English हिंदी

Blog

child

Web Desk

തിരുവനന്തപുരം: അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താം. പതിനാല് ജില്ലകളിലും കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പാക്കാന്‍ 84 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളില്‍ 25,484 കുട്ടികളാണ് താമസിക്കുന്നത്. മിക്ക കുട്ടികള്‍ക്കും ബന്ധുക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബന്ധുക്കളില്‍ പലരും കുട്ടികളെ ഏറ്റെടുക്കാന്‍ മടിക്കുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് സനാഥന ബാല്യം പദ്ധതിയുടെ ഭാഗമായി കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ബന്ധുക്കളുടെ മുഴുവന്‍ സമയ പരിചരണത്തിനുള്ള ഒരു ക്രമീകരണമാണ് ഇതിലൂടെ വനിത ശിശുവികസന വകുപ്പ് ഒരുക്കുന്നത്. ഒരു നിശ്ചിത തുക മാസംതോറും നല്‍കിയാല്‍ കുട്ടികളുടെ സ്ഥാപനവാസം കുറയ്ക്കാനും അതിലൂടെ സന്തോഷം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also read:  ശിശുമരണ നിരക്ക് അഞ്ചില്‍ താഴെയാക്കുക സംസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കെ.കെ. ശൈലജ

ജില്ലയിലെ സ്പോണ്‍സര്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ അഡോപ്ഷന്‍ കമ്മിറ്റിയുടേയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേയും ഉത്തരവിന്റേയും മറ്റ് രേഖകളുടേയും അടിസ്ഥാനത്തില്‍ സ്പോണ്‍സര്‍ഷിപ്പ് ഫോസ്റ്റര്‍കെയര്‍ അപ്രൂവല്‍ കമ്മിറ്റിയാണ് എത്ര തുക മാസം തോറും നല്‍കണമെന്ന് തീരുമാനിക്കുന്നത്. കുട്ടിയുടെയും വളര്‍ത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേയ്ക്കാണ് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ തുക നിക്ഷേപിക്കുന്നത്. 3 മാസത്തിലൊരിക്കല്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വീട്ടിലും നാട്ടിലും എത്തി അന്വേഷണം നടത്തുകയും തുക കുട്ടിയുടെ കാര്യത്തിനു തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാതെ കുട്ടികളുടെ പഠനവും ജീവിതവും 4 മാസത്തിലൊരിക്കല്‍ പ്രത്യേക യോഗം വിളിച്ച് അവലോകനം നടത്തുന്നതാണ്. ഒരു ജില്ലയില്‍ 25 കുട്ടികളെന്ന രീതിയിലാണ് പദ്ധതി ആരംഭിക്കുന്നത്.

Also read:  പുരുഷന് എന്ത് ഗുണമാണ് വേണ്ടത്? പെണ്ണിന് 'അടക്കം' നിശ്ചയിക്കുന്നതാര്? വിവാദ ഗാനത്തിന് വിശദീകരണവുമായി സൂരജ് സന്തോഷ്

ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലൂടെയുമാണ് കുട്ടികളുടെ പട്ടിക തയ്യാറാക്കുന്നത്. തയ്യാറാവുന്ന ബന്ധുക്കളുടെ അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സ്വീകരിക്കുന്നു. കുട്ടികളെയും രക്ഷിതാക്കളെയും ശരിയായ രക്ഷിതാക്കള്‍ ഉള്ള കുട്ടികളാണെങ്കില്‍ അവരെയും പ്രത്യേകം കൗണ്‍സിലിംഗിന് വിധേയമാക്കി അപേക്ഷയ്ക്ക് മേല്‍ പ്രത്യേക അന്വേഷണവും നടത്തിയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നത്.

സംസ്ഥാനത്ത് പോറ്റിവളര്‍ത്തല്‍ (Foster Care) രീതിയെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി 2017ല്‍ തുടങ്ങിയ പദ്ധതിയാണ് സനാഥനബാല്യം. വ്യക്തിഗത പോറ്റിവളര്‍ത്തല്‍ (Individual Foster Care), ഒന്നിലധികം കുട്ടികളെ പോറ്റി വളര്‍ത്തല്‍ (Group, Foster Care), അവധിക്കാല പരിപാലനം (Vacation Foster Care), ബന്ധുക്കളുടെ കൂടെ (Kinship Foster Care), ഇടക്കാല പോറ്റി വളര്‍ത്തല്‍ (Respite Foster Care) എന്നിങ്ങനെ 5 തരം പോറ്റിവളര്‍ത്തല്‍ സംവിധാനമാണുള്ളത്. ഇതില്‍ ആദ്യത്തെ നാല് തരം പോറ്റി വളര്‍ത്തലുകളിലും പ്രാഥമികമായി ഹ്രസ്വകാലത്തേയ്ക്കും പിന്നീട് പരിശോധിച്ച് വേണമെങ്കില്‍ ദീര്‍ഘകാലത്തേയ്ക്കും കുട്ടികളെ മറ്റ് കുടുംബങ്ങളില്‍ പാര്‍പ്പിക്കാറുണ്ട്. ഇതിലെ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ആരംഭിക്കുന്നതിനായി തുക അനുവദിച്ചത്.