മോദി തരംഗം നിറഞ്ഞുനിന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പത് സീറ്റും പിടിച്ചെടുത്ത യുഡിഎഫ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന പരാജയം മുന്നണി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സിപിഎമ്മിനെ പോലെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ നിലവാരത്തിലേക്ക് മെലിഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്ന ഏതാനും തുരുത്തുകളിലൊന്നാണ് കേരളം. അവിടെയും അവര്‍ തങ്ങളുടെ സ്ഥാനം ബിജെപിക്ക് കിട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചാല്‍ അത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗത്വം നിലനിര്‍ത്താനായി കേരളത്തില്‍ മത്സരിക്കേണ്ടി വന്നത് ദേശീയതലത്തില്‍ ആ പാര്‍ട്ടി നേരിടുന്ന ഗതികേട് മൂലമാണ്. താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് മണ്‌ഡലം ഉള്‍പ്പെടുന്ന കേരളത്തില്‍ കോണ്‍ഗ്രസ് നേരിട്ട ദയനീയമായ പരാജയം രാഹുല്‍ഗാന്ധിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഇത്രയേറെ ആരോപണങ്ങള്‍ പുകഞ്ഞുനിന്നിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിന്ന 2015ലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് നിലയേക്കാള്‍ മോശപ്പെട്ട സ്ഥിതിയിലേക്ക് യുഡിഎഫ് എത്തിച്ചേര്‍ന്നത് എന്തുകൊണ്ടെന്ന് സംസ്ഥാന ഘടകങ്ങളിലെ നേതാക്കളെയും നേതൃകമ്മിറ്റികളെയും തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന രാഹുല്‍ഗാന്ധി പരിശോധന നടത്തേണ്ടതാണ്.
യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ട മേഖലകളില്‍ ബിജെപിയുടെ മുന്നേറ്റമാണ് കണ്ടത്. ജനാധിപത്യം ആരോഗ്യകരമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ബിജെപിയുടെ ഈ മുന്നേറ്റം അപകട സൂചനയാണ് നല്‍കുന്നത്. യുഡിഎഫ് ആരോഗ്യത്തോടെയും ഉണര്‍വോടെയും നിലകൊള്ളേണ്ടത് കേരളത്തിലെ ജനാധിപത്യ സംസ്‌കാരം മതേതര സ്വഭാവത്തോടെ നിലനില്‍ക്കുന്നതിന് ഒഴിച്ചുകൂടാനാകാത്തതാണ്.
യുഡിഎഫ് നേരിടുന്ന ശൈഥില്യത്തിന്റെ പ്രധാന കാരണം ഇച്ഛാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഗുണവും ദോഷവും മുഖ്യമന്ത്രിയില്‍ മാത്രം കേന്ദ്രീകരിച്ചു നീങ്ങുന്നുവെന്നതാണെങ്കില്‍ യുഡിഎഫില്‍ കാണുന്നത് നേതാക്കളുടെ ഒരു കൊച്ചു ആള്‍കൂട്ടം സൃഷ്‌ടിക്കുന്ന ബഹളമയമായ അന്തരീക്ഷമാണ്. രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണ് എന്ന് പറയാനാകില്ലെങ്കിലും ശരാശരിയിലൊതുങ്ങുന്ന നേതൃപാടവം മാത്രമേ അദ്ദേഹത്തിനുള്ളൂ. ബുദ്ധിപരമായ നീക്കങ്ങളും ആലോചിച്ചുറച്ച പ്രസ്‌താവനകളും നടത്താന്‍ അദ്ദേഹം പരാജയപ്പെടുന്നത് മൂലം ശക്തനായ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം കേരളം അറിയാതെ പോകുന്നു. അദ്ദേഹം നന്നായി ഗൃഹപാഠം ചെയ്യുന്നുണ്ടാകാമെങ്കിലും അതിന് അനുസരിച്ചുള്ള `ഡെലിവറി’ മിക്കപ്പോഴും സാധ്യമാകാതെ പോകുന്നു.
കേരളത്തിലെ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റി കണ്ട ഏറ്റവും ദുര്‍ബലരായ പ്രസിഡന്റുമാരിലൊരാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോയെന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം പലപ്പോഴും പെരുമാറുന്നത്. സഹപ്രവര്‍ത്തകരില്‍ നിന്നോ അണികളില്‍ നിന്നോ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ടു പോലും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വേറിട്ട പ്രകടനം കാഴ്‌ച വെച്ച വി.എം.സുധീരന്റെ ഒരു നിഴല്‍ പോലും ആകാന്‍ അദ്ദേഹത്തെ പോലെ `ആദര്‍ശരാഷ്‌ട്രീയ’ത്തിന്റെ ജനുസില്‍ പെടുന്ന മുല്ലപ്പള്ളിക്ക് സാധിക്കുന്നില്ല.
മുന്നണി രാഷ്‌ട്രീയത്തിലെ വിജയത്തിന് ഏറ്റവും ആവശ്യമായത് ജനമനസ് അറിയാന്‍ സാധിക്കുക എന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തോല്‍വി നേരിടേണ്ടി വന്നതിന് പ്രധാന കാരണം ശബരിമല വിഷയത്തില്‍ മുന്നണിക്ക് അത് സാധിക്കാതെ പോയതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ജനം കൊടുക്കുന്ന അംഗീകാരം യുഡിഎഫിന് തിരിച്ചറിയാനാകാതെ പോയി. പ്രതിസന്ധി കാലത്ത് നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച `വെയിറ്റേജ്’ താഴേക്ക് കൊണ്ടുവരാന്‍ അഴിമതി ആരോപണങ്ങളിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലാണ് പിഴച്ചത്. ജനപ്രീതി ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെ കേവലം ഗ്രൂപ്പ് രാഷ്‌ട്രീയത്തിലെ പങ്കിടലിന്റെ മാത്രം അടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ മുന്നിലെത്തിച്ചതും വലിയ തിരിച്ചടിയായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.