Kerala

ആര്‍ബിഐയില്‍ നിന്നും ഒന്നും മറച്ചുവച്ചിട്ടില്ല; കിഫ്ബി വിവാദത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

 

കിഫ്ബി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും മറ്റും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനകാര്യമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് മസാലബോണ്ട് വായ്പയെടുക്കാന്‍ അവകാശമുണ്ടോ? വായ്പയെടുക്കാന്‍ ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതിയോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയത്

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതിന് കിഫ്ബി ഇടിക്കൂട്ടിലാണെന്നാണ് ഇന്നലത്തെ ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട്. കിഫ്ബിയെ ഈ.ഡി പിടികൂടിയെന്നാണ് മിക്കവാറും മാധ്യമങ്ങളിലെയെല്ലാം റിപ്പോര്‍ട്ടുകളുടെ സ്വരം. ഏതായാലും ഈ.ഡി കിഫ്ബിയില്‍ ഇതുവരെ വന്നിട്ടില്ല. റിസര്‍വ്വ് ബാങ്കിനോട് ഈ.ഡി എഴുതി ചോദിച്ചിരിക്കുകയാണത്രേ. എന്തൊക്കെയാണ് ചോദിച്ചിരിക്കാന്‍ സാധ്യത? ആ ചോദ്യങ്ങളൊക്കെ രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നിരുന്നു. കിഫ്ബിയുടെ മസാല ഈ.ഡിയുടെ മേശപ്പുറത്ത് എന്ന മട്ടില്‍. മസാലയ്ക്ക് എരിവ് കൂട്ടാന്‍ അവരുടേതായ ചില ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്തിരുന്നു.

1) കിഫ്ബിക്ക് മസാലബോണ്ട് വായ്പയെടുക്കാന്‍ അവകാശമുണ്ടോ?

കിഫ്ബി നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. ഫെമ നിയമം നടപ്പാക്കുന്നതിന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം ചുമതല ആര്‍ബിഐയ്ക്കാണ്. ഇപ്രകാരം നിയമം ചുമതലപ്പെടുത്തിയ ആര്‍ബിഐ കോര്‍പ്പറേറ്റ് ബോഡികള്‍ക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2) കിഫ്ബി ആക്‌സിസ് ബാങ്ക് വഴിയാണ് ആര്‍ബിഐയെ സമീപിച്ചത്. അങ്ങനെ ആര്‍ബിഐയെ തെറ്റിദ്ധരിപ്പിച്ചൂവോ?

ആര്‍ബിഐ ചട്ടം അനുസരിച്ച് 700 മില്യണ്‍ ഡോളറില്‍ താഴെയുള്ള വായ്പയാണെങ്കില്‍ ഓട്ടോമാറ്റിക് റൂട്ടു വഴിയും അതിനു മുകളിലാണെങ്കില്‍ അപ്രൂവല്‍ റൂട്ടു വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഓട്ടോമാറ്റിക് റൂട്ടു വഴി എടുക്കാനുള്ള വലിപ്പമേ കിഫ്ബിയുടെ മസാല ബോണ്ടിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും അപ്രൂവല്‍ റൂട്ടു വഴിയാണ് കിഫ്ബി അപേക്ഷിച്ചത്.

കിഫ്ബിക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും ഇങ്ങനെ നേരിട്ട് ആര്‍ബിഐയ്ക്ക് വിദേശ വായ്പയെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. ആര്‍ബിഐയുടെ ഓതറൈസ്ഡ് ഡീലര്‍ വഴിയേ പറ്റൂ. അങ്ങനെയൊരു അംഗീകൃത ഡീലറാണ് ആക്‌സിസ് ബാങ്ക്. അവരെ ടെണ്ടര്‍ ചെയ്താണ് കിഫ്ബി തെരഞ്ഞെടുത്തതാണ്. അവര്‍ വഴി 2018 മെയ് 22 നാണ് അനുവാദത്തിനായി അപേക്ഷിച്ചത്. ആര്‍ബിഐ ജൂണ്‍ 1 ന് എന്‍ഒസിയും തന്നു.

3) ആര്‍ബിഐ തന്നത് എന്‍ഒസി അല്ലേ, അപ്രൂവല്‍ അല്ലല്ലോ. അത് ആര്‍ബിഐയുടെ കത്തിന്റെ അവസാന പാരഗ്രാഫില്‍ ആര്‍ബിഐ വ്യക്തവുമാക്കിയിട്ടുണ്ടല്ലോ. അപ്പോള്‍ അനധികൃതമായിട്ടല്ലേ വായ്പയെടുത്തത്?

ആര്‍ബിഐ അപ്രൂവല്‍ തരുന്നത് എന്‍ഒസിയുടെ രൂപത്തിലാണ്. അവസാന പാരഗ്രാഫില്‍ പറയുന്നത് ഈ എന്‍ഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സര്‍ട്ടിഫിക്കറ്റായി എടുക്കാന്‍ പാടില്ലായെന്നാണ്. കിഫ്ബി ബോണ്ടുകള്‍ എത്രമാത്രം വായ്പായോഗ്യതയുള്ളവയാണ് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ആര്‍ബിഐയ്ക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുകയാണ് ഈ ഡിസ്‌ക്ലൈമറിലൂടെ ചെയ്യുന്നത്. കിഫ്ബി നിക്ഷേപകര്‍ക്കുള്ള ഓഫറിംഗ് ലെറ്ററിലാണ് ഇത്തരത്തിലുള്ള വിശദാംശങ്ങള്‍ കിഫ്ബി ലഭ്യമാക്കിയത്. നിക്ഷേപകര്‍ ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് വായ്പ നല്‍കുന്നത്.

4) ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതിയോ വിദേശത്തുനിന്നും വായ്പയെടുക്കാന്‍?

പോരാ. ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ആര്‍ബിഐയില്‍ നിന്നും വാങ്ങണം. ഇതിനുള്ള അപേക്ഷ നല്‍കിയത് 2019 മാര്‍ച്ച് 20നാണ്. മാര്‍ച്ച് 22ന് രജിസ്‌ട്രേഷന്‍ നമ്പരും ലഭിച്ചു. മാര്‍ച്ച് 29ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ട് ലിസ്റ്റും ചെയ്തു.

5) എന്തുകൊണ്ടാണ് രജിസ്‌ട്രേഷന്‍ നമ്പറിന് അപേക്ഷ നല്‍കാന്‍ ഇത്ര വൈകിയത്?

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ വലിയ ചാഞ്ചാട്ടത്തിന് വിധേയമായ മാസങ്ങളായിരുന്നു 2018 ന്റെ അവസാന മാസങ്ങളില്‍. അതുകൊണ്ട് ബോണ്ട് ഇറക്കുന്നത് നീട്ടിവയ്ക്കുന്നതാണ് നല്ലതാണെന്നുള്ള നിഗമനത്തിലാണ് കിഫ്ബി എത്തിയത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ടും എന്‍ഒസിയുടെ തീയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 2018 ഡിസംബര്‍ 6ന് ആക്‌സിസ് ബാങ്ക് ആര്‍ബിഐയ്ക്ക് കത്ത് നല്‍കി. ഇതിനുള്ള അനുവാദം ആര്‍ബിഐ ഡിസംബര്‍ 31ന് നല്‍കി.

6) സര്‍ക്കാര്‍ ഗ്യാരണ്ടി വായ്പയ്ക്ക് ഉള്ളതുകൊണ്ട് മസാലബോണ്ട് തിരിച്ചടവില്‍ കിഫ്ബിക്കു വീഴ്ച വന്നാല്‍ അത് കേരള സര്‍ക്കാരിന്റെ ബാധ്യതയാകില്ലേ? അതുകൊണ്ടല്ലേ ഈ വായ്പ കേരള സര്‍ക്കാര്‍ നേരിട്ട് എടുത്തതിനു തുല്യമാണെന്നുള്ള വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നകാര്യം ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചത് എന്തിന്?

ഒന്നും ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചിട്ടില്ല. 2019 മാര്‍ച്ച് 20ന് ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ കത്തില്‍ വായ്പ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആ ഫോമില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയെ സംബന്ധിച്ച് കൃത്യമായ ഒരു കോളം ഉണ്ട്. അവിടെ അതു സംബന്ധിച്ച വിവരം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്.

ഇത്രയും കത്തിടപാടുകള്‍ ആര്‍ബിഐയുമായി നടത്തിയതിനുശേഷമാണ് 2019 മാര്‍ച്ച് 22ന് മസാലബോണ്ട് ഇറക്കാനുള്ള ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചത്. ഈ ഘട്ടങ്ങളിലൊന്നിലും കിഫ്ബിക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടോയെന്ന് ഒരിക്കല്‍പ്പോലും സംശയമുണ്ടായിട്ടില്ല.

മാത്രമല്ല, വായ്പ എടുത്തതിനുശേഷം ഓരോ മാസാവസാനവും മസാലബോണ്ട് വഴി എടുത്ത തുക എങ്ങനെയെല്ലാമാണ് ചെലവഴിച്ചത്? ഇനി ചെലവഴിക്കാന്‍ ബാക്കി എത്രയുണ്ട്? എന്നതു സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്ക് കിഫ്ബി നല്‍കണം. നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ബിഐ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അവകാശത്തെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല.

ഇതുവരെ ആര്‍ബിഐയ്ക്ക് ഇല്ലാതിരുന്ന സംശയങ്ങള്‍ ഹൈക്കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാവേണ്ടതില്ലല്ലോ. ഏതായാലും സിഎജി ആര്‍ബിഐയ്ക്ക് നോട്ടപ്പിശക് സംഭവിച്ചൂവെന്ന നിഗമനത്തിലാണ്. ആര്‍ക്ക് അറിയാം ഈ.ഡി ആര്‍ബിഐയെ പിടികൂടാനാണോ ഇറങ്ങിയിട്ടുള്ളതെന്ന്? കടുവയെ പിടിച്ച കിടുവ എന്നൊക്കെ നാം പറയുന്നതുപോലെ!

ഈ.ഡിയുടെയും ഏജിയുടെയുമെല്ലാം ലക്ഷ്യം വളരെ വ്യക്തമാണ്. കിഫ്ബിയെന്ന ധനകാര്യ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ വിശ്വാസ്യതയാണ്. അതിനെ തകര്‍ക്കുക, അതുവഴി കിഫ്ബിക്കുള്ള വായ്പകള്‍ വിഷമകരമാക്കുക. അങ്ങനെ തിരഞ്ഞെടുപ്പിനുമുന്നേ ഒരു പ്രതിസന്ധി സൃഷ്ടിക്കുക. ആ സ്വപ്നം നടക്കാന്‍ പോകുന്നില്ലായെന്നു മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. അതിനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.