ഗള്‍ഫ് ഇന്ത്യന്‍സ്.കോം
കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ബാധം ഉപയോഗിക്കുകയാണെന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വക്കാലത്തുമായി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കളം നിറയുമ്പോഴാണ് ശ്രീമതി ഗാന്ധിയുടെ രുക്ഷവിമര്‍ശനം പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പക പോക്കലിനെതിരെ ശ്രീമതി ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരായ കടന്നാക്രമണം നടത്തുന്നത്.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമാക്കുവാന്‍ സാധ്യതയുള്ള ഒരു അന്വേഷണ ഏജന്‍സിയെയും കേന്ദ്രം ഒഴിവാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്ന ലേഖനത്തില്‍ പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), സിബിഐ, നര്‍കോടിക്‌സ് ബ്യൂറോ തുടങ്ങിയവയുടെ പേരു പറഞ്ഞാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ തന്റെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ”പ്രധാന മന്ത്രിയുടെയും, ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകളുടെ താളത്തിനൊത്തു മാത്രം നൃത്തം ചവിട്ടുന്നവവരാണ് ഈ ഏജന്‍സികള്‍’- ശ്രീമതി സോണിയ പറയുന്നു. ഭരണഘടനപരമായ തത്വങ്ങള്‍ക്കും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായാണ് ഭരണകൂടാധികാരം നടപ്പിലാക്കേണ്ടത്. രണ്ടു കാര്യങ്ങളാണ് അവയില്‍ ഏറ്റവും പ്രധാനം; ഒരു വിവേചനവുമില്ലാതെ എല്ലാ പൗരന്മാരുടെയും താല്‍പര്യ സംരക്ഷണാര്‍ത്ഥം ഭരണകൂടാധികാരം വിനിയോഗിക്കുക, രാഷ്ട്രീയ പ്രതിയോഗികളെ തെരഞ്ഞു പിടിച്ചു കുടുക്കിലാക്കുന്നതിന് ഭരണസംവിധാനം ഉപയോഗിക്കാതിരിക്കുക എന്നിവയാണ് സുപ്രധാനമായ ഈ രണ്ടു കാര്യങ്ങളെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ‘ഈ മൂലതത്വങ്ങളെ ലംഘിക്കുന്നതില്‍ മോഡി സര്‍ക്കാരിനോളം സ്ഥിരത പുലര്‍ത്തുന്ന സര്‍ക്കാരുകള്‍ സ്വതന്ത്ര ഇന്ത്യയില്‍’ ഉണ്ടായിട്ടില്ലെന്നു ശ്രീമതി ഗാന്ധി പരിതപിക്കുന്നു.
2014 മുതലുള്ള മോഡിയുടെ സര്‍ക്കാരിന്റെ ചില നടപടികളെ പേരെടുത്തു പറയുന്ന ലേഖനത്തില്‍ പോലീസിനു നല്‍കുന്ന മൊഴി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഡെല്‍ഹി പോലീസിന്റെ നടപടി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ വിമര്‍ശന വിധേയമാകുന്നു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളില്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തു വിടുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീമതി ഗാന്ധിയുടെ വിമര്‍ശന ലേഖനം പുറത്തു വരുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളില്‍ മാത്രമല്ല കോണ്‍ഗ്രസ്സ് നേതാവായ ആര്യാടന്‍ ഷൗക്കത്ത്, മുസ്ലീം ലീഗ് നേതാവായ കെഎം ഷാജി തുടങ്ങിയവരും ഇപ്പോള്‍ കേന്ദ്ര ഏജന്‍സിയായ ഇഡി-യുടെ അന്വേഷണ പരിധിയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ഇല്ലാതെ കേന്ദ്ര ഏജന്‍സിയായ സിബിഐ-ക്കു കേസ്സുകള്‍ അന്വേഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മമതാ ബാനര്‍ജിയുടെ ബംഗാള്‍, ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരുകള്‍ എന്നിവ പാസ്സാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സോണിയയുടെ ലേഖനത്തിന്റെ പ്രസക്തി.
സമാനമായ നിയമം കേരളത്തിലും പാസ്സാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രൂക്ഷമായി എതിര്‍ക്കുകയാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം നടപ്പിലാക്കുന്നതെന്ന വിമര്‍ശനം ബിജെപി-ക്ക് എതിരായി ദേശീയ തലത്തില്‍ ഉരുത്തിരിയാന്‍ സാധ്യതയുള്ള രാഷ്ട്രീയ സമരത്തിന്റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ ഒരു ഘടകമാവുമെന്ന വിലയിരുത്തല്‍ അവഗണിക്കാനാവുകയില്ല. ഭരണഘടനാപരമായി പൂര്‍ണ്ണമായും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമായ ക്രമസമാധാനപാലനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷമായും, പരോക്ഷമായും നടത്തുന്ന കൈകടത്തലുകള്‍ പുതിയ കാര്യമല്ല. കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്തും ഇത്തരം പ്രവണതകള്‍ സജീവമായിരുന്നു. എന്നാല്‍ മോഡിയുടെ കാര്‍മികത്വത്തില്‍ ബിജെപി നടപ്പിലാക്കുന്ന അധികാരത്തിന്റെ കേന്ദ്രീകരണം പഴയതുമായി ഒരു താരതമ്യവും ഇല്ലെന്ന വിലയിരുത്തലാണ് പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വക്താക്കളായി എത്രകാലം തുടരാനാവും എന്ന ചോദ്യം രാഷ്ട്രീയമായി നേരിടേണ്ടി വരുന്ന സാഹചര്യമതാണ്.
.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.