ഇടക്കാല അധ്യക്ഷ ആജീവനാന്തം തുടരുമോയെന്ന് തോന്നിക്കും വിധം കോണ്‍ഗ്രസ് നേതൃത്വം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്താത്തതു കൊണ്ടാണ് 23 മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി സോണിയാഗാന്ധിക്ക് കത്ത് അയച്ചത്. 2004 മുതല്‍ 2014 വരെ പത്ത് വര്‍ഷം രാജ്യഭരണവും ഒപ്പം പാര്‍ട്ടി യന്ത്രവും ഒരേ സമയം വിദഗ്‌ധമായി നിയന്ത്രിച്ച സോണിയാഗാന്ധി എന്ന പവര്‍ സെന്ററിന് ഇത്തരമൊരു കത്ത് അയക്കാന്‍ അക്കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവും ധൈര്യപ്പെടുമായിരുന്നില്ല. കാലം മാറുകയും അധികാരത്തിന്റെ കവചങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ കൂടെ നിന്നിരുന്ന പാര്‍ട്ടിക്കാര്‍ക്ക് കലഹിക്കാന്‍ തോന്നുക സ്വാഭാവികമാണ്.
പക്ഷേ 23 നേതാക്കള്‍ എഴുതിയ കത്തില്‍ പ്രതിഫലിക്കുന്നത് ഒരു കലഹത്തേക്കാള്‍ ഉപരി കര്‍മോത്സുകമാകാനുള്ള സന്ദേശമാണ്. ഒരു ഇടക്കാല പ്രസിഡന്റുമായി എത്ര കാലം പാര്‍ട്ടി നിര്‍ജീവത നിഴലിക്കുന്ന ചട്ടക്കൂടിന് കീഴില്‍ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് ഈ നേതാക്കള്‍ ഉന്നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രാഹുല്‍ഗാന്ധി എഐസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. അതിനു ശേഷം ഇടക്കാല പ്രസിഡന്റായി സോണിയാഗാന്ധി സ്ഥാനമേറ്റിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പുതിയ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളൊന്നും നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് കാണാത്തതു കൊണ്ടാണ് ഒരു വിഭാഗം നേതാക്കള്‍ അസംതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ചത്.
ആറ് മാസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനും അതുവരെ സോണിയാഗാന്ധി ഇപ്പോഴത്തെ നേതൃപദവിയില്‍ തുടരാനുമാണ് ഇന്നുചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചത്. കത്തെഴുതിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഒരു ഭാഗം ശക്തമായി വാദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ സോണിയ തയാറായില്ല. എന്തുസംഭവിച്ചാലും നെഹ്‌റു കുടുംബത്തിനൊപ്പം നില്‍ക്കുക എന്ന തന്ത്രം പയറ്റുന്ന നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്. 23 നേതാക്കളുടെ കത്തിന്റെ സന്ദേശം മനസിലാകാഞ്ഞിട്ടാണ് അവര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്ന് കരുതാന്‍ വയ്യ. നെഹ്‌റു കുടുംബത്തിന്റെ ആശ്രിതരായി നിന്ന് തങ്ങളുടെ കാര്യങ്ങള്‍ നടത്തിയെടുക്കുന്ന ഒരു വിഭാഗമാണ് എക്കാലവും പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷം.
ഇതിനിടയില്‍ ഇന്നലെ പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ കിട്ടിയ ഇഷ്‌ടത്തിന്റെ പെരുക്കം കൂടി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കണമായിരുന്നു. മയിലിന് തീറ്റ കൊടുത്തുകയും അതിന് അരികെ ഇരുന്ന് ഫയല്‍ നോക്കുകയും ചെയ്യുന്ന മോദിയുടെ ചിത്രങ്ങള്‍ ഇന്നലെ രാജ്യത്തെ ജനകോടികള്‍ക്കിടയിലേക്ക് പ്രചരിച്ചത് കാറ്റിന്റെ വേഗത്തിലാണ്. ആ ചിത്രങ്ങള്‍ `ഹൃദയത്തിലേറ്റിയ’ ജനങ്ങളില്‍ പകുതി പേര്‍ പോലും കോണ്‍ഗ്രസില്‍ നടക്കുന്ന `ചായകോപ്പയിലെ കൊടുങ്കാറ്റി’നെ കുറിച്ച് അറിഞ്ഞിരിക്കില്ല. കോണ്‍ഗ്രസ് എന്ന ഒരു കാലത്ത് ഇന്ത്യ അടക്കിഭരിച്ച പാര്‍ട്ടി ഇന്ന് നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരിക്കുന്നു എന്നതു തന്നെയാണ് കാരണം. ഫോട്ടോ സെഷനുകളിലൂടെയും ഭംഗിയായി ആസൂത്രണം ചെയ്യപ്പെട്ട `സ്റ്റേജ് ഷോ’കളിലൂടെയും മോദി നിരന്തരം സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനായി നയിക്കുന്ന `മാര്‍ക്കറ്റിങ് ക്യാംപയ്‌നി’ലേക്ക് ജനങ്ങള്‍ ഈയാംപാറ്റകളെ പോലെ ആകൃഷ്‌ടരാകുമ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ തങ്ങള്‍ക്കൊരു പ്രസിഡന്റിനെ തരൂ എന്ന് ആവശ്യപ്പെടുന്ന കാഴ്‌ച തീര്‍ത്തും ദയനീയമാണ്. ജനാധിപത്യത്തിന്റെ ബാലന്‍സിംഗിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന് ബോധ്യമുള്ള ആര്‍ക്കും മോദി എന്ന സ്വയം പര്‍വതീകരിച്ച നേതാവിന് മുന്നില്‍ ഒന്നുമല്ലാതെ കോണ്‍ഗ്രസ് നില്‍ക്കുന്ന വര്‍ത്തമാന അവസ്ഥ സങ്കടകരമായി മാത്രമേ അനുഭവപ്പെടുകയുള്ളൂ.
പ്രതിപക്ഷം നാമമാത്രമാകുകയും ജനാധിപത്യം ഒരു കെട്ടുകാഴ്‌ചയായി അധ:പതിക്കുകയും ചെയ്‌ത റഷ്യ പോലുള്ള രാജ്യങ്ങളിലെ സ്ഥിതിയിലേക്ക് ഇന്ത്യ എത്താതിരിക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയായി നിലനില്‍ക്കണം. മോദിയുടെ പ്രഭാവത്തില്‍ മങ്ങിപോകാത്ത ഒരു പ്രതിപക്ഷ നേതാവിനെ നമുക്ക് ആവശ്യമുണ്ട്. അത് കാലത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവിയെ കൂടിയാണ് ബാധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളും സോണിയാഗാന്ധിയും തിരിച്ചറിയേണ്ടതുണ്ട്. അടുത്ത ആറ് മാസം വ്യക്തമായ ഒരു നേതൃത്വമില്ലാതെ കടന്നുപോയ കഴിഞ്ഞ ഒരു വര്‍ഷം പോലെ ആകരുതെന്ന ബോധ്യമാണ് അവര്‍ക്ക് ഉണ്ടാകേണ്ടത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.