Breaking News

കടപുഴകി ഓഹരികൾ; ഒലിച്ചുപോയത് 10 ലക്ഷം കോടി, വലച്ചത് ‘ചൈനാപ്രേമവും’ ബാങ്കുകളും

വിദേശ നിക്ഷേപകരുടെ ‘ചൈനാ പ്രേമവും’ കമ്പനികളുടെ മോശം പ്രവർത്തനഫലവും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഒരുപോലെ ആഞ്ഞടിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും നേരിട്ടത് കനത്ത നഷ്ടം. ഏറെ പ്രതീക്ഷകളുമായി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വിപണിക്ക് ഇന്നത്തെ ദിനം ‘ദുഃഖവെള്ളി’യായി മാറുകയായിരുന്നു.
സെൻസെക്സ് ഒരുവേള 900ൽ അധികവും നിഫ്റ്റി 300ഓളവും പോയിന്റ് കൂപ്പുകുത്തി. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽനിന്ന് 10 ലക്ഷം കോടി രൂപയ്ക്കടുത്തും ഒലിച്ചുപോയി. വൈകിട്ടോടെ നഷ്ടം അൽപം നിജപ്പെടുത്തിയെങ്കിലും നിരാശയുടെ പേമാരി തോരാതെ നിന്നു. 80,157ൽ ഇന്ന് വ്യാപാരം തുടങ്ങിയ സെൻസെക്സ് ഉടൻ തന്നെ 80,253ലേക്ക് ഉയർന്നെങ്കിലും വീഴ്ചയും പൊടുന്നനെയായിരുന്നു. ഉച്ചയ്ക്കുശേഷം സെൻസെക്സ് 79,137 വരെ തകർന്നു. വ്യാപാരാന്ത്യത്തിലുള്ളത് 662 പോയിന്റ് (-0.83%) താഴ്ന്ന് 79,402ൽ. ബിഎസ്ഇയിൽ 4,021 ഓഹരികൾ വ്യാപാരം ചെയ്യപ്പെട്ടതിൽ 856 ഓഹരികളേ നേട്ടം രുചിച്ചുള്ളൂ. 3,087 എണ്ണവും ചുവന്നു. 78 ഓഹരികളുടെ വില മാറിയില്ല.
നിഫ്റ്റിയും വിശാല വിപണിയും
നേട്ടത്തോടെ 24,418ലാണ് നിഫ്റ്റിയും ഇന്നു തുടങ്ങിയത്. ഉച്ചയ്ക്കുശേഷം 24,073 വരെ കൂപ്പുകുത്തി. വ്യാപാരം അവസാനിപ്പിച്ചത് 218 പോയിന്റ് (-0.9%) താഴ്ന്ന് 24,180ൽ. വിശാല വിപണിയിൽ നിഫ്റ്റി എഫ്എംസിജി (+0.88%), ഹെൽത്ത്കെയർ (+0.43%), ഫാർമ (+0.02%) എന്നിവയൊഴികെയുള്ളവയെല്ലാം ചുവപ്പണിഞ്ഞു. ബാങ്കിങ്, എണ്ണ, ഓട്ടോ, മെറ്റൽ എന്നിവയിലെല്ലാം വൻ വിൽപനസമ്മർദ്ദം അലയടിച്ചു. ബാങ്ക് നിഫ്റ്റി 1.44% താഴെപ്പോയി. നിഫ്റ്റി പിഎസ്‍‍യു ബാങ്ക് 2.27%, സ്വകാര്യബാങ്ക് 1.21%, ഓയിൽ ആൻഡ് ഗ്യാസ് 2.54%, കൺസ്യൂമര്‍ ഡ്യൂറബിൾസ് 2.60%, റിയൽറ്റി 1.17%, മീഡിയ 2.20% എന്നിങ്ങനെ നിലംപൊത്തി. നിഫ്റ്റി മെറ്റലിന്റെ വീഴ്ച 2.20 ശതമാനമാണ്. നിഫ്റ്റി ഐടി 0.24%, ഓട്ടോ 2.16%, ധനകാര്യസേവനം 0.51% എന്നിങ്ങനെയും നഷ്ടം രേഖപ്പെടുത്തി. നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്നു വ്യക്തമാക്കുന്ന ഇന്ത്യ വിക്സ് സൂചിക ഒരുവേള 7 ശതമാനത്തിലധികം ഉയർന്നിരുന്നെങ്കിലും ഇപ്പോഴുള്ളത് 4.74% നേട്ടത്തിൽ.
നിഫ്റ്റിയിലെ നേട്ടക്കാരും കിതച്ചവരും
ഐടിസി 2.24% ഉയർന്ന് നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിലെത്തി. സെപ്റ്റംബർപാദ ലാഭം 3%, വരുമാനം 17% എന്നിങ്ങനെ വർധിച്ചത് കമ്പനിക്കു ഗുണം ചെയ്തു. ആക്സിസ് ബാങ്ക് ഓഹരി 1.85% ഉയർന്ന് രണ്ടാമതുണ്ട്. എംഡിയും സിഇഒയുമായി അമിതാഭ് ചൗധരിക്ക് മൂന്നുവർഷത്തേക്ക് പുനർനിയമനം നൽകാൻ ബാങ്ക് തീരുമാനിച്ചിരുന്നു. ഭാരത് ഇലക്ട്രോണിക്സ് (+1.55%), ബ്രിട്ടാനിയ (+1.24%), ഹിന്ദുസ്ഥാൻ യൂണിലിവർ (+1.01%) എന്നിവയാണ് നേട്ടത്തിൽ തൊട്ടുപിന്നാലെയുള്ളത്.
ഒരുവേള 20% വരെ ഇടിഞ്ഞ ഇൻഡസ്ഇൻഡ് ബാങ്കാണ് ഇന്ന് വിപണിയെ ഉലച്ച പ്രധാനിയും നിഫ്റ്റി50ൽ‌ ഏറ്റവുമധികം നഷ്ടം കുറിച്ച ഓഹരിയും. വ്യാപാരാന്ത്യത്തിൽ നഷ്ടം 18.99 ശതമാനത്തിലേക്ക് കുറച്ചു. ഇൻഡസ്ഇൻഡ് ബാങ്ക് മാത്രം ഇന്ന് സെൻസെക്സിന്റെ വീഴ്ചയിൽ 130ൽ അധികം പോയിന്റ് ഇടിവിനു സംഭാവന ചെയ്തിരുന്നു. മോശം പ്രവർത്തനഫലമാണ് ബാങ്കിന് തിരിച്ചടിയായത്.
ബാങ്കിന്റെ സെപ്റ്റംബർപാദ ലാഭം 39% ഇടിഞ്ഞ് 1,047 കോടി രൂപയാണ്. നിരീക്ഷകർ 2,138 കോടി രൂപ പ്രതീക്ഷിച്ചിരിക്കേയാണ് ഈ വീഴ്ച. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 1.93ൽനിന്ന് 2.11 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 0.57ൽനിന്ന് 0.64 ശതമാനത്തിലേക്കും ഉയർന്നതും ഓഹരികളെ തളർത്തി. അറ്റ പലിശ വരുമാനം (എൻഐഐ) 5% ഉയർന്നെങ്കിലും നിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല. ഇൻഡസ്ഇൻഡ് ബാങ്കിന്റെ തളർച്ച മറ്റ് പൊതുമേഖലാ ബാങ്കുകൾക്കും ക്ഷീണമായി.
അദാനി എന്റർപ്രൈസസ് (-4.90%), ബിപിസിഎൽ (-3.81%), ശ്രീറാം ഫിനാൻസ് (-5.55%), കോൾ ഇന്ത്യ (-3.62%) എന്നിവയാണു നഷ്ടത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിനു തൊട്ടുപിന്നാലെയുള്ളത്. 20,000 കോടി രൂപയുടെ തുടർ-ഓഹരി വിൽപന (എഫ്പിഒ) വേണ്ടെന്ന ഡയറക്ടർ‌ ബോർഡിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അദാനി എന്റർപ്രൈസസിന്റെ വീഴ്ച. ബിപിസിഎല്ലിന്റെ സെപ്റ്റംബർപാദ പ്രവർത്തനഫലം ഇന്നാണു പുറത്തുവരുന്നത്. എച്ച്പിസിഎല്ലിന്റെ പ്രവർത്തനഫലം പുറത്തുവന്നത് നിരാശപ്പെടുത്തിയിരുന്നു; ലാഭത്തിൽ 98 ശതമാനമാണ് ഇടിവ്. ബിപിസിഎൽ ഓഹരികൾക്കും ഇത് സമ്മർദ്ദമായി. എൻടിപിസി ഓഹരികൾ ഇന്ന് മൂന്നു ശതമാനത്തോളം ഇടിഞ്ഞതും സൂചികകളെ തളർത്തി. സെപ്റ്റംബർപാദ വരുമാനം 14% ഉയർന്നെങ്കിലും പ്രതീക്ഷയ്ക്കൊത്തു വന്നില്ലെന്ന വിലയിരുത്തലാണ് തിരിച്ചടിയായത്.
ബിഎസ്ഇയിലെ ട്രെൻഡ്
ബിഎസ്ഇയിലും ഐടിസി, ആക്സിസ് ബാങ്ക്, എച്ച്‍യുഎൽ, സൺ ഫാർമ, എച്ച്സിഎൽ ടെക്, ടിസിഎസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടത്തിൽ മുന്നിലെത്തിയത്. ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, എൽ ആൻ‍‍ഡ് ടി, അദാനി പോർട്സ്, ബജാജ് ഇരട്ടകൾ (ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്), എസ്ബിഐ, ടൈറ്റൻ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലും മുന്നിലെത്തി.
ചുവപ്പൻ ഒക്ടോബർ; വീഴ്ചയുടെ കാരണങ്ങൾ
ഒക്ടോബറിലാകെ നിരാശയുടെ പാതയിലാണ് ഇന്ത്യൻ ഓഹരികൾ കടന്നുപോകുന്നത്. ഇന്നൊരുവേള 10 ലക്ഷം കോടിയോളം രൂപയാണ് നിക്ഷേപക സമ്പത്തിൽനിന്ന് കൊഴിഞ്ഞത്. വ്യാപാരാന്ത്യത്തിൽ നഷ്ടം ഏഴു ലക്ഷം കോടി രൂപയിലേക്കു നിജപ്പെടുത്തി. 437.76 ലക്ഷം കോടി രൂപയാണ് വ്യാപാരാന്ത്യത്തിൽ സംയോജിത വിപണിമൂല്യം. ഇന്നലെ 443.79 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം 27 ലക്ഷം കോടിയോളം രൂപ മൂല്യത്തിൽ കുറഞ്ഞു. ഒക്ടോബറിലെ ഇതുവരെയുള്ള വീഴ്ച 38 ലക്ഷം കോടി രൂപയോളമാണ്.
നിരവധി പ്രമുഖ കമ്പനികളുടെ മോശം സെപ്റ്റംബർപാദ പ്രവർത്തനഫലമാണ് ഇന്നു വിപണിയെ വീഴ്ത്തിയ മുഖ്യഘടകം. എന്നാൽ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കാണ് പ്രധാന തിരിച്ചടി. ഒക്ടോബറിൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽനിന്നു പിൻവലിച്ച തുക ഒരുലക്ഷം കോടിയോളം രൂപയായി.‘ഇന്ത്യയിൽ വിൽക്കുക, ചൈനയിൽ വാങ്ങുക’ എന്ന നയമാണ് അവർക്ക് ഇപ്പോഴുള്ളത്. ചൈനീസ് സർക്കാർ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ ‘ചൈനാപ്രേമം’. 
യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) ഉയരുന്നതും ഇന്ത്യയെ പോലുള്ള വികസ്വര വിപണികളിൽനിന്ന് വിദേശ നിക്ഷേപം കൊഴിയാൻ ഇടവരുത്തുന്നു. യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങുന്നതും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നു പ്രവചിക്കാനാകാത്തവിധം മത്സരം പൊടിപൊടിക്കുന്നതും തിരിച്ചടിയാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലെ പണനയ യോഗത്തിൽ സെപ്റ്റംബറിലേതുപോലെ പലിശനിരക്കിൽ 0.50% ഇളവ് വരുത്തിയേക്കുമെന്നു നേരത്തേ 59% സർവേകൾ പ്രവചിച്ചിരുന്നു. ഇപ്പോൾ‌ ഇതിനുള്ള സാധ്യത വെറും നാലു ശതമാനത്തിലേക്ക് താഴ്ന്നു. ഇതാണ് ബോണ്ടിനും ഡോളറിനും കരുത്താകുന്നത്. ജപ്പാൻ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ജാപ്പനീസ് വിപണിയായ നിക്കേയ് 225 പോയിന്റ് (-0.76%) ഇടിഞ്ഞതും ഇന്ത്യൻ ഓഹരി സൂചികകളെ സ്വാധീനിച്ചു.
കേരള ഓഹരികളും ഉലഞ്ഞു
കേരളത്തിൽനിന്നുള്ള ഒട്ടുമിക്ക ഓഹരികളും വിപണിയുടെ ഇന്നത്തെ നഷ്ടക്കാറ്റിൽ അകപ്പെട്ടു. 7.7% ഇടിഞ്ഞ് മുത്തൂറ്റ് ക്യാപ്പിറ്റൽ നഷ്ടത്തിൽ മുന്നിലെത്തി. ഈസ്റ്റേൺ ട്രെഡ്സ് 6 ശതമാനത്തോളവും ഫാക്ട് 5.2 ശതമാനവും പോപ്പുലർ വെഹിക്കിൾസ് 4.6 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 4.7 ശതമാനവും നഷ്ടം നേരിട്ടു. ധനലക്ഷ്മി ബാങ്ക് 3.85%, കല്യാൺ ജ്വല്ലേഴ്സ് 3.7%, കൊച്ചിൻ‌ ഷിപ്പ്‍യാർഡ് 3.37%, ഇസാഫ് 3.35% എന്നിങ്ങനെയും ഇടിഞ്ഞു. സഫ സിസ്റ്റംസ്, ഡബ്ല്യുഐപിഎൽ, സോൾവ് പ്ലാസ്റ്റിക്സ് എന്നിവയും 4 ശതമാനത്തിലധികം താഴ്ന്നു. സെല്ല സ്പേസാണ് 1.9% ഉയർന്ന് നേട്ടത്തിൽ മുന്നിൽ. ആസ്റ്റർ 1.92% നേട്ടവുമായി തൊട്ടടുത്തുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.