Breaking News

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ’കനവ് ബേബി’ അന്തരിച്ചു.

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി(70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു.

കണ്ണൂർ മാവിലായി സ്വദേശിയായ ബേബി 1973ലാണ് വയനാട്ടിലേയ്ക്ക് താമസം മാറുന്നത്. ഇക്കാലത്താണ് ആദിവാസി വിഭാഗങ്ങൾക്കൊപ്പം താമസിക്കുകയും അവരുടെ പരമ്പരാഗത കലാ-സാംസ്കാരിക ജീവിതം അടുത്തറിയുകയും ചെയ്തു. ആദിവാസികളുടെ പാട്ടുകളുടെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ലോകം ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു. കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തിന്റെ സാംസ്കാരിക മുഖമായിരുന്ന സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു ബേബി. താൻ തൊട്ടറിഞ്ഞ ആദിവാസി ജീവിതം മുൻനിർത്തി 1970കളുടെ അവസാനം ബേബി നാടുഗദ്ദിക എന്ന നാടകം രചിച്ചു. വയനാട് സാംസ്കാരിക വേദിയുടെ കീഴിൽ ഈ നാടകം കേരളമെമ്പാടും ബേബിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടു.

ഇതിനെ തുടർന്ന് 1981 മേയ് 22- ന് കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയും കലയും ജീവിതപരിസരവും നിലനിർത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് അനിവാര്യമെന്ന തിരിച്ചറിവിൽ നിന്നാണ് 1993ൽ ബേബി കനവ് എന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നത്. ആദിവാസി വിദ്യാർത്ഥികളെ സ്വന്തം നിലയിൽ സ്വാശ്രയരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം കനവ് സ്ഥാപിച്ചത്. തങ്ങളുടെ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ മനസ്സിലാക്കാനും
സാംസ്കാരികമായ അധിനിവേശങ്ങളെ തടയാൻ ആദിവാസികളെ പ്രാപ്തരാക്കാനും ഈ ആശയത്തിലൂടെ കെ ജെ ബേബി ലക്ഷ്യം വെച്ചിരുന്നു.

ഗുരുകല സമ്പ്രദായമെന്ന ആശയമാണ് കനവ് മുന്നോട്ട് വെച്ചിരുന്നത്. ഗോത്രവിഭാഗങ്ങളുടെ തനതായ പാട്ടുകൾ, നാടോടിക്കലകൾ, നൃത്തരൂപങ്ങൾ, ചിത്രകല, കൃഷി, ആയുധനകലകൾ തുടങ്ങിയവയുടെ പരിശീലനത്തിലൂടെ ബദൽ പഠനരീതിയാണ് കനവ് മുന്നോട്ട് വച്ചത്. 2006ൽ കനവിന്റെ പ്രവർത്തനങ്ങളിൽ നിന്നും കെ ജെ ബേബി പിൻമാറി. അദ്ദേഹം പഠിപ്പിച്ച മുതിർന്ന വിദ്യാർത്ഥികളെ ചുമതലയേൽപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. ഇവിടെ പഠിച്ച വിദ്യാർത്ഥികൾ കലാ- സാഹിത്യ മേഖലകളിൽ ഇടംനേടിയിട്ടുണ്ട്.വയനാട്ടിലെ ആദിവാസി ജീവിതത്തെ പകർത്തിയ കൃതികളിൽ ഏറ്റവും സവിശേഷമായ സ്ഥാനമുണ്ട് കെ ജെ ബേബിയുടെ മാവേലി മൻറം എന്ന കൃതിക്ക് വയനാട്ടിലെ ആദിവാസി ജീവിതം മലയാള സാഹിത്യത്തിൽ പലപ്പോഴും ഇടം നേടിയിട്ടുണ്ട്. എന്നാൽ സവിശേഷമായ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടോടെ വയനാടൻ ആദിവാസി ജനതയെ സമീപിച്ച നോവലായിരുന്നു കെ ജെ ബേബിയുടെ മാവേലി മൻറം.

വയനാടൻ ഗോത്രജനത അവരുടെ നഷ്ട സ്വർഗ്ഗത്തെക്കുറിച്ചുള്ള വിലാപമാണ് നോവൽ പ്രതിഫലിപ്പിക്കുന്നത്. കെ ജെ ബേബിയുടെ നാടകമായ നാടുഗദ്ദികയുടെ വികസിത രൂപമായും മാവേലി മന്റം വായിക്കപ്പെട്ടു. മലയാളത്തിലെ ദളിത് സാഹിത്യം ചർച്ച ചെയ്യുമ്പോൾ ഏറ്റവും സവിശേഷമായി പറഞ്ഞു പോകേണ്ട കൃതിയെന്ന നിലയിലും മാവേലി മൻറം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാർഡും മുട്ടത്ത് വർക്കി അവാർഡും മാവേലി മൻറത്തിന് ലഭിച്ചിരുന്നു.”ഗുഡ്ബൈ മലബാർ’ ആണ് ബേബിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം. മലബാർ മാന്വൽ രചിച്ച വില്യം ലോഗന്റെ ഭാര്യ അന്നയുടെ കാഴ്ചകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ലോഗന്റെ സംഘർഷഭരിതമായ ജീവിതവും ആ കാലഘട്ടത്തിന്റെ സാമൂഹിക സാഹചര്യങ്ങളുമാണ് നോവൽ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് കാലത്തെ സാമൂഹിക ജീവിതവും ഒരു ജനതയിൽ അവർ തീർത്ത മതപരമായ വിള്ളലുകളും ഗുഡ്ബൈ മലബാർ വായിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.
മാവേലിമൻറം, ഗുഡ്ബൈ മലബാർ എന്നിവയയ്ക്ക് പുറമെ ബെസ്പുർക്കാന, നാടുഗദ്ദിക തുടങ്ങിയവയാണ് കെ ജെ ബേബിയുടെ പ്രധാനകൃതികൾ. പാർശ്വവത്കരിക്കപ്പെട്ട് പോയ ഒരു ജനതയ്ക്ക് നഷ്ടമായ സ്വഭാവികമായ ജീവിത പരിസരവും ജീവിതഘടനയും എന്തായിരുന്നുവെന്ന് തന്റെ കൃതികളിലൂടെ ബേബി വരച്ചിടാൻ ശ്രമിച്ചിട്ടുണ്ട്. അവർ നേരിട്ട ക്രൂരതകളും അടിച്ചമർത്തലുകളും തന്റെ കൃതികളിൽ ദൃശ്യവത്കരിച്ച ബേബി വയനാടൻ ഗോത്രജനതയുടെ സാംസ്കാരിക-കലാ പാരമ്പര്യത്തിന്റെ പ്രൗഢഗാംഭീര്യം നിറഞ്ഞ വാങ്ങ്മയ ചിത്രങ്ങളും തന്റെ കൃതികളിലൂടെ വരച്ചിട്ടു.
അതിശക്തമായ രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങളും സ്വയം വിമർശനങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ എന്നതും പ്രധാനമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.