Web Desk
വാഷിംഗ്ടണ്‍ : അമേരിക്കൻ സോക്കര്‍ ടീമിന്‍റെ കളികള്‍ ഇനി കാണില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ താരങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാത്തതാണ് ട്രംപിനെ പ്രകോപിതനാക്കിയത്. അമേരിക്കയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന 2017ലെ ചട്ടമാണ് താരങ്ങള്‍ ലംഘിച്ചത്. മത്സരങ്ങള്‍ക്ക് മുമ്പ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ചട്ടം എടുത്തു കളഞ്ഞതായി കഴിഞ്ഞയാഴ്ച യു.എസ് സോക്കര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തമായതിന്‍റെ പശ്ചാത്തലത്തിലാണ് ചട്ടത്തില്‍ യുഎസ് സോക്കര്‍ ഭേദഗതി വരുത്തിയത്. യുഎസ് സോക്കര്‍ ചട്ടം ഭേദഗതി ചെയ്തതിനെതിരെ ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് മാറ്റ്ഗാറ്റെസിന്റെ ട്വീറ്റിനോടുള്ള പ്രതികരണമാണ് ട്രംപ് നടത്തിയത്.
വംശീയ അനീതിക്കെതിരെ കോളിന്‍ കാപെര്‍നികിന് പിന്തുണ നല്‍കിക്കൊണ്ട് യുഎസ് വനിതാ ദേശീയ ടീം അംഗം മേഗന്‍ റാപിനോ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ചില മത്സരങ്ങളില്‍ മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നു. ഇതേ തുടന്നാണ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന ചട്ടം കൊണ്ടുവന്നത്. എന്‍.എഫ്.എല്ലിന്‍റെയും യു.എസ് സോക്കര്‍ ഫേഡറേഷന്‍റെയും വംശീയതക്കെതിരായ മുന്നേറ്റത്തെ അനുകൂലിച്ചുള്ള നിലപാടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇനി മുതല്‍ ഇത്തരം കളികള്‍ കാണില്ലെന്ന്ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.