അഖില്‍-ഡല്‍ഹി
യമുന ഒരു സംസ്‌കാരത്തിന്റെ ഉത്ഭവത്തിലെങ്ങോ ആരംഭിച്ച നദി. പുണ്യ നദി ത്രയങ്ങളില്‍ ഏറ്റവും മാലിന്യം നിറഞ്ഞ നദിയും ഈ നദിയാണ്. ഹിമാലയത്തിന്റെ താഴ്വാരത്തിലെ യമുനോത്രിയില്‍ നിന്നും ആരംഭിക്കുന്ന നദി ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഒട്ടനവധി പുണ്യസ്ഥലങ്ങളും പൈരാണിക പ്രദേശങ്ങളും, ചരിത്രസ്മൃതികളുടെയും പാദങ്ങളെ തഴുകിയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹിയിലൂടെ ഓഴുകുന്ന 22 കിലോമീറ്റര്‍ ദൂരമാണ് ഈ നദി ഏറ്റവുമധികം മാലിന്യങ്ങളെ പേറുന്നത്. ഹൈന്ദവ പുരാണത്തില്‍ സൂര്യ ദേവന്റെ പുത്രിയാണ് യമുന, സഹോദരന്‍ മരണത്തിന്റെ ദേവനായ യമന്‍.
യമുന എന്ന പദം ദ്വയം എന്ന് അര്‍ത്ഥം വരുന്ന ‘യാമ’ എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. ഗംഗയ്ക്ക് സമാന്തരമായി ഓഴുകുന്നതിനാലാണ് ആ പേര് ഉണ്ടാകുന്നത്. ബി.സി 1100-നും 1700 മധ്യേ രചിക്കപ്പെട്ട വേദങ്ങളില്‍ യമുനയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.പുരാതന സംസ്‌കാരങ്ങളായ മാഗധര്‍, മൗര്യ, ഷൗനക, ഗുപ്ത, പാടലീപുത്ര, മഥുര സംസ്‌കാരങ്ങളെല്ലാം ജനിച്ചു വളര്‍ന്നത് ഗംഗയും യമുനയുടെയും തടങ്ങളിലായിരുന്നു. എല്ലോറ ഗുഹകളിലെ ശില ശില്പങ്ങളിലും ഗംഗയും-യമുനയും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
സൂര്യ പുത്രിയായതിനാല്‍ യമുന നദിയിലെ സ്നാനം പുണ്യദായകമെന്നാണ് വിശ്വാസം. യമുനയ്ക്ക് നല്‍കുന്ന പൂജ പാപങ്ങളെയും പോക്കുന്നു എന്നാണ് വിശ്വാസം. പക്ഷെ പുണ്യസ്നാനത്തിന് ഡല്‍ഹിയിലെത്തുന്നതിന് മുമ്പുള്ള ഉത്തര്‍ പ്രദേശിലെയോ, ഉത്താരാഖണ്ഡിലെയോ ഏതെങ്കിലും സ്നാനഘട്ടത്തിലെത്തണം. ഡല്‍ഹിയിലെത്തുമ്പോള്‍ ഈ നദി മാലിന്യം പേറി അഴുക്കുചാലിന് സമാനമാകുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വജീരാബാദിലാണ് യമുന ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കറിയാം ഇവിടെ യമുനയില്‍ തെളിമയാര്‍ന്ന വെള്ളമാണ്. പുരാണ ദില്ലിയിലെ അടുത്ത പ്രദേശമായ കാശ്്മീരി ഗേറ്റിലെത്തുമ്പോള്‍ തന്നെ വെള്ളം കറുത്ത് വാഹനങ്ങളുടെ കരി ഓയില്‍ പോലെയാകുന്നു. ഇവിടെനിന്നും പിന്നീടുള്ള ഓരോ പോയിന്റിലും വെള്ളം മനുഷ്യനോ മറ്റ് ജീവികള്‍ക്കോ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധമാകുന്നു. ദുര്ഡഗന്ധം വമിക്കുന്ന കറുത്ത് ഓവു താലിനെ തോല്‍പ്പിക്കുന്ന മലിന്യമാണ് ഡല്‍ഹി എന്ന നഗരം ഈ നദിക്ക് നല്‍കുന്നത്. വ്യവസായ മാലിന്യങ്ങളും, വീടുകളില്‍ നിന്നുള്ള അഴുക്കുചാലുകളും, ശുദ്ധീകരിക്കാതെ എത്തിച്ചേരുന്നു യമുനയിലേക്ക്.
വീടുകളിലും അമ്പലങ്ങളിലും പൂജനടത്തിയതിന്റെ പൂക്കളും, വിഗ്രഹങ്ങളും, മറ്റ് പൂജദ്രവ്യങ്ങളും നദിയില്‍ ഒഴുക്കുന്ന പ്രവണത ഉത്തരേന്ത്യന്‍ ഹിന്ദു വിശ്വാസികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. നദിയിലേക്കുള്ള മാലിന്യങ്ങളുടെ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്നത് വിശ്വാസികളുടെ ഈ പ്രവര്‍ത്തിയാണ്. ഉത്തര്‍ പ്രദേശിലെ നിരവധിയാകുന്ന തുകല്‍ സംസ്‌കരണ ഫാക്ടറികളും, നെയ്ത്തുകേന്ദ്രങ്ങളുടെയും, തുണികളുടെ നിറം പിടിപ്പിക്കല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള രാസവസ്തുക്കളും ഒഴുകിയെത്തുന്നത് ഈ നദിയിലേക്കാണ്. ഡല്‍ഹിയില്‍ വജിരാബാദ് മുതല്‍ ഓഖ്ല വരെ 15 ലധികം വലിയ അഴുക്കുചാലുകളാണ് യമുനയിലേക്ക് ഒഴുകിയെത്തുന്നത്.
വാജീരാബാദിന് ശേഷം ഈ നദിയില്‍ മത്സ്യങ്ങളോ മറ്റ് ജലജീവജാലങ്ങളോ ഇല്ല. വെള്ളത്തിലെ സ്വാഭാവീക ജീവികള്‍ക്ക് പോലും ജീവിക്കാനാവാത്ത വിധം ദുഷിച്ചതാണ് ഈ നദിയിലെ വെള്ളം. ഡല്‍ഹിയിലെത്തുമ്പോഴാണ് നീരൊഴുക്ക് നിലച്ച് പലയിടത്തും നദിയുടെ മധ്യത്തില്‍ മണ്‍തിട്ടകള്‍ പൂപപ്പെടുന്നു. വേനലില്‍ മെലിഞ്ഞ് രണ്ട് വശങ്ങളിലായി ഒഴുകുന്ന നദിയുടെ മധ്യഭാഗം പച്ചക്കറി പാടങ്ങളായി പരിണമിക്കുന്നു. വേനല്‍ക്കാല പച്ചക്കറികള്‍ വിളയുന്ന പാടങ്ങളാണ് വജീരാബാദ്, കാഷ്മീരി ഗേറ്റ്, ഐ.ടി.ഒ പ്രദേശങ്ങളില്‍ നദിയുടെ നടുഭാഗം. ഒരു കാലത്ത് മുഗള്‍ സാമ്രാട്ട് ഷാജഹാന്‍ സ്ഥാപിച്ച ചെങ്കോട്ടയോട് ചേര്‍ന്ന് ഒഴുകിയിരുന്നു. നദിയില്‍ നിന്നുള്ള വെള്ളം ചെങ്കോട്ടയുടെ എതിര്‍ വശത്തുള്ള വാണിജ്യ കേന്ദ്രമായ ചാന്ദിനി ചൗക്കിലേക്ക് സ്വാഭാവീക രീതിയിലുള്ള ജലധാരകള്‍ പ്രവര്‍ത്തിച്ചിരുന്നു.
വൈദ്യുതിയും മോട്ടോറുകളും കണ്ടുപിടിക്കുന്നതിന് മുന്നേ തന്നെ പുരാണ ദില്ലിയിലെ മുഗള്‍ കോട്ടകളില്‍ യമുനയിലെ വെളളം എത്തിച്ചിരുന്നുത് സ്വാഭാവീക രീതിയിലായിരുന്നു. ചാന്ദിനി ചൗക്കിന്റെ ഏറ്റവും അവസാനഭാഗത്തുള്ള ഫത്തേപ്പുരി മസ്ജിദിലും യമുനയുടെ വെള്ളം പ്രത്യേകം തയ്യാറാക്കിയ കനാല്‍ വഴി എത്തിച്ചിരുന്നു. ചരിത്രത്തിലെ ഏതോ ഒരു ഘട്ടത്തില്‍ യമുനനദി ഗതിമാറി ഓഴുകി അങ്ങനെയാണ് ചെങ്കോട്ടയുടെ പിന്നില്‍ ഡല്‍ഹിയെ വലം വെയ്ക്കുന്ന റിംഗ് റോഡില്‍ നിന്നും അല്‍പം മാറിയാണ് ഇന്ന് യമുനയുടെ സ്ഥാനം. 22 കിലോമീറ്ററിനുള്ളില്‍ 14 പാലങ്ങളുണ്ട് യമുനയ്ക്ക് കുറുകെ ഡല്‍ഹിയില്‍ അവയിലേറ്റവും പഴയത് 1930-ല്‍ സ്ഥാപിച്ച റെഡ്ഫോര്‍ട്ടിന് പിന്നിലുള്ള പഴയ റെയില്‍പ്പാലമാണ്. ബ്രിട്ടണില്‍ നിന്നും കപ്പല്‍മാര്‍ഗം കൊണ്ടുവന്ന ഗര്‍ഡറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ പാലം ഇന്നും നിലനില്‍ക്കുന്നു, മുകളില്‍ റയില്‍വെ ലൈന്‍ അതിന് താഴെ ഗതാഗതത്തിനുള്ള റോഡ്.
അനേകം അഴുക്കുചാലുകള്‍ വന്നു ചേര്‍ന്ന് അഴുക്ക് ചാലുകളുടെ ഒരു മഹാ നദിയായി മാറുന്ന യമുനയുടെ തീരത്താണ് ഡല്‍ഹിയിലെ ഏറ്റവും വലിയ ചുടുകാടായ നിഗം ബോധ് ഘാട്ട്. പലപ്പോഴും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതും നദീ തടത്തോട് ചേര്‍ന്നാണ്. മലിനമാകാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത വിധം മാറിയിട്ടും ഈ നദിയോടുള്ള മനുഷ്യന്റെ കടന്നു കയറ്റം അവസാനിക്കുന്നില്ല. ഒരിക്കല്‍ നദിതടത്തില്‍ വസ്ത്രം അലക്കുന്ന ധോബി ഘാട്ടുകളുണ്ടായിരുന്നു. (അലക്കുകാരുടെ കേന്ദ്രങ്ങള്‍) നദിയിലെ വെള്ളം കരികലക്കിയ പോലെയായപ്പോള്‍ അലക്കുകാര്‍ക്ക് സര്‍ക്കാര്‍ വെള്ളവും സ്ഥലവും നല്‍കി നദിയില്‍ നിന്നും മാറ്റി. മാലിന്യം കുമിഞ്ഞുകൂടുമ്പോഴും ഇന്നും നിരവധി പേര്‍ ഉപജീവനത്തിന് ഈ നദിയെ ആശ്രയിക്കുന്നു.
മധ്യഡല്‍ഹിയുടെ അടുത്ത പ്രദേശമായ ഐ.ടി.ഒ യിലെത്തുമ്പോള്‍ യമുനയുടെ നിറത്തില്‍ കൂടുതല്‍ കറുപ്പ് ചേരുന്നു, വെള്ളം ദേഹത്തൊഴിച്ചാല്‍ തൊലിപ്പുറത്ത് ചൊറിച്ചിലും അസ്വസ്ഥ്തയും ഉണ്ടാക്കുന്ന വിധം ആസിഡ് സ്വഭാവമുള്ളതാകുന്നു. വജീരാബാദ്, ഐ.ടി.ഒ, ഓഖ്ല എന്നീ പ്രദേശങ്ങളില്‍ മൂന്നു തടയണകളാണ് ഡല്‍ഹിയില്‍ യമുന നദിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൃഷിക്കും മറ്റാവശ്യത്തിനുമായി വെള്ളം ശേഖരിക്കാനായി തീര്‍ത്ത തടയണകള്‍ വെള്ളത്തിന്റെ സ്വാഭാവീക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. നിശ്ചലമായ വെള്ളത്തിലേക്ക് അഴുക്കുകളും വന്നു ചേരുന്നതോടെ ഒരു നദി മരിക്കുകയാണ്.
ഹൈന്ദവ സംസ്‌കാരത്തിന്റെയും ഇതിഹാസങ്ങളുടെയും പല കഥകള്‍ക്കും സാക്ഷ്യം വഹിച്ച നദിയാണ് യമുന. ശ്രീകൃഷ്ണ ഗാഥകളും, മഹാഭാരത കഥയിലെ പാണ്ഡവരും എല്ലാം അതിലുള്‍പ്പെടുന്നു. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം നിര്‍മ്മിച്ചത് യമുന നടത്തിലെ ഖാണ്ഡവ പ്രസ്ഥം എന്ന വനം വെട്ടിത്തെളിച്ചാണ് എന്നാണ് ഐതീഹ്യം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുഭമേളയും യമുന-ഗംഗ സംഗമ തടത്തിലാണ്. ആഗ്ര, മഥുര, ഡല്‍ഹി, പാനിപ്പത്ത്, കുരുക്ഷേത്രം എന്നിങ്ങനെ ചരിത്രവും ഇതിഹാസവും ചേര്‍ന്നെഴുതിയ ഗാഥകളിലെല്ലാം നദിയും ഒരു കഥാപാത്രംപോലെയാണ് കടന്നു വരുന്നത്. നദിക്ക് കുറുകെ കെട്ടിയ വമ്പന്‍ പാലങ്ങള്‍ക്ക് കീഴെ കടുത്ത വേനലില്‍ തണല്‍ തേടിയെത്തുന്ന തെരുവ് ജീവിതങ്ങളും, കുറെ പശുക്കളുമൊഴിച്ചാല്‍ ഈ നദിയെ പരിഷ്‌കൃത സമൂഹം ഗൗനിക്കാറില്ല. മാറിമാറി വന്ന സര്‍ക്കാരുകള്‍ യമുനയെ പുനരുദ്ധരിക്കാന്‍ ചിലവാക്കിയ പണത്തിനും കണക്കില്ല. യമുന നദിയെക്കുറിച്ച് പഠിക്കാനും അത് നടപ്പാക്കാനും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ബ്രിട്ടനിലേക്കും മറ്റും യാത്രപോലും നടത്തിയിരുന്നു. ഒരു കാര്യം വ്യക്തമാണ് നദികളെ സംരക്ഷിക്കാന്‍ ഫണ്ടും മന്ത്രിമാരും ഇല്ലാത്ത കാലത്ത് നമ്മുടെ നദികളില്‍ തെളിനീര് ഒഴുകിയിരുന്നു.
ഉത്തരാഖണ്ഡിലെ യമുനോത്രിയില്‍ സമുദ്രനിരപ്പില്‍ നിന്നും 6378 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് യമുനയുടെ ഉത്ഭവം. അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകി ഉത്തര്‍ പ്രദേശിലെ അലഹബാദില്‍ ഗംഗയില്‍ ചേരുന്നു. 1376 കിലോമീറ്ററാണ് യമുനയുടെ ദൈര്‍ഘ്യം. അലഹാബാദിലെ ത്രിവേണി സംഗമത്തില്‍ ഗംഗയും യമുനയും ഒപ്പം അന്തര്‍ധാരയായി കാണപ്പെടാത്ത പുണ്യനദി സരസ്വതിയും ഒന്നുചേരുന്നു എന്നാണ് വിശ്വാസം.
ഒരു നദിയെ സംരക്ഷിക്കുകയെന്നാല്‍ ഒരു സംസ്‌കാരത്തെ സംരക്ഷിക്കുക തന്നെയാണ്. ഇനിയും വൈകിയാല്‍ വരും തലമുറയോടു പറയാന്‍ നമുക്ക് പുരാണങ്ങളിലെയും, കൃഷ്ണലിലകളിലെയും കഥകള്‍ മാത്രമാകും ബാക്കിയുണ്ടാകുക. പണ്ട് വളരെ പണ്ട് യാദവനും ഗോപികമാരും നിറഞ്ഞാടിയ കാലത്തെങ്ങോ ഇവിടെയും ഒരു നദി ഒഴുകിയിരുന്നു കാളിന്ദിയെന്ന പേരുള്ള യമുന നദി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.