങള്‍ മറക്കരുത്, രാജ്യം നേരിട്ട ഏതു വറുതിയുടെ കാലത്തും, പ്രകൃതിക്ഷോഭങ്ങള്‍ നേരിട്ട കാലത്തും പഞ്ചാബികളാണ് രക്ഷകരായി മുന്നിട്ടിറങ്ങിയത്, അവയെല്ലാം ജീവനുള്ളിടത്തോളം കാലം ഞങ്ങള്‍ തുടരുകയും ചെയ്യും, കര്‍ഷകരുടെ സംരക്ഷണയ്ക്ക് ഞങ്ങള്‍ക്ക് ഡല്‍ഹിയിലെത്തി സമരം ചെയ്യേണ്ടി വരുന്നത് അത്ര ആശാസ്യമല്ല.’ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ എം.എല്‍.എ മാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ വാക്കുകളാണിത്.
ഭക്ഷ്യ സ്വയം പര്യാപ്തത രാജ്യം കൈവരിച്ച കാര്യവും നാം ഓര്‍ക്കണം. പഞ്ചവത്സര പദ്ധതികളിലൂടെ വളരെ ത്യാഗപൂര്‍ണമായ അധ്വനം ഇതിന് പിന്നിലുണ്ട്. ഇന്ന് എഫ്.സി.ഐ യുടെ കൈവശം കരുതല്‍ ധാന്യശേഖരം ഉണ്ടായതും, പൊതുവിതരണ ശ്രംഖല വഴി രാജ്യത്തെ ഓരോ കോണിലും എത്തുന്നതും കൊണ്ടാണ് രാജ്യം പട്ടിണി മരണങ്ങളെ ഇല്ലാതാക്കിയത്, പരസ്പര ബന്ധിതമായ ഈ ശ്രംഖലയിലെ ആദ്യത്തെ കണ്ണി കര്‍ഷകരാണ്. കര്‍ഷകരുടെ സമരം ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടനുവേണ്ടിക്കൂടിയാണ്. ഇത്രയും ഗൗരവമായ വിഷയം വേറെ ഏതു രാജ്യത്തായിരുന്നുവെങ്കില്‍ ജനം ഒരുമിച്ച് കര്‍ഷകര്‍ക്ക് ഐക്യം പ്രഖ്യാപിച്ച് നിരത്തില്‍ ഇറങ്ങുമായിരുന്നു.

ഡല്‍ഹിയിലേക്കു നടത്തിയ കര്‍ഷക സമരത്തില്‍ തന്റെ പിതാവിന്റെ പ്രായമുള്ള കര്‍ഷകരെ ചെറുപ്പക്കാരായ യുവ പോലീസുകാര്‍ ലാത്തികൊണ്ടടിക്കുന്ന കാഴ്ച നാം മാധ്യമങ്ങളിലൂടെ കണ്ടു. അടികൊള്ളുന്ന കര്‍ഷകന്റെ പ്രായത്തെ മറന്നാലും താന്‍ അടക്കമുള്ളവര്‍ ഭക്ഷിക്കുന്ന അന്നം ഈ  സാധു കര്‍ഷകന്റെ അധ്വാനമാണെന്ന് പോലും ലാത്തിവീശിയവര്‍ മറന്നു. രാജ്യത്തിന്റെ നിലനില്‍പുതന്നെ കര്‍ഷകന്റെ അധ്വാനത്തിലാണ്. സമൂഹ്യ മാധ്യമങ്ങളില്‍ കര്‍ഷകനെ ലാത്തിവീശിയടിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ‘ ഇന്ത്യക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു..’ എന്നുകുറിച്ചത് ലക്ഷോപലക്ഷം മനുഷ്യരാണ്. പോലീസ് കര്‍ഷകരെ നേരിട്ടത് തന്നെ വമ്പന്‍ സന്നാഹത്തോടെയാണ്. റോഡില്‍ മുള്ളു വേലികളും കല്ലും മണ്ണും, തോക്കും ടിയര്‍ ഗ്യാസ് ഷെല്ലുകളുമായി രാജ്യം കീഴടക്കാനെത്തിയവരെ തുരത്തിയോടിക്കുന്ന വിധം ക്രൂരമായിപ്പോയി ശന്തമായി നടത്തിയ കര്‍ഷക സമരം. തങ്ങളുടെ അവകാശ സമരങ്ങള്‍ക്ക് സമാധാനത്തോടെ മാര്‍ച്ചു ചെയ്ത കര്‍ഷകരെയാണ് ഹരിയാനയിലും, ഡല്‍ഹിയിലും ഏറ്റവും ക്രൂരമായി പോലീസ് നേരിട്ടത്. ഹരിയാന അതിര്‍ത്തിയില്‍ നിന്നും ഡല്‍ഹിയുടെ അതിര്‍ത്തി തുറന്നു കിട്ടാന്‍ കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. ഡല്‍ഹിയുടെ തണുപ്പില്‍ നിരങ്കാരി കോളനിക്കടുത്ത കിരിടധാരണ പാര്‍ക്കിന് സമീപം തുറന്ന മൈതാനും തുറന്നു കൊടുക്കാനുള്ള സൗമനസ്യം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കാണിച്ചു. ഹരിയാന മുഖ്യമന്ത്രി കാര്‍ഷീക സമരത്തെ രാഷ്ട്രീയ മുതലെടുപ്പ് എന്നാണ് വിശേഷിപ്പിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരിന്ദര്‍ സിംഗ് പലതവണ ആവശ്യപ്പെട്ടതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് കടന്നു പോകാന്‍ ഹരിയാന പോലീസ് അനുവദിച്ചത് തന്നെ. എന്തിലും രാഷ്ട്രീയം കാണുന്ന ഹരിയാന മുഖ്യമന്ത്രി തങ്ങളുടെ നാട്ടില്‍ നിന്നും ആരും കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞ് ലോകത്തിന് മുന്നില്‍ സ്വയം പരിഹാസ്യനായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണന്നറിയിച്ചു, വൈകി ഉദിച്ച വിവേകമെങ്കിലും ഇത് നല്ല സന്ദേശമാണ്. മറ്റാരും രാഷ്ട്രീയമുതലെടുപ്പ് നടത്തേണ്ട എന്നുകരുതിയാകും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. എന്തു തന്നെയായാലും അടിസ്ഥാനവര്‍ഗ സമൂഹത്തിന്റെ താല്‍പര്യങ്ങളെ ഹനിക്കുന്നത്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. കാടെരിയുമ്പോള്‍ ആദ്യം ചിലയ്ക്കുന്നത് ചെറുകിളികളാണെന്ന് പറയാറുണ്ട്, രാജ്യം നാശത്തിലേക്ക് ചുവട് വയ്ക്കുമ്പോള്‍ അപകടം മനസിലാക്കി മുന്നറിയിപ്പു നല്‍കുന്നതാരാണെങ്കിലും അത് അംഗീകരിക്കണം.
ഡല്‍ഹിയിലെത്തിയ ഈ കര്‍ഷകരെ കാണുക, വാര്‍ദ്ധക്യത്തിലെത്തിയവരാണ് എല്ലാവരും, ജീവിതകാലം മുഴുവന്‍ വലയില്‍ ജോലിചെയ്തു തളര്‍ന്നവര്‍ ഇന്ന് അവകാശ സംരക്ഷണത്തിനായി ഡല്‍ഹിയിലെ തണുപ്പില്‍ തുറന്ന മൈതാനത്ത് രാപ്പകല്‍ മുദ്രാവാക്യം മുഴക്കേണ്ടിവരുന്നു, ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
പോലീസിനോടും ഭരണകൂടത്തോടും കര്‍ഷകര്‍ ചോദിക്കുന്നു.. ‘ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരാണോ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ശത്രുക്കള്‍.’ ഈ ചോദ്യം ഓരോ ഭാരതീയനോടുമുള്ളതാണ്. ലോകത്തൊരിടത്തും ഒരു ജനതയും കര്‍ഷകരെ ശത്രുക്കളായി കണ്ടിട്ടില്ല.
കര്‍ഷകനില്ലാതെ ഒരു രാജ്യമോ സംസ്‌കാരമോ നിലനില്‍ക്കുകയുമില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.