Kerala

അയോധ്യയില്‍ രാമക്ഷേത്രത്തിന് തുടക്കം കുറിച്ചതൊരു മലയാളി; ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ ഏക മലയാളി ദമ്പതികള്‍

സുധീര്‍ നാഥ്

ആലപ്പുഴ ജില്ലയിലെ കൈനികരിയിലെ ക്യഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന കെ കെ കെ നായരെന്ന മലയാളിയാണ് വിവാദ ഭൂമിയായ അയോധ്യയിലെ രാമക്ഷേത്രത്തിന് തുടക്കം കുറിച്ചത്. 1907ല്‍ സെപ്തംബര്‍ 11ന് ജനിച്ച അദ്ദേഹം ഐസിഎസ് ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഇംപീരിയല്‍ സിവില്‍ സര്‍വ്വീസാണ് ഐസിഎസ്. ഇന്നത്തെ ഐഎഎസ്. 1930 ബാച്ച് ഐസിഎസ് ഉദ്യോഗസ്ഥനായ കെ കെ കെ നായര്‍ 1946ല്‍ ഡറാഡൂണ്‍ സ്വദേശിയായ ശകുന്തളയെ വിവാഹം കഴിച്ചു. അങ്ങനെ ശകുന്തള, ശകുന്തള നായരായി.

അഭിരാം ദാസ്

കടുത്ത ഹൈന്ദവ വിശ്വാസിയായ നായര്‍ക്ക് പതേശ്വരി പ്രസാദ് സിംഗും, മഹദ് ദിഗ്വിജയ് നാഥ്, അഭിരാം ദാസ് തുടങ്ങിയ ഹിന്ദു നേതാക്കളുമായി വ്യക്തി ബന്ധമുണ്ടായിരുന്നു. വി ഡി സവാര്‍ക്കറുടെ നിര്‍ദേശ പ്രകാരം വിദേശികളും, മുഗള്‍ രാജാക്കന്‍മാരും നശിപ്പിക്കുകയോ, സ്വന്തമാക്കുകയോ ചെയ്ത ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കണമെന്ന ആശയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു. തനിക്ക് കഴിയാവുന്ന എല്ലാ സഹായവും പിന്തുണയും നായര്‍ ഉറപ്പ് നല്‍കി. 1945ല്‍ കെ കെ കെ നായരും, ഗുരു ദത്ത് സിംഗും കണ്ടു മുട്ടി. ഇരുവരും വലിയ രാമഭക്തരായിരുന്നു. ഹിന്ദു നേതാക്കളുമായുള്ള ശക്തമായ ബന്ധം അയോധ്യയിലെ ബാബറി മസ്ജീദ് പിടിച്ചടക്കണമെന്ന തീരുമാനത്തില്‍ എത്തി.

പതേശ്വരി പ്രതാപ് സിംഗ് 1948ല്‍ രാമരാജ്യ പരിഷത്ത് സ്ഥാപിച്ചപ്പോള്‍ സുഹ്യത്തായ കെ കെ കെ നായരെ പ്രത്യേക ക്ഷണിതാവാക്കി. 1948ല്‍ ഫൈസബാദ് സിറ്റി മജിസ്‌ട്രേറ്റായി നായരുടെ ഉറ്റ സുഹ്യത്ത് ഗുരുദത്ത് സിംഗ് നിയമിതനായി. വ്യക്തി സ്വാധീനം ഉപയോഗിച്ച് 1949 ജൂണ്‍ ഒന്നിന് കെ കെ കെ നായര്‍ അയോധ്യ ഉള്‍പ്പെട്ട ഫൈസബാദിന്റെ ഡെപ്യൂട്ടി കമ്മിഷ്ണറായും, ജില്ലാ മജിസ്‌ട്രേറ്റുമായും നിയമനം നേടി. ഇരുവരുടേയും രാമഭക്തി മസ്ജീദില്‍ ശ്രീരാമ വിഗ്രഹം എത്തിക്കാന്‍ ധാരണയായി.

ഒരു ഹിന്ദുവും, ഒരു മുസല്‍മാനുമായിരുന്നു രാത്രിയില്‍ ബാബറി മസ്ജീദിന് കാവല്‍ നിന്നിരുന്നത്. ഹിന്ദു കാവല്‍ക്കാരനെ സിംഗ് പറഞ്ഞ് കീഴ്‌പെടുത്തി. മുസ്ലീം ഹവല്‍ദാറായ അബ്ദുള്‍ ബര്‍ക്കത്തിനെ സഹകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കീഴ്‌പ്പെടുത്തിയത്.

ശകുന്തളാനായർ                                                                                                          കെ. കെ. കെ. നായർ

1949 ഡിസംബര്‍ 22ന് വ്യാഴാഴ്ച്ച രാത്രി 11 മണിക്ക് ശേഷം ഏഴിഞ്ച് മാത്രം ഉയരമുള്ള ചെറിയ രാം ലല്ല (ശ്രീരാമ വിഗ്രഹം) പണ്ഡിറ്റും ഗുസ്തിക്കാരനുമായ അഭിരാം ദാസ് കുറച്ച് സന്യാസിമാരെയും കൂട്ടി ബാബറി മസ്ജീദില്‍ കയറി സ്ഥാപിച്ചു. കാവല്‍ക്കാരായ രണ്ടു പേരും സഹകരിച്ചു. വിഗ്രഹം ബാബറി മസ്ജീദിനുള്ളില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. അന്ന് ഫൈസബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ കെ കെ നായരും, ഫൈസബാദ് സിറ്റി മജിസ്‌ട്രേയ്റ്റ് ഗുരു ദത്ത് സിംഗും രാത്രിയില്‍ അവരോടൊപ്പം ഉണ്ടായിരുന്നു. ശ്രീരാമ വിഗ്രഹം സ്വയം പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത വ്യാപകമായി പരന്നു. പിറ്റേന്ന് അവിടെ ഹിന്ദു ഭക്തരുടെ വലിയ തിരക്കായി. മസ്ജീദില്‍ പ്രത്യക്ഷപ്പെട്ട രാമവിഗ്രഹം കാണുവാന്‍ ജനങ്ങള്‍ കൂട്ടമായി എത്തി. മസ്ജീദില്‍ ശ്രീരാമ ഭജനയ്ക്ക് നേത്യത്ത്വം കൊടുത്തത് നായരുടെ ഭാര്യ ശകുന്തള നായരായിരുന്നു.

അയോധ്യയില്‍ ഉണ്ടായ സംഭവങ്ങള്‍ ഫൈസബാദ് ജില്ലാ മജിസ്‌ട്രേറ്റും ഫൈസബാദ് ഫൈസബാദ് സിറ്റി മജിസ്‌ട്രേറ്റും അധികാര കേന്ദ്രങ്ങളില്‍ അറിയിക്കാന്‍ താമസിപ്പിച്ചു. അന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് വഴി കെ കെ കെ നായരോട് സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രീരാമ വിഗ്രഹം ബാബറി മസ്ജീദില്‍ നിന്ന് നീക്കം ചെയ്ത് മുസ്ലീങ്ങള്‍ക്ക് പള്ളി വിട്ടു കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടേയും ഉത്തരവ് അനുസരിക്കാതെ, ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് ബാബറി മസ്ജീദ് അടച്ച് പൂട്ടി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കാത്ത കെ കെ കെ നായരെ സര്‍വ്വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു.

തുടര്‍ന്ന് നടന്ന 1952ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ നാല് സീറ്റില്‍ ജയിച്ചു. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും, ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് എന്‍ സി ചാറ്റര്‍ജി വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയില്‍ നിന്നും, കെ കെ കെ നായരുടെ ഭാര്യ ശകുന്തള നായര്‍ ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1962ല്‍ ശകുന്തള ഉത്തര്‍പ്രദേശ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗുരു ദത്തു സിംഗ്

അയോധ്യയിലെ മസ്ജീദില്‍ വിഗ്രഹം വെച്ച് പ്രശ്‌നമാക്കി മസ്ജീദ് പൂട്ടിച്ച ശേഷം ഫൈസബാദ് സിറ്റി മജിസ്‌ട്രേറ്റ് ഗുരുദത്ത് സിംഗ് തല്‍സ്ഥാനം രാജിവെച്ചു. കെ കെ കെ നായരെ സസ്പന്റ് ചെയതതിന് പിന്നാലെ സിംഗിന് നേരെ നടപടി വരുന്നു എന്ന് കണ്ടതിനാലാണ് രാജി നല്‍കിയത്. ഒട്ടേറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഐസിഎസ് ഉദ്യോഗ സര്‍വ്വീസില്‍ തിരിച്ചെത്തിയ കെ കെ കെ നായര്‍ക്ക് ഒട്ടേറെ വെല്ലുവിളി നേരിടേണ്ടി വന്നു. ഐസിഎസ് ഉദ്യോഗസ്ഥനായ നായര്‍ ഒടുവില്‍ 1952ല്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. പിന്നീട് കെ കെ കെ നായര്‍ അലഹബാദ് ഹൈകോടതിയില്‍ അഭിഭാഷകനായും സേവനം അനുഷ്ടിച്ചു. ഗുരുദത്ത് സിംഗ് ഹിന്ദു നാഷണലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നേതാവായി. പിന്നീട് ജനസംഘിന്റെ ഫൈസബാദ് ജില്ലാ പ്രധാനിയായി.

നായരുടെ ഭാര്യ ശകുന്തള നായര്‍ രണ്ടാമത് 1967ലും, മൂന്നാമത് 1971ലും ലോക്‌സഭയിലേക്ക് കിഷാര്‍ഗഞ്ചില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലാം ലോക്‌സഭയില്‍ 1967ല്‍ ബഹറായ്ച്ച് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കെ കെ കെ നായര്‍ ഭാരതീയ ജനസംഘിന്റെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തി. അങ്ങനെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നാലാം പാര്‍ലമെന്റ് അംഗങ്ങളായി എന്ന ചരിത്രവുമുണ്ട്. 1977 സെപ്തംബര്‍ 7ന് കെ കെ കെ നായര്‍ അന്തരിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.