Kerala

ആര്‍ബിഐയില്‍ നിന്നും ഒന്നും മറച്ചുവച്ചിട്ടില്ല; കിഫ്ബി വിവാദത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

 

കിഫ്ബി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും മറ്റും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനകാര്യമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് മസാലബോണ്ട് വായ്പയെടുക്കാന്‍ അവകാശമുണ്ടോ? വായ്പയെടുക്കാന്‍ ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതിയോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയത്

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതിന് കിഫ്ബി ഇടിക്കൂട്ടിലാണെന്നാണ് ഇന്നലത്തെ ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട്. കിഫ്ബിയെ ഈ.ഡി പിടികൂടിയെന്നാണ് മിക്കവാറും മാധ്യമങ്ങളിലെയെല്ലാം റിപ്പോര്‍ട്ടുകളുടെ സ്വരം. ഏതായാലും ഈ.ഡി കിഫ്ബിയില്‍ ഇതുവരെ വന്നിട്ടില്ല. റിസര്‍വ്വ് ബാങ്കിനോട് ഈ.ഡി എഴുതി ചോദിച്ചിരിക്കുകയാണത്രേ. എന്തൊക്കെയാണ് ചോദിച്ചിരിക്കാന്‍ സാധ്യത? ആ ചോദ്യങ്ങളൊക്കെ രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നിരുന്നു. കിഫ്ബിയുടെ മസാല ഈ.ഡിയുടെ മേശപ്പുറത്ത് എന്ന മട്ടില്‍. മസാലയ്ക്ക് എരിവ് കൂട്ടാന്‍ അവരുടേതായ ചില ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്തിരുന്നു.

1) കിഫ്ബിക്ക് മസാലബോണ്ട് വായ്പയെടുക്കാന്‍ അവകാശമുണ്ടോ?

കിഫ്ബി നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. ഫെമ നിയമം നടപ്പാക്കുന്നതിന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം ചുമതല ആര്‍ബിഐയ്ക്കാണ്. ഇപ്രകാരം നിയമം ചുമതലപ്പെടുത്തിയ ആര്‍ബിഐ കോര്‍പ്പറേറ്റ് ബോഡികള്‍ക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2) കിഫ്ബി ആക്‌സിസ് ബാങ്ക് വഴിയാണ് ആര്‍ബിഐയെ സമീപിച്ചത്. അങ്ങനെ ആര്‍ബിഐയെ തെറ്റിദ്ധരിപ്പിച്ചൂവോ?

ആര്‍ബിഐ ചട്ടം അനുസരിച്ച് 700 മില്യണ്‍ ഡോളറില്‍ താഴെയുള്ള വായ്പയാണെങ്കില്‍ ഓട്ടോമാറ്റിക് റൂട്ടു വഴിയും അതിനു മുകളിലാണെങ്കില്‍ അപ്രൂവല്‍ റൂട്ടു വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഓട്ടോമാറ്റിക് റൂട്ടു വഴി എടുക്കാനുള്ള വലിപ്പമേ കിഫ്ബിയുടെ മസാല ബോണ്ടിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും അപ്രൂവല്‍ റൂട്ടു വഴിയാണ് കിഫ്ബി അപേക്ഷിച്ചത്.

കിഫ്ബിക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും ഇങ്ങനെ നേരിട്ട് ആര്‍ബിഐയ്ക്ക് വിദേശ വായ്പയെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. ആര്‍ബിഐയുടെ ഓതറൈസ്ഡ് ഡീലര്‍ വഴിയേ പറ്റൂ. അങ്ങനെയൊരു അംഗീകൃത ഡീലറാണ് ആക്‌സിസ് ബാങ്ക്. അവരെ ടെണ്ടര്‍ ചെയ്താണ് കിഫ്ബി തെരഞ്ഞെടുത്തതാണ്. അവര്‍ വഴി 2018 മെയ് 22 നാണ് അനുവാദത്തിനായി അപേക്ഷിച്ചത്. ആര്‍ബിഐ ജൂണ്‍ 1 ന് എന്‍ഒസിയും തന്നു.

3) ആര്‍ബിഐ തന്നത് എന്‍ഒസി അല്ലേ, അപ്രൂവല്‍ അല്ലല്ലോ. അത് ആര്‍ബിഐയുടെ കത്തിന്റെ അവസാന പാരഗ്രാഫില്‍ ആര്‍ബിഐ വ്യക്തവുമാക്കിയിട്ടുണ്ടല്ലോ. അപ്പോള്‍ അനധികൃതമായിട്ടല്ലേ വായ്പയെടുത്തത്?

ആര്‍ബിഐ അപ്രൂവല്‍ തരുന്നത് എന്‍ഒസിയുടെ രൂപത്തിലാണ്. അവസാന പാരഗ്രാഫില്‍ പറയുന്നത് ഈ എന്‍ഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സര്‍ട്ടിഫിക്കറ്റായി എടുക്കാന്‍ പാടില്ലായെന്നാണ്. കിഫ്ബി ബോണ്ടുകള്‍ എത്രമാത്രം വായ്പായോഗ്യതയുള്ളവയാണ് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ആര്‍ബിഐയ്ക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുകയാണ് ഈ ഡിസ്‌ക്ലൈമറിലൂടെ ചെയ്യുന്നത്. കിഫ്ബി നിക്ഷേപകര്‍ക്കുള്ള ഓഫറിംഗ് ലെറ്ററിലാണ് ഇത്തരത്തിലുള്ള വിശദാംശങ്ങള്‍ കിഫ്ബി ലഭ്യമാക്കിയത്. നിക്ഷേപകര്‍ ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് വായ്പ നല്‍കുന്നത്.

4) ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതിയോ വിദേശത്തുനിന്നും വായ്പയെടുക്കാന്‍?

പോരാ. ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ആര്‍ബിഐയില്‍ നിന്നും വാങ്ങണം. ഇതിനുള്ള അപേക്ഷ നല്‍കിയത് 2019 മാര്‍ച്ച് 20നാണ്. മാര്‍ച്ച് 22ന് രജിസ്‌ട്രേഷന്‍ നമ്പരും ലഭിച്ചു. മാര്‍ച്ച് 29ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ട് ലിസ്റ്റും ചെയ്തു.

5) എന്തുകൊണ്ടാണ് രജിസ്‌ട്രേഷന്‍ നമ്പറിന് അപേക്ഷ നല്‍കാന്‍ ഇത്ര വൈകിയത്?

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ വലിയ ചാഞ്ചാട്ടത്തിന് വിധേയമായ മാസങ്ങളായിരുന്നു 2018 ന്റെ അവസാന മാസങ്ങളില്‍. അതുകൊണ്ട് ബോണ്ട് ഇറക്കുന്നത് നീട്ടിവയ്ക്കുന്നതാണ് നല്ലതാണെന്നുള്ള നിഗമനത്തിലാണ് കിഫ്ബി എത്തിയത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ടും എന്‍ഒസിയുടെ തീയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 2018 ഡിസംബര്‍ 6ന് ആക്‌സിസ് ബാങ്ക് ആര്‍ബിഐയ്ക്ക് കത്ത് നല്‍കി. ഇതിനുള്ള അനുവാദം ആര്‍ബിഐ ഡിസംബര്‍ 31ന് നല്‍കി.

6) സര്‍ക്കാര്‍ ഗ്യാരണ്ടി വായ്പയ്ക്ക് ഉള്ളതുകൊണ്ട് മസാലബോണ്ട് തിരിച്ചടവില്‍ കിഫ്ബിക്കു വീഴ്ച വന്നാല്‍ അത് കേരള സര്‍ക്കാരിന്റെ ബാധ്യതയാകില്ലേ? അതുകൊണ്ടല്ലേ ഈ വായ്പ കേരള സര്‍ക്കാര്‍ നേരിട്ട് എടുത്തതിനു തുല്യമാണെന്നുള്ള വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നകാര്യം ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചത് എന്തിന്?

ഒന്നും ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചിട്ടില്ല. 2019 മാര്‍ച്ച് 20ന് ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ കത്തില്‍ വായ്പ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആ ഫോമില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയെ സംബന്ധിച്ച് കൃത്യമായ ഒരു കോളം ഉണ്ട്. അവിടെ അതു സംബന്ധിച്ച വിവരം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്.

ഇത്രയും കത്തിടപാടുകള്‍ ആര്‍ബിഐയുമായി നടത്തിയതിനുശേഷമാണ് 2019 മാര്‍ച്ച് 22ന് മസാലബോണ്ട് ഇറക്കാനുള്ള ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചത്. ഈ ഘട്ടങ്ങളിലൊന്നിലും കിഫ്ബിക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടോയെന്ന് ഒരിക്കല്‍പ്പോലും സംശയമുണ്ടായിട്ടില്ല.

മാത്രമല്ല, വായ്പ എടുത്തതിനുശേഷം ഓരോ മാസാവസാനവും മസാലബോണ്ട് വഴി എടുത്ത തുക എങ്ങനെയെല്ലാമാണ് ചെലവഴിച്ചത്? ഇനി ചെലവഴിക്കാന്‍ ബാക്കി എത്രയുണ്ട്? എന്നതു സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്ക് കിഫ്ബി നല്‍കണം. നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ബിഐ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അവകാശത്തെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല.

ഇതുവരെ ആര്‍ബിഐയ്ക്ക് ഇല്ലാതിരുന്ന സംശയങ്ങള്‍ ഹൈക്കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാവേണ്ടതില്ലല്ലോ. ഏതായാലും സിഎജി ആര്‍ബിഐയ്ക്ക് നോട്ടപ്പിശക് സംഭവിച്ചൂവെന്ന നിഗമനത്തിലാണ്. ആര്‍ക്ക് അറിയാം ഈ.ഡി ആര്‍ബിഐയെ പിടികൂടാനാണോ ഇറങ്ങിയിട്ടുള്ളതെന്ന്? കടുവയെ പിടിച്ച കിടുവ എന്നൊക്കെ നാം പറയുന്നതുപോലെ!

ഈ.ഡിയുടെയും ഏജിയുടെയുമെല്ലാം ലക്ഷ്യം വളരെ വ്യക്തമാണ്. കിഫ്ബിയെന്ന ധനകാര്യ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ വിശ്വാസ്യതയാണ്. അതിനെ തകര്‍ക്കുക, അതുവഴി കിഫ്ബിക്കുള്ള വായ്പകള്‍ വിഷമകരമാക്കുക. അങ്ങനെ തിരഞ്ഞെടുപ്പിനുമുന്നേ ഒരു പ്രതിസന്ധി സൃഷ്ടിക്കുക. ആ സ്വപ്നം നടക്കാന്‍ പോകുന്നില്ലായെന്നു മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. അതിനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.